Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


Friday, October 14, 2011

ഇന്ത്യൻ റുപ്പി (8/10)

Indian Rupee/Malayalam/2011/Drama-Thriller/M3DB/ (8/10) 

പ്ലോട്ട് : പണക്കാരൻ ആവാൻ കൊതിക്കുന്ന ഏതോരു മലയാളി ചെറുപ്പക്കാരന്റേയും മുന്നിലുള്ള ഏറ്റവും എളുപ്പ പണിയാണു റിയൽ എസ്റ്റേറ്റ് ഏജന്റ് ആവുക എന്നത് - ഒരു ബിസിനസ്സ് നടന്നാൽ തന്നെ കിട്ടുന്ന ലക്ഷങ്ങൾ അല്ലായെങ്കിൽ കോടികൾ ലക്ഷ്യമിട്ട് ഇറങ്ങിത്തിരിക്കുന്ന ഒരു സാധാരണക്കാരൻ ആണു ഈ സിനിമയിലെ നായകൻ.  തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തു തെറ്റും ചേയ്യാൻ മടിക്കാത്ത സാധാരണ മലയാളിയുടെ കഥയാണിത്.  ക്ലീഷേകൾ പരമാവധി ഒഴിവാക്കി, ഏറ്റവും സ്‌ട്രേയിറ്റായി കഥ പറയുന്ന  ഒരു ഡീസന്റ് സിനിമ എന്ന നിലയിൽ ആണു ഈ സിനിമ ഉഗ്രനാവുന്നത്.


വെർഡിക്ട് :  സിനിമയുടെ ആദ്യ അഞ്ച് മിനുറ്റിൽ തന്നെ ഹീറോവിന്റെ(?)  ഇൻ‌ട്രോ നടക്കുന്നുണ്ട് - പൃഥ്വിരാജിന്റെ ആദ്യ ഷോട്ടിൽ തന്നെ തീയറ്ററിൽ നിറഞ്ഞത് കൈയ്യടികൾ അല്ലായിരുന്നു, നല്ല ഉഗ്രൻ ‘ബ്ലോക്ക്-ബസ്റ്റർ’ കൂവൽ ആയിരുന്നു. പക്ഷെ നായകനെ പിന്നിലേക്ക് മാറ്റി സിനിമയുടെ സൃഷ്ടാവ് നിയന്ത്രണം ഏറ്റെടുത്തപ്പോഴേക്കും കൂവലുകൾ മാറി മുഴുവൻ ജനങ്ങളും കൈയ്യടികളിലേക്ക് വീണു. ഈ സിനിമ ശരിക്കും ഒരു പൃഥ്വിരാജിന്റെ സിനിമ അല്ല - പക്ഷെ രജ്ഞിത്ത് എന്ന നല്ല കഥാകാരന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ സിനിമ ആണു. കഥാനായകനിട്ട് പാര വൈക്കുന്നവരോട് ഒന്നും ചേയ്യാനാവാതെ ‘അവരോടൊക്കെ എന്തു ചേയ്യാൻ പറ്റും?’ എന്ന വിചാരത്തോടെ നിൽക്കുന്ന നായകൻ - എത്ര സിനിമയിൽ കണ്ടിട്ടുണ്ട് നമ്മൾ ഇത്തരം നായകന്മാരെ? എത്ര പാവത്താൻ  ആണെങ്കിലും, കീരിക്കാടൻ ജോസിനെ പോലത്തെ മഹാ-ഗുണ്ടകളെ അടിച്ച് നിലം പരിശാക്കുന്ന നായകന്മാർക്ക് മാത്രം സ്ഥാനമുള്ള സ്ഥലമാണു സിനിമ എന്ന മിഥ്യാ ധാരണയെ പൊളിച്ചടുക്കിയ രജ്ഞിത്തിനു ഒരു ലൈക്ക്!

പിന്നെ ഉള്ളത് തിലകൻ - ഈ സിനിമയിലെ നായകൻ പൃഥ്വിരാജാണോ അതോ തിലകൻ ആണോ? എനിക്ക് സംശയം ഉണ്ട് - പൃഥ്വിരാജിനെക്കാൾ നിറഞ്ഞ് നിൽക്കുന്നതു തിലകൻ ആണു ഈ സിനിമയിൽ ആദ്യാവസാനം. കിടിലൻ പെർഫോർമൻസ്, അതിനെക്കാൾ കിടിലൻ ഈ കാസ്റ്റിങ്ങ്!

ടിനി ടൊം, ജഗതി, കല്‍പ്പന (രണ്ടോ മൂന്നോ സീനുകൾ മാത്രം), മാമുക്കോയ,എന്നിങ്ങനെ സ്വന്തം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മറ്റുള്ളവരും ഉഗ്രനാക്കിയിട്ടുണ്ട് - പക്ഷെ ഈ കഥാപാത്രങ്ങളിൽ ഒക്കേയും (ജഗതി ഒഴിച്ച്) താരങ്ങളെ കാണാനേ ഇല്ല - കഥാപാത്രങ്ങളെ മാത്രമാണു കാണാനുള്ളത് മുഴുവൻ സമയവും.  അതിലും രജ്ഞിത്തിന്റെ കഴിവ് സമ്മതിക്കാതെ തരമില്ല. റീമ എല്ലാ സിനിമയിലേയും പോലെ സൈഡെഡുപ്പുള്ള ചിരിയുമായി ചുമ്മാ വന്നു പോവുന്നുണ്ട്.  ഗോൾഡ് പപ്പൻ എന്ന ജഗതിയുടെ കഥാപാത്രത്തിൽ പകുതി ജഗതി മാനറിസംസ് ആണെങ്കിലും, അതും നന്നായിട്ടുണ്ട്.


ഒറ്റ വാചകത്തിൽ : മിസ്സ് ആക്കാൻ പാടില്ലാത്ത, തീയറ്ററിൽ ഇരുന്നു തന്നെ കണ്ടിരിക്കേണ്ട ഒരു സിനിമ.

വാൽക്കഷ്ണം : കല്‍പ്പനയും സഹോദരനും കൂടെ വരുന്ന ഒരു സീൻ ഉണ്ട് സിനിമയിൽ - അസാദ്ധ്യം. സിനിമ കഴിഞ്ഞും ആ ഡയലോഗുകൾ നമ്മളെ പിന്തുടരുന്നു കൊണ്ടിരിക്കും, അതൂറപ്പ്.

കുറച്ച് നല്ല ചിരിയും ഉണ്ട് സിനിമയിൽ - ചിലവ തീയറ്ററിനെ മുഴുവൻ ചിരിയിൽ മുക്കുന്നവയും ആണു.