Showing posts with label food. Show all posts
Showing posts with label food. Show all posts

Monday, July 11, 2011

Salt N' Pepper - സോൾട്ട് ആൻഡ് പെപ്പർ (8.5/10)

Salt N' Pepper/Malayalam/2011/Drama-Humour/M3DB/ (8.5/10)
Tagline: ഒരു ദോശ ഉണ്ടാക്കിയ കഥ :)

പ്ലോട്ട് : ഒരു തീറ്റപ്രാന്തനായ, നല്ല രുചിയുള്ള ആഹാരത്തെ പ്രേമിക്കുന്ന മദ്ധ്യവയസ്കനായ ഒരു അവിവാഹിതൻ (ലാൽ) അദ്ദേഹത്തിനു അനന്തിരവൻ കൊണ്ടെ കൊടുത്ത മൊബൈൽ ഫോണിൽ ആദ്യം വരുന്ന കോൾ തന്നെ ഒരു റോങ്ങ് നമ്പർ ആണു - അതു വിളിക്കുന്നതാവട്ടെ ഒരു സിനിമാ ഡബ്ബിങ്ങ് ആർട്ടിസ്റ്റായ മദ്ധ്യവയസ്കയായ അവിവാഹിത. അവർ ഒരു ചായക്കട എന്നു കരുതിയാണു ആ നമ്പർ വിളിക്കുന്നതു - ആവശ്യപ്പെടുന്നതു ലാൽ ഇതു വരെ കേട്ടിട്ടില്ലാത്ത ഒരു ഭക്ഷണ പദാർത്ഥവും - തട്ടിലെ കുട്ടിദോശ.  ലാൽ ചൂടായിട്ട് ഫോൺ കട്ട് ചേയ്യുന്നു എങ്കിലും, തട്ടിലെ കുട്ടിദോശ എന്ന ഭക്ഷണം അവരെ വീണ്ടും അടുപ്പിക്കുകയാണു. ..

ബാക്കി കഥ തീയറ്ററിൽ :)

വെർഡിക്ട് : കഥ ഒന്നുമില്ല, ദാ മുകളിൽ പറഞ്ഞതു തന്നെ ആദ്യ 15 മിനുറ്റിൽ തീരും, പക്ഷെ ഒരു നല്ല സിനിമ എന്നതു  ഒരു അടച്ചുറപ്പുള്ള, ആരും ഇന്നേവരേയ്ക്കും കേൾക്കാത്ത കഥകളിൽ നിന്നും മാത്രമേ ഉണ്ടാക്കാൻ കഴിയൂ എന്ന മിഥ്യാ ധാരണ പൊളിച്ചെഴുതുന്ന സിനിമകളിൽ മുൻ‌നിരയിൽ ഈ സിനിമ എന്നും ഉണ്ടാവും, ഉറപ്പ്.  കഥ എന്തു എന്നതല്ല, എങ്ങനെ അതു പറയുന്നു എന്നതാണു പ്രധാനം, എന്നു ഈ സിനിമ വീണ്ടും തെളിയിക്കുന്നു.

ഈ സിനിമ : ഒരുഗ്രൻ സിനിമ തന്നെ ആണു. ആദ്യ നിമിഷം മുതൽ നമ്മളെ അക്ഷരാർത്ഥത്തിൽ കൊതിപ്പിച്ച്, വായിൽ വെള്ളമൂറിച്ച് പണ്ടാരടക്കിക്കൊണ്ടാണു അവസാനം വരെ ഈ സിനിമ നീങ്ങുന്നതു.  ഓരോ നിമിഷവും നമ്മളെ ഓരോ ആഹാര സാമാനങ്ങൾ ഇരിക്കുന്നതു കാട്ടി, കഴിക്കുന്നതു കാട്ടി,  ഉണ്ടാക്കുന്നതു കാട്ടി ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാക്കൊല ചേയ്യുകയാണു സിനിമാ സൃഷ്ടാക്കൾ..

സിനിമയിലേക്ക് : ഈ സിനിമയുടെ ഹൈലൈറ്റ് തിരക്കഥയാണു. ആ ക്രിസ്പി തിരക്കഥ സിനിമ ആക്കിയ സംവിധായകന്റെ രീതിയാണു,  ആ സിനിമയിലെ കഥാപാത്രങ്ങളായ താരങ്ങളാണു - ലാലും ശ്വേതയും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണു സിനിമയിൽ. പിന്നെ പറയേണ്ട താരം ബാബുരാജ് ആണു - സ്ഥിരം തല്ലുകൊള്ളി പോലീസായി അഭിനയിച്ച് പെട്ടെന്നോരു ദിവസം ഇങ്ങനത്തെ റോളൊക്കെ ചേയ്തു ഞെട്ടിക്കല്ലേ മാഷേ ഞങ്ങളെ .. കലക്കൻ! ആസിഫ് അലി കൊള്ളാം, മൈഥലി ധാരാളം ഞെളിഞ്ഞ് പിടിച്ച് ഓടി നടക്കുന്നും ഉണ്ട്. വിജയരാഘവനും കല്പനയും ഒക്കെ ചുമ്മാ ചെറു റോളുകളിൽ വന്നു പോവുന്നും ഉണ്ട്.  പക്ഷെ ആരും ഓവർ അല്ല, വേണ്ടാത്ത ഒരൊറ്റ കഥാപാത്രങ്ങളില്ല, എല്ലാം വേണ്ടതു മാത്രം. കൂടാതെ ചിരിച്ച് വീഴാൻ മാത്രമുള്ള സംഭവങ്ങളും സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട് താനും. :)

ടെക്ക്നിക്കൽ സൈഡിലും ഒരു കുറ്റമോ കുറവോ പറയാൻ ഞാനാളല്ല. റ്റൈറ്റിൽ ഒക്കെ കിടു അല്ല, കി-ക്കിടു. :) ആഷിക്ക് അബുവിന്റെ ആദ്യ സിനിമ - ‘ഡാഡി കൂൾ’ വളരേ  വെറുപ്പിച്ച സിനിമ ആയിരുന്നു, പക്ഷെ ആ കേട് സോൾട്ട് ആൻഡ് പെപ്പർ മാറ്റി!

എനിക്കിനീം കൊതിയാവുന്നു, ഈ സിനിമ കാണാൻ - വായിൽ വെള്ളമൂറുന്നു ഈ സിനിമ ഒന്നൂടെ കാണാൻ. !

ഒറ്റ വാചകത്തിൽ :  സോൾട്ടും പെപ്പറും മാത്രമല്ല, എല്ലാ രുചികളും ഉള്ളോരുഗ്രൻ സദ്യ!. ഡോൺ‌ഡ് മിസ്സ് ! :)  പ്രാഞ്ചിയേട്ടനു ശേഷം ഞാൻ ശരിക്കും ചിരിച്ച് വീണ ആദ്യ പടം!

വാൽക്കഷ്ണം :  ഒരു റ്റൈറ്റിൽ സോങ്ങ് ഉണ്ട്, നമ്മൾ സീറ്റിൽ ഒന്നു ഇരുപ്പ് ഉറപ്പിക്കുന്നതിനു മുന്നേ തന്നെ നമ്മളെ താറൂമാറാക്കാൻ മാത്രമുള്ള ഒരു ഐറ്റം. കണ്ടിട്ടില്ലാ എങ്കിൽ ദാ ഇവിടെ കാണാം.

സിനിമ കണ്ട് തിരികെ പോവുന്ന വഴിക്ക് ബികുവിന്റെ തട്ടുകടയിൽ കയറാതിരിക്കാൻ നടത്തിയ എന്റെ മനസ്സിന്റെ ശ്രമം ഒട്ടും ഫലം കണ്ടില്ല - അത്രെക്ക് കൊതിയായിപ്പോയി ദോശയും ഓം‌ലെറ്റും ചട്നിയും മുളകും ചേർത്തോരു പിടി പിടിക്കാൻ ..   ഇശ് ...ശ് ... എനിക്കിപ്പോ കരിമീൻ പൊള്ളിച്ചതു കഴിക്കണം .. :(


Monday, March 9, 2009

ഒരബദ്ധകഥ : ഗോ പര്‍വ്വം

ഇടിയുന്ന സമ്പദ്‌വ്യവസ്ഥയും, കുറയുന്ന ജോലിയും ജോലിക്കൂലിയും, കുതിച്ചുകയറുന്ന ഡോള‌ര്‍ നിരക്കും മനസ്സിലിട്ട് കടഞ്ഞ് വെണ്ണയാക്കി, ആ വെണ്ണക്കു പോലും സാമ്പത്തിക മാന്ദ്യം മൂലം വിലയിടിവാണെന്നു മനസ്സിലാക്കി ബൂഷിനെയും സഖി കോണ്ടോളിസാ റൈസിനേയും പ്‌രാകിക്കൊണ്ട് വീട്ടില്‍ ഉണ്ണാനെത്തിയ ഞാന്‍ കാണുന്നതു കാരി കുത്തിയ മുഖഭാവവും ആയിട്ട് ആരുടേയോ മെലുള്ള ദേഷ്യം ടി വി യുടെ റിമോട്ടില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന അഛനേയും, ചാനല്‍ ചേഞ്ചായി ചേഞ്ചായി സഹികെട്ട് പണിമുടക്കി തുടങ്ങിയ ആ പാവം ഇരുപത്തിയഞ്ചിഞ്ച് ടി വി യേയും ആണ്. ചാനല്‍ മാറുന്നതിന്റെ സ്‌പീഡ് പോരാ എന്നു അഛനു തോന്നുണ്ടെന്നു റിമോട്ടില്‍ കൊടുക്കുന്ന ആരോഗ്യം കൊണ്ട് തികച്ചും സ്പഷ്ടം. എന്റെ ഉച്ചക്കത്തെ ‘ചിരിക്കും തളിക‘ ഗോവിന്ദ!! ആകെ ഞാന്‍ ആ വിഡ്ഡിപ്പെട്ടിയില്‍ കാണുന്ന പരിപാടി ആണ് ഇന്നു സ്വാഹ ആയതു! അഛന്റെ ഈ മൂഡില്‍ ഞാന്‍ റിമോട്ട് ചോദിച്ചാല്‍ .... “ധാണ്‍‌ണ്ടേ കെടക്കണു നിന്റെ കോപ്പ്” എന്നും പറഞ്ഞ് ആ റിമോട്ട് ഒരു പറക്കും തളിക ആക്കും അഛന്‍ , അതുറപ്പു !!

എന്താവും അഛനെ ഇത്രേയും ദേഷ്യം പിടിപ്പിക്കാന്‍ കാരണം .. ഡ്രസ്സ് മാറിക്കൊണ്ട് മിന്നി മറയുന്ന ചാനലുകള്‍ക്കിടയില്‍, വാര്‍ത്താ ചാനലുകളുടെ ഓടുന്ന ഫ്ലാഷ് ന്യുസുകളില്‍, ഞാന്‍ ക്ലൂസ് പരതി ... ഇല്ല .. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ജീവനോടുണ്ടെല്ലോ .. ? , അതാ വെളിയം പ്രാന്തു പിടിച്ചു നടക്കുന്നു, പിണറായിയെ ചീത്ത പറയുന്നു .. ഇതു കണ്ടാല്‍ അച്ചനു സന്തോഷം ആവേണ്ടതാണല്ലൊ - നട്ടേല്ലില്ലാതെ മാര്‍ക്സിസ്റ്റുകളുടെ പിന്നാലെ നടക്കുന്ന ഏര്‍പ്പാടു തീരുന്നതിന്റെ അത്രേം സന്തോഷം അഛനു വേറെ ഇല്ലാ .... പിന്നെന്തു? അഛന്‍ അതൊന്നും കാണാനുള്ള മൂഡിലേ അല്ലാന്നു ഉറപ്പ്.! ചാനല്‍ വീണ്ടും മാറി ..

സാധാരണ പോലെ, പലതവണത്തെ നിര്‍ബന്ധങ്ങള്‍ക്കും, ഭീഷണികള്‍ക്കും ശേഷം ചോറ് വിളമ്പപ്പെട്ടു, കഴിക്കാന്‍ തുടങ്ങി വയറ്റിലെ കാളല്‍ ഒന്നടങ്ങിയ ശേഷം ആണ് അമ്മയുടെ ചുവന്ന മുഖവും ഭക്ഷണം കഴിക്കുന്നതിലെ താല്പര്യമില്ലായ്മയും എന്റെ കണ്ണില്‍ പെട്ടതു .. അല്ലക്കിലും ഫുഡ് മുന്നില്‍ എത്തിയാല്‍ ചുറ്റും കൊലപാതകം നടന്നലും അറിയില്ലാല്ലോ ഞാന്‍ ! നല്ലോണം ഉരുട്ടിയ ഒരുരുള മീഞ്ചാറില്‍ പകുതി മുക്കി ഞാന്‍ അതേ പടി വായില്‍ ഒതുക്കി.

പുലിവാലില്‍ ആണ് പിടീക്കാന്‍ പോകുന്നതെന്നു നേരത്തേ അറിയാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കിയാല്‍ എന്തെന്നു എനിക്ക് പല തവണ തോന്നിയിട്ടുള്ളതാണ് - അതു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ എവിടെയിക്കിലും ഒക്കെ എത്തിയേനെ! സാധാരണ, വാലേല്‍ പിടിച്ചു വാലിന്റെ ഉടമസ്ഥന്‍ എന്നേം വലിച്ചൊണ്ട് ഓട്ടം തുടങ്ങി കഴിഞ്ഞാവും ഞാന്‍ അറിയുക, പിടിച്ചതു വാലില്‍ ആണെന്നും, അതു രണ്ടാഴ്ച ആയിട്ട് പട്ടിണി കിടന്നിരുന്ന ഒരു പുലിയുടേതു ആയിരുന്നെന്നും .. വിടാനും, പിടിച്ചോണ്ടിരിക്കാനും പറ്റാത്തൊരവസ്ഥ!! ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നേം വലിച്ചോണ്ട് ആ പുലി ഇത്തവണയും ഓടി.

സംഭവം ഇങ്ങനെ. അഛനും അമ്മക്കും കുറച്ചും കൂടി വിശ്രമം ആവശ്യമാണെന്ന പലരുടെ വിദദ്ധ ഉപദേശങ്ങളുടെ നിര്‍ബന്ധത്താലും, എനിക്കു ഫുഡ് പോലുള്ള അവശ്യ സര്‍വ്വീസുകളുടെ വിഘ്നരഹിതമായ ഒഴുക്ക് തന്നെ എപ്പോഴും ആവശ്യമുണ്ടെന്ന എന്റെ പോളിറ്റ്ബ്യൂറോ ആയ വയറിന്റെ നിരന്തര ആവശ്യത്തിന്റെ സ്വാധീനത്താലും, ആദ്യ കാരണം മുന്നിര്‍ത്തി ഞാന്‍ വീട്ടില്‍ ഒരു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. എത്രെയും പെട്ടന്നു വീട്ടിലെ പശുവിനെ വില്‍ക്കണം - ടി പശു ആണ് അമ്മയുടെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതു - അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ - ‘ഘ’ ) നേരിടേണ്ടി വരും എന്നു. എന്റെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഫലമായി, അഛന്‍ എങ്ങാണ്ടൊക്കെ പറഞ്ഞ് ആരാണ്ടൊക്കെ പശുവിനെ കാണാന്‍ അന്നു ഉച്ചക്കു മുന്‍പു വന്നിരുന്നു.

പശുവിനെ കാണാന്‍ വന്ന ആള്‍ക്കാരെ കണ്ട ഉടനെ അമ്മ അഛനോട് അവരുടെ മുന്നില്‍ വച്ചു പറഞ്ഞത്രെ .. “ആ ഡേവിസ് കൊണ്ട് വരുന്ന ആളുകള്‍ക്കു നമ്മുടെ പശുവിനെ കൊടുക്കാന്‍ പറ്റില്ലാ” എന്നു. (ഡേവിസ് എന്ന കക്ഷി, ചന്തയില്‍ പണം ന്യായമായ കൊള്ള-കൂട്ടു-പലിശക്ക് കടം കൊടൂക്കുന്ന ടീം ആണ്. അതിനാല്‍ ഡെയിലി മൂന്നും നാലും മാടുകളെ കൊന്നു കൊലവിളിക്കുന്ന വെട്ടുകാരും ആയിട്ടൊക്കെ എടാ-പോടാ ബന്ധം ആണ്.) അമ്മ ശക്തമായി ഇതു നിഷേധിക്കുന്നു, അഛനെ മാറ്റിനിര്‍ത്തി ആണ് ഇതു പറഞ്ഞതെന്നു ആണ് ഇപ്പോഴും അമ്മയുടെ ഔദ്യോഗിക നിലപാട്, ആ നിലപാട് അഛന്‍ പിന്നീടു തള്ളികളഞ്ഞെങ്കിലും.

എന്നിട്ടും സ്വതവേ ഒരല്പം സ്‌ലോ ആയ എനിക്ക് കാര്യം മനസ്സിലായില്ല .. “എന്തു കൊണ്ട് ഡെവിസ് കൊണ്ട് വരുന്ന ആള്‍ക്കു പശുവിനെ കൊടുത്തുകൂടാ ?“ എന്നു ഞാന്‍ പതുക്കെ .. മയത്തില്‍ .. ഒന്നു ചോദിച്ചതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു .. പിന്നെ അവിടെ നടന്നതു എന്താണെന്നു ഞാന്‍ ഓര്‍ക്കണില്ല, ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലാ എന്ന് പറയുന്നതാവും കൂടുതല്‍ സത്യം .. അമ്മയുടെ കരച്ചില്‍, എന്റെ കണ്ണിലെ മൂടല്‍, അഛന്റെ പല്ലുകടി, ഇതിനൊക്കെ ഇടയില്‍ ഞാന്‍ അമ്മയുടെ ശബ്ദം കേട്ടു .. “പശുവിനെ കറന്നു പാല്‍ അടുക്കളയ്യില്‍ പാതാമ്പുറത്തു ഇരിക്കുന്നു, പത പോലും വറ്റിയിട്ടില്ല ... ആ പശുവിനെ തന്നെ വെട്ടുകാര്‍ക്കു കൊടുക്കാന്‍ നിനക്കൊക്കെ എങ്ങനെ മനസ്സു വരുന്നെടാ .. ആ പത ഒന്നു പൊയ്ക്കോട്ടേ, എന്നിട്ട് പോരേ ഈ കണ്ണില്‍ചോരയില്ലായ്മ ??”

അഛന്റെ തികച്ചും ന്യായമായ - “വെട്ടുകാരു എങ്ങനെ ഈ കൊച്ചു പശുവിനു ലിറ്ററിനു 3000 വച്ചു - 18000 രൂഭാ തരും? അവരെന്തിനാ മോക്ഷത്തിനാണോ പശുവിനെ ഇത്രേം കാശു കൊടൂത്തു വാങ്ങുന്നേ ? “ എന്ന ചോദ്യം അമ്മയുടെ ദേഷ്യം കലര്‍ന്ന സങ്കടത്തിനിടയില്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ വിസമ്മതിച്ചു. എന്റെ അടിയന്തിരപ്രമേയത്തെ അമ്മയുടെ വീറ്റോ എയ്തു വീഴ്‌ത്തിയിരിക്കുന്നു എന്നു എനിക്കു മനസ്സിലായി ..

.. അല്ലെങ്കിലും എനിക്കങ്ങനെ തന്നെ വേണം .. വല്ല കാര്യവും ഉണ്ടായിരുന്നോ പശുവിനെ വില്‍ക്കാന്‍ ആവശ്യപ്പെടാന്‍? വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്കു ചോറൂണിനിടയില്‍ 'എന്തു പറ്റി' എന്നു ചോദിക്കാന്‍? ഹല്ല, വല്ല കാര്യവും ഉണ്ടായിരുന്നോ .. !! അതു കൊണ്ട് ഒരു ഗുണമേ ഉണ്ടായൊള്ളു - എന്റെ ഉച്ചക്കത്തെ ഫുഡ് അതിന്റെ ടേസ്റ്റില്‍ കഴിക്കാന്‍ പറ്റിയില്ല എന്നതു. ദോഷങ്ങള്‍ പലതുണ്ടായി താനും - പശുവിനെ കറവ തീരും വരെ വില്‍ക്കേണ്ടാ എന്നു കുടുംബത്തിന്റെ ഹൈക്കമാണ്ട് തീരുമാനിച്ചു !


Thursday, January 22, 2009

ഒരു പാലക്കാടന്‍ ദു:സ്വപ്നം

ഒരു കല്യാണം എന്ന ഫൂഡ്ഡിംഗ് മഹാമഹം കൊഴുപ്പിക്കാന്‍ ആയിരുന്നു, ഞാന്‍ ആ പാലക്കാട് യാത്ര നടത്തിയത്. എനിക്ക് പാലക്കാടെന്നാല്‍, സുന്ദരിമാരായ പട്ടത്തിമാരുടെ നാട് .. പനയുടെയും പനംകള്ളിന്റേയും നാട് .. നല്ല മസാലദോശയുടേയും (സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മദാലസ) ചട്ണിയുടേയും സാമ്പാറിന്റെയും നാട് .. എന്നൊക്കെ ആയിരുന്നു. 'ഇതൊരു സംഭവം ആക്കിക്കളയാം' എന്നും കരുതി വെളുപ്പിനെ 6 മണിക്ക് വെറും വയറ്റില്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ എന്റെ മനസ്സില്‍ കഴിക്കാനിരിക്കുന്ന ചൂടു മദാലസയും, വിവിധ ഭക്ഷ്യ വിഭവങ്ങളും കുളിര്‍്കോരിയിട്ടു.

ചോദിച്ചും, പറഞ്ഞും, പറഞ്ഞും പറയിപ്പിച്ചും ഞങ്ങള്‍ ( എന്ന് വച്ചാല്‍ ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും) പാലക്കാടുള്ള ഞങ്ങളുടെ താവളം ആകാന്‍ വിധിക്കപ്പെട്ട ആ കിടുക്കന്‍ ഹോട്ടലില്‍ എത്തി. കിടുക്കന്‍ എന്ന് വച്ചാല്‍്, കൊച്ചിയിലെ ലെ മേറിഡിയന്‍് തോറ്റു പോവ്വും വിധമുള്ള രംഗ സജ്ജീകരണങ്ങള്‍ .. ബാത്ത് റൂമിലെ അപ്പി ഇടണ പാത്രം - അതായത് ബൌള്‍ - ഒക്കെ സീല്‍ ചെയ്തു സാക്ഷ ഇട്ടു വച്ചേക്കുന്ന ടൈപ്പ് സ്റ്റാര്‍ ഹോട്ടല്‍ - വല്ലോരും അപ്പി കട്ടോണ്ട് പോവ്വും എന്ന് കരുതിയാവണം! കൊള്ളാം .. ഹോട്ടല്‍ കണ്ടാല്‍ അറിയ്യാം, ഇവിടത്തെ ഫൂഡ്ഡിന്റെ ടേസ്റ്റ്! ഇന്നു ഒന്നു അര്‍മാദിക്കണം !!

വഴിയില്‍ പലയിടത്തും - പല മുറുക്കാന്‍ കടയിലും തെണ്ടിതിരിഞ്ഞു വഴിയില്‍ കണ്ട കപ്പലണ്ടിയും കടലയും മുറുക്കും അവലോസ്സു‌ണ്ടയും വാങ്ങി കഴിച്ചു അവിടെ എത്തിയപ്പോഴേക്കും വിശന്നു പൊരിഞ്ഞ എന്നെ, ആ റൂമില്‍ കാത്തിരുന്നത് നാലഞ്ചു പേജുള്ള വമ്പന്‍ മെനു ആയിരുന്നു .. ചെന്നിരുന്നാല്‍ ദോശയും ചമ്മന്തിയും മാത്രം കിട്ടുന്ന ബാലന്നായരുടെ കട കണ്ടു ശീലിച്ച നമുക്കു എന്തോന്ന് മെനു? ഇട്ടു വന്ന ഡ്രസ്സ് മാറും മുന്‍പ് ആ മെനു കാണാപ്പാഠം പഠിച്ച ഞാന്‍, വെളുത്ത ഡ്രസ്സ് ഇട്ടു ഞങ്ങളെ റൂമില്‍ കൊണ്ടാക്കി ടിപ്പും വാങ്ങി ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോയ ആ വെയ്റ്ററെ ഫോണ്‍ ചെയ്തു. താമസംവിനാ വെയ്റ്റര്‍ ഹാജരായി ..

ആദ്യം ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇരുന്നത് പൊറോട്ട ആയിരുന്നു ... എന്റെ കൂടെ ഒള്ളവര്‍ ഓരോരുത്തര്‍ ആയിട്ട് സ്പെസിഫിക്കേഷന്‍് മാറ്റി ചോറും കറിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍, പോറോട്ടയെക്കാട്ടിലും അര്‍മാദിക്കാന്‍ പറ്റിയ ഐറ്റം ചോറ് ആണെന്ന് എനിക്ക് തോന്നിയപ്പോള്‍, ചോറാണേല്‍് വെറും ഒരു ഇറച്ചിക്കറി മാത്രം അല്ല പകരം വേറേം ഐറ്റംസ് ട്രൈ ചെയ്യാമെന്നുള്ള സാധ്യതള്‍ മനസ്സില്‍ മിന്നി മറഞ്ഞപ്പോള്‍ , ഞാനും - ഒന്നല്ല പക്ഷെ രണ്ടു പ്ലേറ്റ് - ചോറ് ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഞാന്‍ മനസ്സാ-വാചാ-കര്‍മ്മണാ അറിഞ്ഞില്ല, ഓര്‍ത്തില്ല, ചിന്തിച്ചില്ല ... .. ആ വെയിറ്റര്‍ എടുത്തു പോയ്യ ഓര്‍ഡര്‍ എന്റെ ക്വട്ടേഷന്‍് ഓര്‍ഡര്‍ ആണെന്ന്!

മൂന്നു പ്ലേറ്റ് നെയ്യ് മീന്‍ കറിക്കു പകരം നാലു പ്ലേറ്റ് കൊണ്ടു വന്നപ്പോള്‍ എന്റെ ഹൃദയം അവരുടെ സ്നേഹത്തിനു മുന്നില്‍ നമിച്ചു. കൂടാതെ ഒരു തൈരും ഒരു ചിക്കന്‍ കറിയും അഞ്ചു പ്ലേറ്റ് ചോറും, ഒരു ബീഫ് റോസ്റ്റും, കല്ലുംമെക്കാ ഫ്രയ്യും പറഞ്ഞതു പോലെ ആ വെളുത്ത കുപ്പായം അണിഞ്ഞ മീശ വച്ച മാലാഖ ഞങ്ങള്‍ക്കായി കൊണ്ടുവന്നു.

ആരുണ്ടടാ ഈ ടേബിളില്‍ എന്നെ മലര്‍ത്തിയടിക്കാന്‍ .. എന്നും അട്ടഹസിച്ചുകൊണ്ട് തീന്മേശ എന്ന ഗോദയിലേക്ക് തുടയില്‍ ആഞ്ഞടിച്ചു ഇറങ്ങിയ എന്റെ നാഭിക്കിട്ടുള്ള ആദ്യ അടി ആയിരുന്നു ആ മീന്‍ കറി. ഒരു നെയ്യ് മീന്‍ കറി ഇത്രേം മോശമായിട്ടൊക്കെ ഉണ്ടാക്കാന്‍ കഴിയുവ്വോ മനുഷ്യന്?

പണ്ടു പാലാഴി മഥനം നടത്തിയപ്പോള്‍ കിട്ടിയ സംഭവങ്ങളുടെ കൂടെ ഈ മീനും ഒണ്ടോ എന്ന് എനിക്കിപ്പോള്‍ ഡൌട്ട് ഉണ്ട്... ! എന്തായാലും പുരാവസ്തു സ്റ്റാറ്റസ് ഉള്ള ഒരു മീന്‍ ഇട്ടു വച്ചൊരു മീന്‍ കറി. 'ഇട്ടു വച്ചു' എന്ന് പറഞ്ഞതു, എന്ത് കോണ്ടിനെന്‍റല്‍ സ്റ്റൈലില്‍ ആണ് മീന്‍ വേവിക്കാതെ കറി വയ്ക്കുക എന്ന് എനിക്കറിയില്ലാത്തതു കൊണ്ടും, ആ ചോദ്യം അവരോട് ചോദിച്ചു കഴിയുമ്പോള്‍ "നിങ്ങള്‍്ക്കു വെവരം ഇല്ലാത്തത് ഞമ്മടെ കൊയപ്പം ആണോ?" എന്നൊരു മറുചോദ്യം ഉയരാന്‍ സാധ്യത ഉള്ളത് കൊണ്ടും ആണ്. അതും അല്ല, ഹോട്ടലില്‍ കയറി വന്നപ്പോള്‍ കണ്ട റിസപ്ക്ഷനിലെ ചേട്ടന് എന്നെക്കാട്ടിലും 'വിങ്ങ്സ്' ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചത് കൊണ്ടും കൂടി ആയിരുന്നു "എന്ത് കോപ്പിലെ കറിയാണടാ ഇതു" എന്നുള്ള ചോദ്യം ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാവ്വും മുന്‍പ് തന്നെ ആ കറിയ്യോടൊന്നിച്ചു കണ്ണുമടച്ചങ്ങ് വിഴുങ്ങിയത്. .

സാധാരണയില്‍ നിന്നും വ്യതസ്തമായി, വിശപ്പിന്റെ അതിപ്രസരം മൂലം, ടേസ്റ്റും ചുവയും ഒക്കെ അറിയുന്നതിന് മുന്‍പു തന്നെ ഞാന്‍ അര പ്ലേറ്റ് ചോറും ഒരു പ്ലേറ്റ് മീന്‍ കറിയും അകത്താക്കി കഴിഞ്ഞിരുന്നു .. അത് കഴിഞുള്ള ഫൂഡ്ഡിലേ ഞാന്‍ നേരത്തെ പറഞ്ഞ ആപത്തിനെ പറ്റി ബോധവാന്‍ ആയോള്ളൂ. പക്ഷെ നഞ്ചെന്തിനാ നാന്നാഴി?

മൈ സ്റ്റൊമക് ... മൈ ബിലോവ്ഡ് സ്റ്റൊമക് ..

ത്രേതാ യുഗത്തിനും മുന്‍പു ജീവിച്ചിരുന്ന ആ മീനിനു മരിച്ചാലും ജീവിക്കാനുള്ള ദിവ്യശക്തി ഉണ്ടെന്നു വേണം കരുതാന്‍. ആ മീന്‍ കഷ്ണം എന്റെ വയറ്റില്‍ ഓടി നടന്നു ഖോ ഖോ കളിച്ചു .. അവന്‍ എന്റെ വയറ്റില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു, വയറ്റില്‍ ഓടി നടന്നു എന്റെ വയറു ഉഴുതു മറിച്ചു .. ഉഴുതു മറിച്ച വയറ്റില്‍ അവന്‍ പ്രോബ്ലെംസ് വ്യാവസായികാടിസ്ഥാനത്തില്‍് വിതച്ചു .. ഇതൊന്നും സഹിക്കാതെ എന്റെ വയര്‍ ങുര്‍ ങുര്‍ എന്ന് 'എസ്.ഓ.എസ്' അയച്ചു കൊണ്ടേ ഇരുന്നു .. ബട്ട് വാട്ട് യൂസ് ?

വാട്സൊഎവര്‍്, ഞാന്‍ തിന്നു തീര്‍ത്ത ആ മീന്‍ എന്റെ ഫുള്‍ ഡേ തിന്നു തീര്‍ക്കുന്ന ദയനീയ കാഴ്ചക്ക് ഞാന്‍ മൂക സാക്ഷിയാവാനെ എനിക്ക് കഴിഞ്ഞൊള്ളു . .. മിസ് ആയ ഐറ്റംസ് : കല്യാണ റിസപ്ക്ഷ്ന്റ് മദാലസ, വട, ചട്ണി, റൈസ് പൊരിച്ചതും (ഫ്രൈഡ് റൈസ് ), പോരിക്കാത്തതും, പലതരം ഐസ്ക്രീംസ്, അകത്തു കാറ്റു നിറച്ച ഒരു പപ്പടവട്ടത്തിലെ എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കുന്ന വട്ടൂര എന്നോ ബട്ടൂര എന്നോ പറയണ ആ സാധനം, .. ലിസ്റ്റ് അപൂര്‍ണ്ണം ..

ഇനി, ജീവിതത്തില്‍ ഞാന്‍ മീന്‍ കറി കഴിക്കുവാണേല്‍ മീനിനു ജീവനുണ്ടോ എന്നും അത് കഴിച്ചാല്‍ എനിക്ക് ജീവന്‍ ബാക്കിയുണ്ടാവുമോ എന്നും ടെസ്റ്റ് ചെയ്തിട്ടേ കഴിക്കു .. തീരുമാനിച്ചു ഞാന്‍ .. കമ്പ്‌ മുറിച്ചിട്ടു ഞാന്‍ .. ! (ഈ കേസില്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ മാലാഖനെ എനിക്ക് സംശയം ഉണ്ട്. അത്രേം നേരം വിശന്നു വലഞ്ഞിരുന്ന ലവന്‍ പെട്ടെന്ന് വിശപ്പില്ലാത്തവന്‍് ആയതിനു പിന്നിലെ ദുരൂഹത ഇനിയും ബാക്കി. ലവന്മ്മാര് മൂന്നിന് പകരം നാലു പ്ലേറ്റ് മീന്‍ കറി കൊണ്ടു വന്നതിന്റെ രഹസ്യവും എന്താണാവ്വോ ???? )