Showing posts with label humour. Show all posts
Showing posts with label humour. Show all posts

Saturday, January 7, 2012

ബ്യൂട്ടിഫുൾ (8.5/10)


Beautiful/Malayalam/2011/Drama/M3DB/ (8.5/10)

പ്ലോട്ട് : അളവറ്റ സ്വത്തിനുടമയായ സ്റ്റീഫനു (ജയസൂര്യ) കഴുത്തിനു താഴേക്ക് ഒരു സ്വാധീനവും ഇല്ല, തളർന്നു കിടക്കുവാണു. വളരെ കുറച്ച് പേരൊഴികെയുള്ള ബന്ധുജനങ്ങളെല്ലാം തന്നെ സ്റ്റീഫന്റെ സ്വത്തിലാണു കണ്ണ് - പക്ഷെ സ്റ്റീഫൻ ആരേയും അടുപ്പിക്കുന്നില്ല. അദ്ദേഹത്തിനു കൂട്ട് കമലു എന്നും കണാരൻ എന്നും പേരുള്ള രണ്ട് പേരാണു. ഒരിക്കൽ ഡിന്നറിനു റസ്റ്റോറന്റിൽ ചെല്ലുന്ന സ്റ്റീഫൻ അവിടത്തെ ഗായകന്റെ പാട്ടിഷ്ടപ്പെടുന്നു, ഒരു വലിയ ഗായകനാവാൻ കൊതിക്കുന്ന ജോൺ (അനൂപ് മേനോൻ) എന്ന ആ പാട്ടുകാരനെ കൂടെ കൂട്ടുന്നു. ഇടക്ക് ഹോം നേഴ്സായി പത്രപ്പരസ്യം കണ്ടെത്തുന്ന അഞ്ജലി (മേഘ്നാ രാജ്) കൂടെ അവരുടെ ചെറു കുടുംബത്തിലേക്കെത്തുന്നു  .. ഇവരുടെ കഥയാണു ഈ സിനിമ.

വെർഡിക്ട്  : കിടിലൻ.! വി കെ പ്രകാശ് എന്ന സംവിധായകനെ അദ്ദേഹത്തിന്റെ ശരാശരിയിൽ താഴെയുള്ള പല സിനിമകൾ കാരണം എഴുതിത്തള്ളാറായിരിക്കുവായിരുന്നു - പക്ഷെ ഈ സിനിമ പ്രതീക്ഷ തെറ്റിച്ചു. എന്നെ തറപറ്റിച്ചു ഈ സിനിമ. !

സംവിധാനത്തെക്കാളും, ഈ സിനിമയുടെ തിരക്കഥ/സംഭാഷണം തന്നെയാണു സ്റ്റാർ. അനൂപ് മേനോൻ എന്ന തിരക്കഥാകൃത്തിന്റെ സൂപ്പർ സ്റ്റാർ പട്ടാഭിഷേകം തന്നെയാണീ സിനിമ. അമിത ഡ്രാമയുടെ കൂട്ടില്ലാതെ, സാധാരണ മനുഷ്യർ എങ്ങനെ സംസാരിക്കും, അതു പോലെ സംസാരിക്കുന്ന കഥാപാത്രങ്ങൾ - കോക്ക്ടെയിലിലും ഇതേ സ്വഭാവം അനൂപ് മേനോന്റെ തിരക്കഥ കാണിച്ചിരുന്നു.. സബാഷ് അനൂപ് - ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിക്കഴിഞ്ഞൂ!.

നടന്മാർ : ആദ്യം ജയസൂര്യ. മറ്റുള്ളവർക്ക് സ്വന്തം ശരീരം മുഴുവനുണ്ട് കഥാപാത്രത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടി ഉപയോഗിക്കാൻ, പക്ഷെ ജയസൂര്യക്ക് കഴുത്തിനു മുകളിലുള്ള ഭാഗങ്ങൾ മാത്രമേ അനക്കാൻ സാധിക്കുമായിരുന്നുള്ളൂ, സ്റ്റീഫൻ എന്ന കഥാപാത്രത്തിലേക്ക് സന്നിവേശിക്കാൻ. അത് ഒരു തരി പ്രശ്നം പോലും കൂടാതെ ജയസൂര്യക്കായി - അതിനാൽ ഈ സിനിമയിലേ ജൂറി സ്പെഷ്യൽ മെൻഷൻ ജയസൂര്യക്ക്.


അനൂപ് മേനോൻ : ജോൺ എന്ന സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള, സംഗീതജ്ഞനായ ചെറുപ്പക്കാരൻ ആയിട്ട് അനൂപ് കസറി. ജയസൂര്യ ഹ്യൂമർ രംഗങ്ങളിൽ കസറും എന്നു നമ്മൾ കണ്ടിട്ടുള്ളതാണു, പണ്ടേ. പക്ഷെ ഇതിൽ അനൂപ് ആണു ആ സ്ഥാനം കൈയ്യടക്കിയത് . ചില ചമ്മലുകൾ, ഭാവങ്ങൾ ഒക്കെ - ചിലയിടങ്ങളിൽ മോഹൻലാലിന്റെ സുവർണ്ണകാലം അനുസ്മരിപ്പിച്ചു അനൂപ്.

മേഘ്നാ രാജ് : മലയാള സിനിമയുടെ മുഴുനീള ഐറ്റം നായികയായി ഒതുങ്ങിപ്പോയ മേഘ്നക്ക് വിനയൻ ചിത്രങ്ങളിൽ നിന്നോരു മോചനം ഈ സിനിമ വഴി കിട്ടി - അതാവട്ടെ ഉഗ്രനാക്കുകയും ചേയ്തിട്ടുണ്ട്. പ്രിയ മേഘ്നാ, ഒരു കാര്യം പറഞ്ഞോട്ടേ, അടിവസ്ത്രങ്ങളെക്കാളും ചെറു വസ്ത്രങ്ങൾ ധരിച്ച് ഞങ്ങളുടെ മുന്നിൽ എത്തിയിരുന്നതിനെക്കാളൊക്കെ സാരി മാത്രം ഉടുത്ത് ഈ സിനിമയിൽ എത്തിയപ്പോൾ ഞങ്ങൾക്കിഷ്ടായി - എന്തിനീ തറപ്പടങ്ങളിൽ പോയി അഭിനയിച്ച് സമയം കളയുന്നു ..? ഇത്തരം കഥാപാത്രങ്ങൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ.



ബാക്കിയുള്ള എല്ലാവരും നന്നായിട്ടുണ്ട്- ഒരാളൊഴിച്ച്. ഉണ്ണിമേനോൻ.  അദ്ദേഹം നന്നായി പാടുമായിരിക്കാം, പക്ഷെ അഭിനയം - പോര.

ഒറ്റ വാചകത്തിൽ : ഡോണ്ട് മിസ്സ് . കണ്ടിരിക്കേണ്ട, കാണാൻ മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ.

വാൽക്കഷ്ണം : ഈ സിനിമ റിലീസ് ചേയ്തിട്ട് കുറച്ച് നാളായി, ശരിക്കും ഞാൻ ആദ്യ പത്തു ദിവസത്തിനുള്ളിൽ തന്നെ കാണേണ്ട സിനിമ ആയിരുന്നു ഇതു - ഞാൻ കാണാൻ പോയതും ആണു. റീലീസ് ചേയ്ത് എട്ടാം ദിവസം (വെള്ളിയാഴ്ച) ഞാൻ ചേർത്തല പാരഡൈസ് എന്ന തീയറ്റർ തൊഴുത്തിൽ ഈ സിനിമ കാണാൻ ചെന്നപ്പോൾ അവിടെ ഓടുന്നത് ‘ഓസ്തി‘ എന്ന ചിലമ്പരശന്റെ തമിഴ് പടം - ഓർക്കണം - മുല്ലപ്പെരിയാർ പ്രശ്നത്തിൽ മലയാള സിനിമകൾ തമിഴ്നാട്ടിൽ പ്രദർശനം നിഷേധിച്ചു എന്നു വാർത്തകൾ വന്നുകൊണ്ടിരിക്കുമ്പോൾ ആണിത്. നമുക്ക് മലയാളത്തെ ഒതുക്കണം - അതിനു ഏതു ഭാഷ സിനിമ ഇട്ടാലും ഒന്നുമില്ല. കഷ്ടം.!

വെള്ളിയാഴ്ച സിനിമയുടെ റിലീസ് വച്ചിരിക്കുന്നതു തന്നെ എന്റെ അഭിപ്രായത്തിൽ തെറ്റാണു. വീക്കെൻഡുകളിൽ മാത്രമേ മദ്ധ്യവർഗ്ഗ കുടൂംബങ്ങൾക്ക് സിനിമ കാണാൻ ഉള്ള സമയവും സാഹചര്യവും ലഭിക്കൂ, പ്രത്യേകിച്ചും ഒരു വീട്ടിലെ ഭാര്യക്കും ഭർത്താവിനും ജോലിക്ക് പോവേണ്ട സാഹചര്യത്തിൽ, അല്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുള്ളപ്പോൾ.  വെള്ളിയാഴ്ച റിലീസ് ആവുന്ന സിനിമക്ക് ആദ്യ വീക്കെൻഡിൽ വളരേ കുറച്ചേ കുടുംബങ്ങൾ കയറൂ -  ഒന്നാമതേ ഒരു ചെറു നഗരത്തിലെ 10% പേർ പോലും സിനിമ മാറി എന്നു അറിഞ്ഞിരിക്കില്ല, ആ ആദ്യ ദിവസങ്ങളിൽ.  ആളുകൾ അറിഞ്ഞ് വരുമ്പോഴേക്കും, അടുത്ത വെള്ളിയാഴ്ച ആ സിനിമ മാറിയിട്ടുണ്ടാവും, ഏതെങ്കിലും തമിഴ്/തെലുങ്ക് മൊഴിമാറ്റ സിനിമക്കായി. പിന്നെങ്ങനെ നല്ല മലയാള സിനിമക്ക് ആളുണ്ടാവും?

ബ്യൂട്ടിഫുളിന്റെ പോസ്റ്ററുകൾ ചേർത്തല നഗര ഹൃദയത്തിൽ നിന്നും വെറും 3 കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ പോലും ഒട്ടിച്ചിട്ടില്ല - കാശ് ലാഭിച്ചതാവും, ഈ സിനിമ വന്നത് ഞാനറിഞ്ഞത് അബദ്ധത്തിൽ തീയറ്ററിനു മുന്നിലൂടെ ഞാൻ കടന്നു പോയപ്പോളാണു. ഇപ്പോ ചേർത്തല ചിത്രാഞ്ജലി തീയറ്ററിൽ ഓടുന്ന ‘അസുരവിത്ത്‘ എന്ന പടത്തിനു ഇതു തന്നെയാവും സ്ഥിതി, കാരണം, അതിനും വലിയ പരസ്യമില്ല - ആ തീയറ്ററിൽ വരേണ്ട അടുത്ത സിനിമ പ്രഖ്യാപിച്ചും കഴിഞ്ഞു, പത്രത്തിലൂടെ! പത്രപ്പരസ്യം മാത്രമല്ല, പോസ്റ്റർ പരസ്യവും ആളുകൾ സിനിമ തീയറ്ററിലെത്തിയെന്നു ജനങ്ങളെ അറിയിക്കാൻ വളരേ ഉപയോഗപ്രദമാണേന്നു എന്തേ സിനിമാക്കാരേ നിങ്ങൾ മറക്കുന്നു?

ഇപ്പോൾ ഈ സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടാവാനുള്ള കാരണം, ചേർത്തലക്കും എറണാകുളത്തിനും ഇടയിൽ എരമല്ലൂർ എന്ന ഗ്രാമത്തിൽ ഒരു നല്ല തീയറ്റർ - ‘എരമല്ലൂർ സാനിയ സിനിമാസ്’ 2011ൽ തുടങ്ങിയതിനാൽ ആണു. എഴുപുന്ന ബൈജു എന്ന പേരിൽ നമ്മൾ എല്ലാം അറിയുന്ന സിനിമാ ആർട്ടിസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഈ തീയറ്റർ, ഞാൻ ശരിക്കും ഇതു വരെ കയറിയിട്ടുള്ള തീയറ്ററുകളിൽ ഏറ്റവും മികച്ചതാണു. 170 -200 രൂപ വാങ്ങുന്ന മൾട്ടിപ്ലെക്സുകളെക്കാളൊക്കെ മെച്ചം ആണു ഇവിടത്തെ ആമ്പിയൻസ്, ശുചിത്വം, സ്ക്രീനിങ്ങ്, ഓഡിയോ, ക്രൗഡ്, ഒക്കെ.  ശരിക്കും സിനിമ എന്നത് എന്തെന്നറിയാവുന്ന ഒരിടത്ത് സിനിമ കാണുന്ന പ്രതീതി - ഒരു സീരിയസ്നെസ്സ് എനിക്കൂണ്ടായി ഈ തീയറ്ററിൽ സിനിമ കണ്ടപ്പോൾ.

കൂക്കിവിളികളോ, അമിത കൈയ്യടികളോ, പൂച്ച കരയലുകളോ, കമന്റടികളോ അനുവദിക്കാത്ത ഇത്തരം തീയറ്ററൂകൾ ആണു കേരളത്തിനാവശ്യം - അങ്ങനെയെങ്കിലേ മലയാള സിനിമ രക്ഷപ്പെടൂ. എരമല്ലൂർ സാനിയ സിനിമക്ക് പത്തിൽ പത്ത് മാർക്ക്സ്.  എല്ലാവരും സിനിമാ തീയറ്ററുകൾ കല്യാണ മണ്ഡപങ്ങളാക്കുന്ന ഈ കാലഘട്ടത്തിൽ ഇത്രേം നല്ലോരു തീയറ്റർ സ്വന്തം നാട്ടാർക്ക് ഒരുക്കിത്തന്ന എഴുപുന്ന ബൈജുവിനു ഒരായിരം ഉമ്മകൾ...

കേരളാ സർക്കാർ പ്ലാറ്റിനം ഗ്രേഡ് നൽകിയത് വെറുതെയല്ല ഈ തീയറ്ററിനു - പാരഡൈസുകളും ചിത്രാജ്ഞലികളും ഇവിടെ പോയി പണി പഠിക്കട്ടെ.. ഇഡിയറ്റ്സ്!


Thursday, March 26, 2009

നമ്മുടെ ചിഹ്നം ഊട്ടവട ..

പ്രിയ ബൂലോകരേ,

നിങ്ങള്‍ക്കറിയാം, ഈ ബൂലോകം എത്രമാത്രം ലോകഗതിയെ സ്വാധീനിക്കുന്നുവെന്നു, സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നുവെന്നു, സ്വാധീനിക്കാന്‍ ഇരിക്കുന്നുവെന്നു..

പക്ഷെ, നിങ്ങള്‍ക്കറിയാമോ എന്നെനിക്കൊട്ടുമറിയില്ല, ‘ഒരു ബ്ലോഗ്ഗര്‍ വളര്‍ന്നാല്‍ ബെര്‍ളി വരെ,
അതിലും വളര്‍ന്നാല്‍ പിങ്ക്സ്ലിപ്പ് വരെ‘ എന്നു പറഞ്ഞ് നമ്മളെ അവഹേളിക്കുന്നവര്‍ക്കൊരു തിരിച്ചടി ലോകത്തിന്റെ പല ഭാഗങ്ങളിലും കിട്ടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, ലോക പോലീസ്സിന്റെ കേന്ദ്രത്തിലിപ്പോള്‍ ഒരു മുന്‍ ബ്ലോഗ്ഗര്‍ ആണ് - ബാരക്ക് ഒബാമ. ഈ ബാരക് എന്ന പേരു തന്നെ ബ്ലോഗര്‍ എന്ന വാക്കില്‍ നിന്നും ശുഷ്ക്കിച്ചുണ്ടായതാണെന്നും അദ്ദേഹമിപ്പോഴും ബോംബിടാത്ത ഒഴിവുവേളകളില്‍ ബ്ലോഗ്ഗ് ചേയ്തു രസിക്കാറുണ്ടെന്നും വെള്ളവീടിന്റെ പിന്നാമ്പുറങ്ങളില്‍ സംസാരമുണ്ട് - അതെന്തെങ്കിലുമാവട്ടെ, പക്ഷെ നമ്മള്‍, മഹാന്മാരായ മലയാളം ബൂലോകര്‍ എവിടെ എത്തി നില്‍ക്കുന്നു, ഇങ്ങനെ പോയാല്‍ എവിടെ എത്തി നില്‍ക്കും ?

സത്യം പറയുന്നതില്‍ ക്ഷമിക്കണം, പക്ഷെ ഇപ്പൊഴും ഇന്റെര്‍നെറ്റിന്റെ ഇരുണ്ട ഇടുങ്ങിയ തെരുവുകളില്‍ കുശുമ്പും കുന്നായ്മയും പറഞ്ഞ് തമ്മില്‍തല്ലിയും വെടി പറഞ്ഞും ഇരിക്കുകയാണ്
നമ്മള്‍. നമുക്കും വേണ്ടേ ഒരു ശബ്ദം? നമുക്കും വേണ്ടേ അധികാരമെന്ന ശര്‍ക്കരക്കുടത്തില്‍ കൈയ്യിട്ടു വാരാനുള്ള അവകാശം? അതിനാല്‍, ലോകക്രമത്തെ മാറ്റിമറിക്കാനും ‘ബ്ലോഗ്ഗോളജി’ മതത്തെ ഈ വിഡ്ഡിയായ ലോകത്തിനു പരിചയപ്പെടുത്താനും, നമ്മുടെ വേറിട്ട ശബ്ദത്തെ അധികാരത്തിന്റെ ഇടനാഴികളില്‍ മുഴക്കുവാനും നമ്മളിലൊരാള്‍ പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ?

പക്ഷെ ആരു?

സത്‌സ്വഭാവിയും, അഴിമതി നടത്തി പരിചയമുള്ളവനും, കട്ടാലും നിക്കാന്‍ അറിയാവുന്നവനും, ഇല്ലാത്ത റോഡിനു ഫുഡ്പാത്ത് ഉണ്ടാക്കാന്‍ കരാര്‍ കൊടുത്തു നമ്മുടെ ബ്ലോഗോളഗി മതത്തിനു പത്തു ചിക്കിളി നേടിത്തരാന്‍ കഴിവുള്ള ഒരാളെ ആണ് നമ്മള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് ..
ഗവര്‍മ്മേന്റിനു നാലു കാശ് ലാഭമുണ്ടാക്കി കൊടുത്തിട്ട് നമുക്കെന്തു ഗുണം? നമ്മള്‍ നന്നാവുക - അങ്ങനെ നമ്മുടെ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ നമ്മുടെ സംസ്ഥാനം, പിന്നെ നമ്മുടെ രാജ്യം എന്നിങ്ങനെ ഓട്ടോമാറ്റിക്കായി നന്നായിക്കോളും .. അതിനു പറ്റിയൊരാള്‍ .. ?

സ്നേഹക്കൂടുതല്‍ കൊണ്ട് നിങ്ങള്‍ വേണ്ടായെന്നു പറയുവായിരിക്കാം .. പക്ഷെ
എന്റെ ജീവിതം കട്ടപ്പൊക ആയാലും സാരമില്ല സോദരരേ, ഞാന്‍ എന്റെ ജീവിതം നിങ്ങള്‍ക്കായി നീക്കിവൈക്കാന്‍ തീരുമാനിച്ചിരിക്കുന്നു - എനിക്ക് നിങ്ങളെ സേവിക്കണം - എനിക്കീ രാജ്യത്തെ ഒരു ലെവല്‍ ആക്കണം .. (വെരി ഹൈ ലെവല്‍) അതിനായി നിങ്ങളെ സേവിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിക്കണം ... ജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ഞാന്‍ അവസരം തരാം .. എന്നെ സേവിക്കാനുള്ള അവസരം..

ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ക്കെന്തു ഗുണം .. അതല്ലേ അടുത്ത ചോദ്യം? ഐ ആം ദി ആന്‍സര്‍ ... ഐ ആം ദി ആന്‍സര്‍.

ബൂലോകരുടെ ജീവിതം പതിന്‍‌മടങ്ങ് സുഖകരമാക്കുന്നതിനായി ചില ഭരണഘടനാ ഭേദഗതികള്‍ വരെ എന്റെ മനസ്സിലുണ്ട് സോദരരേ .. അതില്‍ ചിലവ - ‘ബൂലോക പ്രജകള്‍ക്കു പിങ്ക്സ്ലിപ്പ് കൊടുക്കാന്‍ പാടില്ല‘ തുടങ്ങിയവ - ഷെഡ്യൂള്‍ 9 ഇല്‍ ഉള്‍പ്പെടുത്തി അവ മുതലാളിത്വ-കോടതിയുടെ നീരാളികൈകളില്‍ നിന്നും സംരക്ഷിക്കുന്നതിനും എന്റെ പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ,

# നിങ്ങളുടെ ഓരോ പോസ്റ്റിനും ഗവ: ഗ്രാന്‍ഡ്

# കിട്ടുന്ന കമന്റുകള്‍ക്കു പെര്‍-കിലോക്ക് തറവില പ്രഖ്യാപിക്കും.

# ഓരോ ഫോളോവര്‍ക്കും നോക്കു കൂലി, സൌജന്യ അപകട ഇന്‍ഷ്വറന്‍സ് ,

# ബ്ലോഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി, പെന്‍ഷന്‍ പാക്കേജ്


# ബ്ലോഗിലെ ഗൂഗിള്‍ ആഡ് വേര്‍ഡ്സില്‍ നിന്നുള്ള വരുമാനത്തിനു ആദ്യ അഞ്ച് കൊല്ലത്തേക്കു ആദായ നികുതി എക്സ്സെംപ്ക്ഷന്‍.

# അനോനികളായി തെറി പറയുന്ന ബൂലോകര്‍ക്കായി പ്രത്യേക ജയില്‍ പാക്കേജ് .

# സരസ്വതിയുടെ തുട, ശിവന്റെ ചന്തി എന്നിങ്ങനെ മതനിന്ദ മാത്രം ലാക്കാക്കി പോസ്റ്റിടുന്നവരെ
നിയന്ത്രിക്കാനായി പ്രത്യേക ബ്ലോഗ്ഗര്‍-ബഞ്ച് തിരുവനന്തപുരത്തു തുടങ്ങും. അതിനായി POKKA -( പ്രിവന്റേഷന്‍ ഓഫ് കമ്മ്യൂണല്‍ & കമ്മ്യൂണിറ്റി ഇന്‍സള്‍ട്ട് ആക്റ്റ് )എന്ന ശക്തമായ നിയമം നടപ്പില്‍ വരുത്തും. (ഇനി ഇവന്മാരുടെ കാര്യം പോക്കാ ..! )

# പുതിയ ബ്ലോഗ്ഗര്‍മാര്‍ക്കായി ഫോളോവേഴ്‌സ്, കമന്റ്സ് എന്നിവ സബ്സീഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചേയ്യും. ഇതിനായി കമന്റ്സ്-സംഭരണം എല്ലാ സീസണുകളിലും..
(ഈ വാഗ്ദാനങ്ങള്‍ വെറും തുടക്കം മാത്രം .. ആഗെ ആഗെ ദേഖൊ, ഹോത്താ ഹൈ ക്യാ! )



നമുക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാവേണ്ടേ? നമുക്കും സ്വസ്ഥവും സ്വൈര്യവുമായി ബ്ലോഗ്ഗേണ്ടേ? എത്ര നാളിങ്ങനെ ബോസിനെ പേടിച്ചു ഒളിച്ചും പാത്തും ബ്ലോഗില്‍ കുത്തിക്കുറിക്കും? ബ്ലോഗ്ഗിങ്ങ് നമ്മുടെ ജന്മാവകാശമാണ് .. ഒരുമിക്കുക, സംഘടിക്കുക ..

അതു കൊണ്ട്, ഒരു സുഖഃസുന്ദര സ്വര്‍ഗ തുല്യ ബൂലോകത്തിന്റെ സാക്ഷാത്കാരത്തിനായി
ദയവായി എന്നെ ‘ഉഴുന്നു വട‘ ചിഹ്നത്തില്‍ വോട്ട് ചേയ്തു വിജയിപ്പിക്കാന്‍ ഞാന്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ..

നമ്മുടെ ചിഹ്നം വട ..





വടക്കുള്ളിലെ ഊട്ടയിലൂടെ ലോകത്തെ കാണുന്നവര്‍ക്കൊരു ഉത്തരം, അതേ ഉഴുന്നുവടയിലൂടെ കൊടുക്കാന്‍ നേരമായി സോദരരേ .. ഉണരുവിന്‍ ..

ചടപടാ ശടകൊടഞ്ഞെഴുന്നേല്‍ക്കൂ .. കുത്തൂ വടയുടെ നടുക്ക് ..


Friday, February 13, 2009

ആ‍ പുലിവാലന്റയിന്‍സ് ഡേ

എന്റെ പ്രൊ: കൊളേജ് കാലഘട്ടം ... കൊച്ചി എന്ന മഹാനഗരം ഇപ്പൊഴത്തതിന്റെ പകുതി ഭാഗം പോലും ഇല്ലാതിരുന്ന ആ കാലം .. മസാലദോശക്കു എട്ടു രൂപ മാത്രം ഉണ്ടായിരുന്ന ആ സുവര്‍ണ്ണ കാലം. ആന്നെനിക്കു മീശയിത്ര വളര്‍ന്നിട്ടില്ല, അന്നെനിക്കു ബുദ്ധി ഇത്ര തെളിഞ്ഞിട്ടില്ല... കോളേജിന്റെ അടുക്കെ തന്നെ ഒരമ്പലം ഉണ്ടായിരുന്നതും, അവിടെ അന്നു തന്നെ ഒരു കല്യാണം ഉണ്ടായിരുന്നതും, എന്റെ കുറ്റം ഒട്ടുമേ ആയിരുന്നില്ല, പക്ഷെ അന്നെത്തെ ദിവസം തന്നെ ക്ലാസ്സ് കുട്ട് ചൈയ്തു കല്യാണ സദ്യ കഴിക്കാന്‍ പോയ്യതു മാത്രം - വേണമെങ്കില്‍ എന്റെ തെറ്റായിട്ടു നിങ്ങള്‍ക്കു ആരോപണം ഉന്നയിക്കാം - പക്ഷെ എന്റെ അന്നത്തെ കോളേജിലെ പുള്ളേര്‍ക്കു ആ അമ്പലത്തിലെ എല്ലാ കല്യാണത്തിന്റെയും ഹൊള്‍സൈയില്‍ ഫൂഡ്ഡിംഗ്സ് ചരിത്രാതീതകാലം മുതല്‍ക്കെ വീതം വച്ച് കിട്ടിയതാണെന്നുള്ള നഗ്ന-വാസ്തവം അറിഞ്ഞാല്‍ ആ ആരോപണം വെറും പണം വെട്ടാനുള്ള വെടക്കു അടവാണെന്നു സ്ഥിരബുദ്ധിയുള്ള നിങ്ങള്‍ക്കു മനസ്സിലാ‍ക്കാവുന്നതേ ഉള്ളു.

പക്ഷെ, അന്നത്തെ ആ ദിവസം, എന്റെ എട്ടില്‍ ശനിയും വ്യാഴവും കെതുവും ഗുളികനും കൂടി ഇന്നാ‍രെ തട്ടണം എന്നു ചിന്തിച്ചു വിഷമിച്ചു ഇരിക്കുകയായിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പല തവണ അതു കഴിഞ്ഞും ചിന്തിച്ചിട്ടുണ്ട് ...

രാവിലെ കഴിച്ച ദോശയുടെ ഓര്‍മ്മകളെ മറക്കാന്‍ കൂടെ കഴിച്ച സാമ്പാര്‍ സമ്മതിക്കാതിരുന്നതിനാലും, ആ സമ്പാറിന്റെ രുചി വീണ്ടും വീണ്ടും യാതൊരു ഔചിത്വവും ഇല്ലാതെ വായിലേക്കു ഏമ്പക്കം വഴി കയറി വന്നുകൊണ്ടിരുന്നതും ആവണം തിങ്കളാഴ്ച എന്ന നല്ല ദിവസം ആയിരുന്നിട്ട് കൂടി അടുത്ത അമ്പലത്തിലെ കല്യാണമണ്ഡപത്തിലെ കല്യാണ സദ്യ ഇടിച്ചു കയറി കഴിക്കാന്‍ എന്നെ എന്റെ മനസ്സു നിര്‍ബന്ധിച്ചതു. കുറ്റം പറയരുതല്ലൊ - നല്ലൊരു പാര്‍ട്ടിയുടെ, നല്ലൊരു കല്യാണവും, അതിനെക്കാള്‍ നല്ലൊരു നായര്‍ സദ്യയും..

കൈ കൊണ്ടും, വാ കൊണ്ടും, നാക്കു കൊണ്ടുമുള്ള ദ്വന്ദയുദ്ധം കഴിഞ്ഞു ഇറങ്ങാന്‍ നേരം, നാരങ്ങാ കൂടെ വാങ്ങി കൊണ്ടു പോവ്വാം എന്നു തോന്നിയത് കൊണ്ട്, അതു വാങ്ങിയതിന്റെ കൂടെ ഒരു റൊസാപ്പൂ കൂടെ ഫ്രീ ആയിട്ടു കിട്ടിയതു വാങ്ങി, ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകള്‍ പാര്‍ക്കില്‍ പോയ്യിരുന്നു വായ്യില്‍നൊക്കി വേസ്റ്റും ചെയ്തു വീട്ടിലേക്കു മടങ്ങിയതു ഫ്രീ കിട്ടിയ റോജാപുഷ്പം ഷര്‍ട്ടിന്റെ പൊക്കറ്റില്‍ നാട്ടാരു കാണ്‍കെ കുത്തിക്കൊണ്ടായിരുന്നു, കണ്ടാല്‍ നെഹ്രുവിന്റെ ഗ്രാമര്‍ ഇല്ലേലും റോസാപ്പൂ കൊണ്ടു എങ്കിലും ആരെലും തന്നെ നോക്കട്ടെ എന്നു തൊന്നിയത് തെറ്റാണൊ, കുറ്റം ആണൊ, പാപം ആണോ ? അല്ലായിരിക്കും, പക്ഷെ അതൊരു ആന മണ്ടത്തരം ആയിരുന്നുവെന്നതു എനിക്ക് മനസ്സിലാവാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വന്നു.

തനി കണ്ട്രി ആയ എനിക്കു മനസ്സിലാക്കാനാവാത്ത പലതും കൊച്ചിക്കാര്‍ക്കു മനസ്സിലാവ്വും എന്നു എനിക്കു മനസ്സിലായ സംഭവങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ടു ഉണ്ടായതു .. ബസ്സിലെ കിളി മുതല്‍, വികലാംഗ സീറ്റില്‍ ഇരുന്ന, സ്റ്റാന്റില്‍ പാട്ട് പാടി കാശ് വാങ്ങണ ആളു വരെ എന്നെ നോക്കി ഒരു വഹ ചിരി ചിരിക്കുന്നു ... കണ്ടക്ടര്‍ ബാലന്‍സ് കാശിനു കൂടെ ഇരുത്തി ഒരു മൂളലും തരുന്നു .. ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ സാര്‍ ‘യെവനൊന്നും ഒരിക്കലും നെരെ ആവാന്‍ പോവുന്നില്ല‘ എന്ന മട്ടില്‍ തല ആട്ടി കുനിഞ്ഞിരിക്കുന്നു ... മുന്നിലെ (സുന്ദരികളായ) പെണ്‍പട തിരിഞ്ഞു നോക്കി എന്തൊക്കെയ്യൊ പറഞ്ഞു ചിരിക്കുന്നു ... ആകെപ്പാടെ, ഒരു അവലക്ഷണം ... പെട്ടെന്നു പാന്റ്സ് കീറിയ പൊലത്തെ ഒരു ഫീലിങ്ങ് .... പക്ഷെ കളസം കീറിയ ശബ്ദം കേട്ടതായി ഞാന്‍ ഓര്‍ക്കുന്നതും ഇല്ല .. എല്ലാവര്‍ക്കും വട്ടായിരിക്കണം.. അല്ലെല്‍ അസൂയ ആയിരിക്കണം .. എന്നാലും ... എന്റെ മുഖത്തു വല്ലതും പറ്റിയിരിക്കുന്നുണ്ടോ, അതോ .. ? ..

വണ്ടി ഇറങ്ങി ചങ്ങാടത്തില്‍ കയറിയപ്പോഴും തുടര്‍ന്ന ഈ കലാപരിപാടി തീരുന്നതു, ടൌണിലെ ലേഡീസ് സ്റ്റോറിന്റെ മുന്നിലെത്തിയപ്പൊള്‍ ആണു. അവിടെ വള ഇടീച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പാറു എന്നു ഞാന്‍ വിളിക്കുന്ന കറുത്ത സുന്ദരിയുടെ മുഖം, എന്നെ കണ്ട സന്തൊഷത്തില്‍ പെട്ടെന്നു വികസിക്കുന്നതും, കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ അതിലും വേഗത്തില്‍ ചൊങ്ങൂന്നതും കണ്ടപ്പൊള്‍ ... വീണ്ടും പാന്റ്സ് തപ്പി നോക്കാനുള്ള ചേതോവികാരം ഉള്ളില്‍ അടക്കി, കാര്യം ചോദിച്ച എന്റെ നേര്‍ക്കു ഫയര്‍ഫൊര്‍സുകാരുടെ ഹോസില്‍ നിന്നും വരുന്നതിനെക്കാളും സ്പീഡിലും അളവിലും അവള്‍ ചീറ്റിച്ച കണ്ണുനീര്‍ ധാരക്കിടയിലൂടെ തെറിച്ചു വന്ന വാക്കുകളില്‍ ‘വാലന്റയിന്‍സ് ഡേ‘ എന്ന പുലിവാലിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാ‍യിരുന്നു, അവള്‍ എനിക്കു വെറുതെ തന്ന സൈക്കിള്‍ കീ ചെയിനുകളുടെ കണക്കുകള്‍ ഉണ്ടായിരുന്നു, പറയാതെ പറഞ്ഞു തീര്‍ത്ത പ്രേമസല്ലാപങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ ഉണ്ടായിരുന്നു ...

പാറുവിനു ആ റോസാപ്പൂ എതൊ പുതിയ കാമുകിയുടെ പ്രെമസമ്മാനം ആണെന്നു തെറ്റിദ്ധരിക്കാന്‍ വലിയ കാരണങ്ങള്‍ വേണ്ടീയിരുന്നില്ല, സര്‍ക്കാരു വെറുതേ കൊടുക്കണ ചെമ്പക തൈയ്യും, അവള്‍ പാടു പെട്ടു വീട്ടീന്നു കൊണ്ടൂ വന്ന മഞ്ഞ ചെമ്പരത്തി കഷ്ണവും നിഷ്കരുണം റോട്ടില്‍ വലിച്ചെറിഞ്ഞ ഈ ഞാന്‍, ഒരു റൊസാപ്പൂവ്വും വച്ചുകൊണ്ടു നടന്നാല്‍ .... അതും ‘വാലന്റയിന്‍സ് ഡേ‘ എന്ന പെരില്‍ പുണ്യ പുരാതന കാലം മുതല്‍ കമിതാക്കള്‍ ആചരിച്ചു വരുന്ന പവിത്ര ദിനത്തില്‍ ...

അവള്‍ പിന്നെ എനിക്കു വള ഇട്ടു തന്നിട്ടില്ല .. ആ വെറുതേ കിട്ടിയ സദ്യക്കവസാനം വെറുതേ കിട്ടിയ റോസാപ്പൂ എനിക്കു നഷ്ടപ്പെടുത്തിയതു പാറുവിനെ മാത്രം അല്ലായിരുന്നു, ബസ്സില്‍ അന്നത്തെ ദിവസം കാണാതിരുന്ന വെളുത്ത സുന്ദരിയെയ്യും പിന്നീടു എന്നൊട് ചിരിച്ച മുഖത്തില്‍ സംസാരിച്ചിട്ടില്ല... ജുനിയര്‍ ക്ലാസ്സിലെ ധന്യയും പിന്നീടൊരിക്കല്‍ എന്നൊട് ചൊദിച്ചു .. ... അന്ന് ഒരിക്കല്‍ അവള്‍ ഒരു ഗിഫ്റ്റ് തരാന്‍ വന്നപ്പൊള്‍ ആരുടെ ആയിരുന്നു എന്റെ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന റോജാപ്പൂ എന്നു ... ആ ധന്യയുടെ ഫൊട്ടം ഇപ്പൊഴും എന്റെ പഴയ ഓര്‍മ്മകള്‍ക്കിടയില്‍ കാണുമ്പോള്‍ .. അവളെ എനിക്കിഷ്ടം ആയിരുന്നു!!!

ക്ഷണമില്ലാത്ത സദ്യകള്‍ ഞാനിപ്പൊളും വെറുക്കുന്നു. ... “വാലന്റയിന്‍സ് ഡേ‘ എന്നയീ അല്‍ക്കൂല്‍ത്തു ഏര്‍പ്പാട് ഞാന്‍ ഒരിക്കലും പിന്നീടു മറന്നിട്ടില്ല ... എന്തിനാ വെറുതെ വരാന്‍ പൊവ്വണ പൂക്കളും കൂടി എന്റെ അജ്ഞത കൊണ്ടൂ വേസ്റ്റ് ആക്കുന്നെ? !!


Thursday, February 5, 2009

ഈശ്വരനൊരു സങ്കട ഹര്‍ജി ..

എത്രെയും ബഹുമാനപ്പെട്ട ദൈവം അറിയുന്നതിന് പാവപ്പെട്ടവരില്‍ പാവപ്പെട്ടവനും, തങ്കപ്പെട്ടവരില്‍ തങ്കപ്പെട്ടവനും ആയ ഈ പാച്ചു. ഡബ്ലു. എല്‍ എഴുതുന്ന ഭീമ സങ്കട-പ്രതിഷേധ ഹര്‍ജി.

ഇതു കാണാന്‍ വേണ്ടി ആണോ ഈശ്വരാ നീ എന്നെ ഇത്രെയും കാലം നിത്യ-കുമാരന്‍ ആയി ഈ ആലപ്പുഴ ഡിസ്ട്രിക്ട് നിറച്ചു നിര്‍ത്തിയെ? ഞാന്‍ എന്ത് പാപം ചെയ്തു നിന്നോട്? ഇങ്ങനതൊരു കൊടും ചതി വരുന്നതു നീ അറിഞ്ഞതല്ലേ? അറിഞ്ഞിട്ടും എന്തിന് ..? ഡെയിലി അമ്പതു പൈസ ഇടാനും തെക്കേതിലെ ലൌലി ബസ്സ് സുരക്ഷിതമായിട്ട് കയറി പോവുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആയിട്ട് കാണിക്ക വഞ്ചിയുടെ അടുക്കെ ഞാന്‍ വരുമ്പോ നിനക്കു ഒന്നു പറയാമായിരുന്നില്ലേ .. ഒന്നു മൂളിയിരുന്നെങ്കില്‍ .. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ .. ഞാന്‍ കരുതിയിരുന്നേനെയില്ലേ? അവള്‍ .. എന്റെ കാവ്വ്യ .. ഇന്നു വേറൊരാളുടെ ആവുന്നത് ഞാനെങ്ങനെ സഹിക്കും!! ഇതു എന്നോട് ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് അങ്ങേക്ക് എന്നെ അങ്ങ് കൊല്ലമായിരുന്നില്ലേ ?

എന്റെ അമ്പതു പൈസ കാണിക്ക അമ്പല കമ്മറ്റിക്കാര്‍് അടിച്ചെടുത്തു പുട്ടടിച്ചത് എന്റെ കുറ്റമാണോ? അവര്‍ അത് അടിച്ച് മാറ്റിയതിനു എന്നെ എന്തിന് നീ ശിക്ഷിച്ചു, ഈശ്വരാ? ഈ കൊടുംപാതകം എന്നോട് ചെയ്യുന്നതിന് പകരം ആ കമ്മറ്റിക്കരുടെ ഒന്നോ രണ്ടോ കാല് ഓടിക്കാമായിരുന്നില്ലേ, കുഷ്ടം വരുത്താമായിരുന്നില്ലേ, മൂലക്കുരു രണ്ടെണ്ണം വീതം കൊടുക്കാമായിരുന്നില്ലേ? പകരം എന്തിനെന്റെ ലോലഹൃദയം നീ തവിടുപൊടിയാക്കി? ഇതിന് നിന്നോട് നീ പോലും ക്ഷമിക്കില്ല, നോക്കിക്കോ ..

ഇനി ഞാന്‍ ആ നഗ്നസത്യം നിന്നോട് മാത്രം പറയ്യാം .. എനിക്കവളെ വളരേ ഇഷ്ടമായിരുന്നു .. അവളെപറ്റി തടി കൂടുതലാണ്, ജാഡ ആണ്, പോസ് മാത്രമേ ഒള്ളു, അഹങ്കാരം ആസ്തിയില്‍ പിടിച്ചിരിക്കുകയാണ്, ആ വെളുപ്പു വെളുപ്പല്ല - രണ്ടിഞ്ചു കട്ടിയിലെ മേക്കപ്പ്‌ ആണ്, എന്നൊക്കെ പറഞ്ഞു നടന്നത് എന്റെ സ്നേഹക്കൊടുതല്‍ കൊണ്ടാണെന്ന് നിനക്കെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ? അവളെ മാക്സിമം ചീത്ത ആക്കിക്കൊണ്ടുള്ള - ഒരു 'ബെടക്കാക്കി തനിക്കാക്കല്‍്' അടവ് മാത്രം ആയിരുന്നില്ലേ അത്? അതും നീ പൊളിച്ചു പെട്ടിയിലാക്കി തന്നില്ലേ?

ഈ നാഷണല്‍ കാലാമിറ്റിയുടെ അവസരത്തില്‍ ചില അടിയന്തിര അമെന്റ്മെന്റുകള്‍ നമ്മുടെ ഇരുപ്പു വശത്തില്‍ നടപ്പാക്കേണ്ടി വന്നിരുക്കുകയാണ്, ദയവായി ഭഗവാന്‍ ക്ഷമിക്കുക. ഇനി മുതല്‍ ആ അമ്പതു പൈസ ഈശ്വരാ, നിനക്കു ഞാന്‍ ഒട്ടും തരില്ല ... പകരം അത് കൂട്ടി വച്ചു ഞാന്‍ ലൌലിക്കു മാസാ മാസം ഓരോ മൊബൈല് റീ-ചാര്‍ജ് കൂപ്പണ്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു .. കാവ്വ്യയുടെ കേസില്‍ ഉണ്ടായ പോലെ ഒരു കമ്മ്യൂണിക്കേഷന്‍് ഗ്യാപ്പ് ഉണ്ടാവാതിരിക്കാന്‍ അതുപകരിക്കില്ലേ? അങ്ങയോ എന്നെ ഒരു മൈന്‍ഡ് ഇല്ല .. ഇനി അംബാനി ഭഗവാന്‍ മാത്രം ആണ് എന്റെ ഏക ആശ്രയം ! പ്ലീസ് ഡോണ്ട് മിസ്-അണ്‍്ഡര്‍്സ്റ്റാന്റ് മീ ..

എന്നാലും .. എന്നോടിങ്ങനെ വേണ്ടായിരുന്നു .. സുമലതയെ ഞാന്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ്‌ നീ കല്യാണം നടത്തി, സംയുക്തയെ ലവന്‍ അടിച്ചോണ്ട് പോവ്വുന്നത് നീ കൈയും കെട്ടി നോക്കി നിന്നു, ഇപ്പൊ ഇതാ കാവ്യ .. ഞാന്‍ എങ്ങനിത് സഹിക്കും .. !! എന്നാലും .. എന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു .. ഇതിനൊക്കെ നീ നിന്നോട് തന്നെ ഉത്തരം പറയേണ്ട ഒരു കാലം വരും .. ഓര്‍ത്തോ ..


നെഞ്ച് നീറുന്ന സങ്കടത്തോടെ,
പാച്ചു. ഡബ്ലു. എല്‍
(ഒപ്പ്)


Wednesday, February 4, 2009

നായരു പിടിച്ച ബ്ലോഗുവാല്‍

ചൊവ്വാഴ്ച ദിവസം അല്ലേലും എനിക്ക് അത്ര പോര. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സുന്ദരിക്ക് മറ്റൊരു സുന്ദരന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അപ്പത്തില്‍ ഇടാനുള്ള സോഡാപ്പൊടിക്കു പകരം കാരം വാരി ഞാന്‍ ഇട്ടതും മറ്റൊരു ചൊവ്വാഴ്ച ആയിരുന്നു .. അതേ അപ്പം എന്നെ ഇരുത്തി അമ്മ മൊത്തം തീറ്റിച്ചതും അതേ ചൊവ്വാഴ്ച ആയിരുന്നു .. അത് പോലെ, അന്നും ഒരു ചൊവ്വാഴ്ച ആയിരുന്നു ..

ഉച്ചക്ക് ഊണിനു വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കൂരംമ്പുകളെ പോലുള്ള സംശയങ്ങള്‍ ആയിരുന്നു. ആരാടാ ഈ കുമ്പസാരി (കണ്‍്ഫസ്സര്‍്) ? നിനക്കും അവളും ആയിട്ട് എന്തേലും പരിചയം ഉണ്ടോ? നിന്റെ ചാറ്റിങ്ങില്‍ ലവളും വരാറുണ്ടോ? എന്തോന്നാ ഈ ബ്ലോഗ്? കുമ്പസാരിയുടെ ബ്ലോഗിലെ ലവന്മ്മാരും നിനക്കും തമ്മില്‍ എന്തേലും സാമ്യം?

... എന്റമ്മോ ..

ചോദ്യങ്ങള്‍ ഒരു വിധം തീര്‍ത്തു, നല്ല കുത്തരി ചോറില്‍ അയലക്കറിയുടെ ചാര്‍ ഒഴിച്ച്, പപ്പടവും കൂടെ വേണേല്‍ ഒരിച്ചിരി തൈരും കൂടി ചേര്‍ത്ത് കുഴച്ച് പായസപരുവത്തില്‍ ആക്കി രസിച്ചു ഉണ്ണാന്‍ ചെന്നിരുന്ന എനിക്ക് ഊണിനു മീങ്കറിക്ക് പകരം അമ്മ ഒഴിച്ച് തന്നത് ആ മാധവന്റെ അധികപ്രസംഗത്തെ പറ്റി ഉള്ള മറ്റു കഥകള്‍ ആയിരുന്നു. അവള്‍ ഇങ്ങനെയാണത്രേ .. അങ്ങനെയാണത്രേ ..

ഈശ്വരാ .. അതിന് ഞാന്‍ എന്ത് ചെയ്തു!! ഇനിയും ചോദ്യങ്ങളോ? ഞാന്‍ ഇന്നു ക്ഷീണിക്കും!

ഞാന്‍ അവരുടെ ആരോപണങ്ങളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അത് ഇന്റര്‍നെറ്റ് എന്ന തങ്കപ്പെട്ട മാധ്യമത്തെ മനപ്പൂര്‍്വ്വം കരിവാരി തേക്കാനുള്ള മുതലാളിത്വ പത്രങ്ങളുടെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇനി ഉണ്ണാന്‍ ആവാത്ത വിധം കൈ ഉണങ്ങിയിരുന്നു .. എന്റമ്മേ .. കൈ ഉണങ്ങിയാല്‍ പെണ്ണുകെട്ടാന്‍ താമസിക്കുമെന്നാ കാര്‍്ന്നോന്മാരു പറയ്യുന്നെ ..!

ഊണോ പോയ്യി, ഒരു കാപ്പി കുടിച്ചു ആപ്പീസിലേക്കു നീങ്ങാം എന്ന് കരുതി അമ്മയുടെ അടുക്കേല്‍ ഒരു കാപ്പിക്കുള്ള നിവേദനവും കൊടുത്തു സോഫയില്‍ ചെന്നു ഇരുന്ന എന്നെ തേടി പുലിവാല് എത്തിയത് പെട്ടന്നായിരുന്നു .. "എടാ .. നിനക്കും ബ്ലോഗ് ഉണ്ടോ?" - അച്ഛന്‍!

"പിന്നില്ലേ .... എന്റെ ബ്ലോഗില്‍ മിനിങ്ങാന്ന് വന്നു കയറിയത് 32 പേരാ .. അറിയ്യോ?" എന്ന് പറഞ്ഞാല്‍ ഒരാഴ്ചത്തേക്ക് മീന്‍കറി എന്നല്ല മീന്‍ കഴുകിയ വെള്ളം പോലും കിട്ടില്ല എന്ന് ഉറപ്പായിരുന്നത് കൊണ്ടും, ബാലന്‍ ചേട്ടന്റെ ചായക്കടെന്നു ഉഴുന്നു വടയും ചായയും കഴിക്കാന്‍ മിനിമം നമ്പര്‍ പല്ലെങ്കിലും വേണം എന്ന് നന്നായി അറിയാവുന്നത് കൊണ്ടും, "യ്യേ ... ബ്ലോഗ്ഗോ ... അയ്യേ .. ഛേ ഛേ .. എന്റെ അച്ഛാ, കുടുംബത്തില്‍ പിറന്ന ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ ബ്ലോഗ് എഴുത്ത് എന്ന വഷളത്തരം? ഡെയിലി ഞാന്‍ അപ്പി ഇട്ടു എന്നും, അപ്പി മര്യാദക്ക് പോയില്ല എന്നും ഒക്കെ എഴുതാന്‍, നമുക്കൊക്കെ ഒരു സ്റ്റാറ്റസ് ഇല്ലേ അച്ഛാ? അഭിമാനം പണയം വച്ചോണ്ടുള്ള ഒരു പരിപാടിക്കും നമ്മളില്ല .. ഛെ .. ഛെ .. അച്ഛന്‍ എന്നോട് ഇങ്ങനെ ചോദിച്ചത് തന്നെ തെറ്റായിപ്പോയി" എന്നും പറഞ്ഞു കാപ്പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ എന്റെ വണ്ടിയുടെ കീ എടുത്തു എലിപ്പെട്ടിയില്‍ നിന്നും രക്ഷപ്പെട്ട എലിയെപ്പോലെ ചാടി പുറത്തേക്കിറങ്ങി .. ... എസ്കേപ്പ് ബോയ്, എസ്കപ്പ്‌ .. ഇന്നു ചോവ്വാഴ്ചയാ ..


Thursday, January 22, 2009

ഒരു പാലക്കാടന്‍ ദു:സ്വപ്നം

ഒരു കല്യാണം എന്ന ഫൂഡ്ഡിംഗ് മഹാമഹം കൊഴുപ്പിക്കാന്‍ ആയിരുന്നു, ഞാന്‍ ആ പാലക്കാട് യാത്ര നടത്തിയത്. എനിക്ക് പാലക്കാടെന്നാല്‍, സുന്ദരിമാരായ പട്ടത്തിമാരുടെ നാട് .. പനയുടെയും പനംകള്ളിന്റേയും നാട് .. നല്ല മസാലദോശയുടേയും (സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മദാലസ) ചട്ണിയുടേയും സാമ്പാറിന്റെയും നാട് .. എന്നൊക്കെ ആയിരുന്നു. 'ഇതൊരു സംഭവം ആക്കിക്കളയാം' എന്നും കരുതി വെളുപ്പിനെ 6 മണിക്ക് വെറും വയറ്റില്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ എന്റെ മനസ്സില്‍ കഴിക്കാനിരിക്കുന്ന ചൂടു മദാലസയും, വിവിധ ഭക്ഷ്യ വിഭവങ്ങളും കുളിര്‍്കോരിയിട്ടു.

ചോദിച്ചും, പറഞ്ഞും, പറഞ്ഞും പറയിപ്പിച്ചും ഞങ്ങള്‍ ( എന്ന് വച്ചാല്‍ ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും) പാലക്കാടുള്ള ഞങ്ങളുടെ താവളം ആകാന്‍ വിധിക്കപ്പെട്ട ആ കിടുക്കന്‍ ഹോട്ടലില്‍ എത്തി. കിടുക്കന്‍ എന്ന് വച്ചാല്‍്, കൊച്ചിയിലെ ലെ മേറിഡിയന്‍് തോറ്റു പോവ്വും വിധമുള്ള രംഗ സജ്ജീകരണങ്ങള്‍ .. ബാത്ത് റൂമിലെ അപ്പി ഇടണ പാത്രം - അതായത് ബൌള്‍ - ഒക്കെ സീല്‍ ചെയ്തു സാക്ഷ ഇട്ടു വച്ചേക്കുന്ന ടൈപ്പ് സ്റ്റാര്‍ ഹോട്ടല്‍ - വല്ലോരും അപ്പി കട്ടോണ്ട് പോവ്വും എന്ന് കരുതിയാവണം! കൊള്ളാം .. ഹോട്ടല്‍ കണ്ടാല്‍ അറിയ്യാം, ഇവിടത്തെ ഫൂഡ്ഡിന്റെ ടേസ്റ്റ്! ഇന്നു ഒന്നു അര്‍മാദിക്കണം !!

വഴിയില്‍ പലയിടത്തും - പല മുറുക്കാന്‍ കടയിലും തെണ്ടിതിരിഞ്ഞു വഴിയില്‍ കണ്ട കപ്പലണ്ടിയും കടലയും മുറുക്കും അവലോസ്സു‌ണ്ടയും വാങ്ങി കഴിച്ചു അവിടെ എത്തിയപ്പോഴേക്കും വിശന്നു പൊരിഞ്ഞ എന്നെ, ആ റൂമില്‍ കാത്തിരുന്നത് നാലഞ്ചു പേജുള്ള വമ്പന്‍ മെനു ആയിരുന്നു .. ചെന്നിരുന്നാല്‍ ദോശയും ചമ്മന്തിയും മാത്രം കിട്ടുന്ന ബാലന്നായരുടെ കട കണ്ടു ശീലിച്ച നമുക്കു എന്തോന്ന് മെനു? ഇട്ടു വന്ന ഡ്രസ്സ് മാറും മുന്‍പ് ആ മെനു കാണാപ്പാഠം പഠിച്ച ഞാന്‍, വെളുത്ത ഡ്രസ്സ് ഇട്ടു ഞങ്ങളെ റൂമില്‍ കൊണ്ടാക്കി ടിപ്പും വാങ്ങി ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോയ ആ വെയ്റ്ററെ ഫോണ്‍ ചെയ്തു. താമസംവിനാ വെയ്റ്റര്‍ ഹാജരായി ..

ആദ്യം ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇരുന്നത് പൊറോട്ട ആയിരുന്നു ... എന്റെ കൂടെ ഒള്ളവര്‍ ഓരോരുത്തര്‍ ആയിട്ട് സ്പെസിഫിക്കേഷന്‍് മാറ്റി ചോറും കറിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍, പോറോട്ടയെക്കാട്ടിലും അര്‍മാദിക്കാന്‍ പറ്റിയ ഐറ്റം ചോറ് ആണെന്ന് എനിക്ക് തോന്നിയപ്പോള്‍, ചോറാണേല്‍് വെറും ഒരു ഇറച്ചിക്കറി മാത്രം അല്ല പകരം വേറേം ഐറ്റംസ് ട്രൈ ചെയ്യാമെന്നുള്ള സാധ്യതള്‍ മനസ്സില്‍ മിന്നി മറഞ്ഞപ്പോള്‍ , ഞാനും - ഒന്നല്ല പക്ഷെ രണ്ടു പ്ലേറ്റ് - ചോറ് ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഞാന്‍ മനസ്സാ-വാചാ-കര്‍മ്മണാ അറിഞ്ഞില്ല, ഓര്‍ത്തില്ല, ചിന്തിച്ചില്ല ... .. ആ വെയിറ്റര്‍ എടുത്തു പോയ്യ ഓര്‍ഡര്‍ എന്റെ ക്വട്ടേഷന്‍് ഓര്‍ഡര്‍ ആണെന്ന്!

മൂന്നു പ്ലേറ്റ് നെയ്യ് മീന്‍ കറിക്കു പകരം നാലു പ്ലേറ്റ് കൊണ്ടു വന്നപ്പോള്‍ എന്റെ ഹൃദയം അവരുടെ സ്നേഹത്തിനു മുന്നില്‍ നമിച്ചു. കൂടാതെ ഒരു തൈരും ഒരു ചിക്കന്‍ കറിയും അഞ്ചു പ്ലേറ്റ് ചോറും, ഒരു ബീഫ് റോസ്റ്റും, കല്ലുംമെക്കാ ഫ്രയ്യും പറഞ്ഞതു പോലെ ആ വെളുത്ത കുപ്പായം അണിഞ്ഞ മീശ വച്ച മാലാഖ ഞങ്ങള്‍ക്കായി കൊണ്ടുവന്നു.

ആരുണ്ടടാ ഈ ടേബിളില്‍ എന്നെ മലര്‍ത്തിയടിക്കാന്‍ .. എന്നും അട്ടഹസിച്ചുകൊണ്ട് തീന്മേശ എന്ന ഗോദയിലേക്ക് തുടയില്‍ ആഞ്ഞടിച്ചു ഇറങ്ങിയ എന്റെ നാഭിക്കിട്ടുള്ള ആദ്യ അടി ആയിരുന്നു ആ മീന്‍ കറി. ഒരു നെയ്യ് മീന്‍ കറി ഇത്രേം മോശമായിട്ടൊക്കെ ഉണ്ടാക്കാന്‍ കഴിയുവ്വോ മനുഷ്യന്?

പണ്ടു പാലാഴി മഥനം നടത്തിയപ്പോള്‍ കിട്ടിയ സംഭവങ്ങളുടെ കൂടെ ഈ മീനും ഒണ്ടോ എന്ന് എനിക്കിപ്പോള്‍ ഡൌട്ട് ഉണ്ട്... ! എന്തായാലും പുരാവസ്തു സ്റ്റാറ്റസ് ഉള്ള ഒരു മീന്‍ ഇട്ടു വച്ചൊരു മീന്‍ കറി. 'ഇട്ടു വച്ചു' എന്ന് പറഞ്ഞതു, എന്ത് കോണ്ടിനെന്‍റല്‍ സ്റ്റൈലില്‍ ആണ് മീന്‍ വേവിക്കാതെ കറി വയ്ക്കുക എന്ന് എനിക്കറിയില്ലാത്തതു കൊണ്ടും, ആ ചോദ്യം അവരോട് ചോദിച്ചു കഴിയുമ്പോള്‍ "നിങ്ങള്‍്ക്കു വെവരം ഇല്ലാത്തത് ഞമ്മടെ കൊയപ്പം ആണോ?" എന്നൊരു മറുചോദ്യം ഉയരാന്‍ സാധ്യത ഉള്ളത് കൊണ്ടും ആണ്. അതും അല്ല, ഹോട്ടലില്‍ കയറി വന്നപ്പോള്‍ കണ്ട റിസപ്ക്ഷനിലെ ചേട്ടന് എന്നെക്കാട്ടിലും 'വിങ്ങ്സ്' ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചത് കൊണ്ടും കൂടി ആയിരുന്നു "എന്ത് കോപ്പിലെ കറിയാണടാ ഇതു" എന്നുള്ള ചോദ്യം ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാവ്വും മുന്‍പ് തന്നെ ആ കറിയ്യോടൊന്നിച്ചു കണ്ണുമടച്ചങ്ങ് വിഴുങ്ങിയത്. .

സാധാരണയില്‍ നിന്നും വ്യതസ്തമായി, വിശപ്പിന്റെ അതിപ്രസരം മൂലം, ടേസ്റ്റും ചുവയും ഒക്കെ അറിയുന്നതിന് മുന്‍പു തന്നെ ഞാന്‍ അര പ്ലേറ്റ് ചോറും ഒരു പ്ലേറ്റ് മീന്‍ കറിയും അകത്താക്കി കഴിഞ്ഞിരുന്നു .. അത് കഴിഞുള്ള ഫൂഡ്ഡിലേ ഞാന്‍ നേരത്തെ പറഞ്ഞ ആപത്തിനെ പറ്റി ബോധവാന്‍ ആയോള്ളൂ. പക്ഷെ നഞ്ചെന്തിനാ നാന്നാഴി?

മൈ സ്റ്റൊമക് ... മൈ ബിലോവ്ഡ് സ്റ്റൊമക് ..

ത്രേതാ യുഗത്തിനും മുന്‍പു ജീവിച്ചിരുന്ന ആ മീനിനു മരിച്ചാലും ജീവിക്കാനുള്ള ദിവ്യശക്തി ഉണ്ടെന്നു വേണം കരുതാന്‍. ആ മീന്‍ കഷ്ണം എന്റെ വയറ്റില്‍ ഓടി നടന്നു ഖോ ഖോ കളിച്ചു .. അവന്‍ എന്റെ വയറ്റില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു, വയറ്റില്‍ ഓടി നടന്നു എന്റെ വയറു ഉഴുതു മറിച്ചു .. ഉഴുതു മറിച്ച വയറ്റില്‍ അവന്‍ പ്രോബ്ലെംസ് വ്യാവസായികാടിസ്ഥാനത്തില്‍് വിതച്ചു .. ഇതൊന്നും സഹിക്കാതെ എന്റെ വയര്‍ ങുര്‍ ങുര്‍ എന്ന് 'എസ്.ഓ.എസ്' അയച്ചു കൊണ്ടേ ഇരുന്നു .. ബട്ട് വാട്ട് യൂസ് ?

വാട്സൊഎവര്‍്, ഞാന്‍ തിന്നു തീര്‍ത്ത ആ മീന്‍ എന്റെ ഫുള്‍ ഡേ തിന്നു തീര്‍ക്കുന്ന ദയനീയ കാഴ്ചക്ക് ഞാന്‍ മൂക സാക്ഷിയാവാനെ എനിക്ക് കഴിഞ്ഞൊള്ളു . .. മിസ് ആയ ഐറ്റംസ് : കല്യാണ റിസപ്ക്ഷ്ന്റ് മദാലസ, വട, ചട്ണി, റൈസ് പൊരിച്ചതും (ഫ്രൈഡ് റൈസ് ), പോരിക്കാത്തതും, പലതരം ഐസ്ക്രീംസ്, അകത്തു കാറ്റു നിറച്ച ഒരു പപ്പടവട്ടത്തിലെ എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കുന്ന വട്ടൂര എന്നോ ബട്ടൂര എന്നോ പറയണ ആ സാധനം, .. ലിസ്റ്റ് അപൂര്‍ണ്ണം ..

ഇനി, ജീവിതത്തില്‍ ഞാന്‍ മീന്‍ കറി കഴിക്കുവാണേല്‍ മീനിനു ജീവനുണ്ടോ എന്നും അത് കഴിച്ചാല്‍ എനിക്ക് ജീവന്‍ ബാക്കിയുണ്ടാവുമോ എന്നും ടെസ്റ്റ് ചെയ്തിട്ടേ കഴിക്കു .. തീരുമാനിച്ചു ഞാന്‍ .. കമ്പ്‌ മുറിച്ചിട്ടു ഞാന്‍ .. ! (ഈ കേസില്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ മാലാഖനെ എനിക്ക് സംശയം ഉണ്ട്. അത്രേം നേരം വിശന്നു വലഞ്ഞിരുന്ന ലവന്‍ പെട്ടെന്ന് വിശപ്പില്ലാത്തവന്‍് ആയതിനു പിന്നിലെ ദുരൂഹത ഇനിയും ബാക്കി. ലവന്മ്മാര് മൂന്നിന് പകരം നാലു പ്ലേറ്റ് മീന്‍ കറി കൊണ്ടു വന്നതിന്റെ രഹസ്യവും എന്താണാവ്വോ ???? )