Monday, November 23, 2009

പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി! : റിപ്പീറ്റ് പോസ്റ്റ്


പൊങ്ങുമ്മൂടന്റെ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നി ഈ സിനിമ വിജയിപ്പിക്കേണ്ടതു ഏതൊരു സിനിമാ ആസ്വാദകന്റേയും ചുമതല ആണെന്നു, അതുകൊണ്ട് ഞാന്‍ എനിക്ക് പറ്റുന്ന രീതിയില്‍ ഈ പോസ്റ്റിനു പരസ്യം കൊടുക്കട്ടെ : അനുവാദമില്ലാതെ ആ പോസ്റ്റ് ഇവിടെ കൊണ്ടിട്ടതിനു പൊങ്ങമ്മൂടന്‍ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു .. പൊങ്ങുമ്മൂടന്റെ പോസ്റ്റ് അതേ പടി ഞാന്‍ ഇവിടെ പോസ്റ്റുന്നു. ഒര്‍ജിനല്‍ പോസ്റ്റ് ഇവിടെ കാണാം.






വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.

കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.

ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍‌വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.


ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.

അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.


കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.

തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.

എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.


ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.

50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.

മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍‌ലാലും സിനിമയില്‍ നിന്നും മാറി നില്‍‌ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?


ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.

ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!


Monday, October 19, 2009

ഊഞ്ഞാല്‍

എന്റമ്മയുടെ കാലഹരണപ്പെട്ട പ്രത്യേയശാസ്ത്രം അനുസരിച്ചു, ഞാന്‍ ഒരു ഒന്നാംതരം താന്നോന്നിയാണ്, ഞാന്‍ ചേയ്യുന്നതെന്തും തെറ്റാണ്, എനിക്കു രണ്ടല്ല, വളരെ അധികം അടിയുടെ കുറവുണ്ട് എന്നൊക്കെ ആണ്. അതു കൊണ്ട് എന്റെ കേസില്‍ ആദ്യം അടി, പിന്നെ ചോദ്യവും പറച്ചിലും എന്ന DYFI ചട്ട സംഹിത പ്രയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു, അതില്‍ അമ്മ അടിയുറച്ച് വിശ്വസിക്കുന്നു. അതു കൊണ്ട് എനിക്ക് എന്തെങ്കിലും അബദ്ധം പറ്റിയാല്‍ ഞാന്‍ അമ്മ ഉള്ള ഏരിയയിലേ നിക്കില്ലായിരുന്നു, അപ്പോ തന്നെ സ്റ്റാന്റ് വിടുമായിരുന്നു.

ഓണം അടുത്തു വന്നിരിക്കുന്ന സമയം - ‘കൂകൂകൂയ്‌യ്‌യ് ...‘ എന്നൊന്നു നീട്ടി വിളിച്ചാല്‍ ഓണം ഓടി പടിക്കല്‍ എത്തും എന്നുള്ള നിലയില്‍ ആണ് സ്കൂളിലെ ഓണപ്പരീക്ഷ കഴിഞ്ഞതു തന്നെ. എന്നെ പോലെ തന്നെ അമ്മയും സ്കൂളില്‍ പോയിരുന്നതിനാല്‍ - പഠിക്കാനല്ല, പഠിപ്പിക്കാന്‍ - ഓണത്തിന്റെ ഒരുക്കങ്ങള്‍ ഒന്നും തന്നെ തുടങ്ങിയിട്ടില്ലാ ആസ് യൂഷ്വല്‍.

പക്ഷെ അഛന്‍ നേരത്തെ തന്നെ എനിക്ക് നല്ല ഒരു ഊഞ്ഞാല്‍ ഒക്കെ കെട്ടി തന്നിരുന്നു വീടിന്റെ വടക്കേപ്പുറത്തുള്ള പ്ലാവില്‍ - കയറ് കൊണ്ട് കെട്ടിയ ഒരു നല്ല ഊഞ്ഞാല്‍ - എനിക്കന്നു ഒരു ഏഴ് വയസ്സ് ആയിട്ടുണ്ടാവും, ഊഞ്ഞാലേല്‍ എഴുന്നേറ്റ് നില്‍ക്കരുതു, ആടി തോട്ടില്‍ വീഴരുതു, അവളെ (അനുജത്തിയെ) ശക്തിയില്‍ ഉന്തി നിലത്തു വീഴിക്കരുതു, വീടിന്റെ ടെറസ്സില്‍ നിന്നും ഊഞ്ഞാലിലേക്ക് ചാടി വീഴരുതു (ജംബോ സര്‍ക്കസ് ആ ഓണത്തിനു തൊട്ട് മുന്നേ ഞങ്ങളുടെ നാട്ടില്‍ വന്നു പോയിരുന്നു) എന്നിങ്ങനെ ഒരു നൂറ് ഉപധികളോട് കൂടെ ആണ് എനിക്ക് ഊഞ്ഞാല്‍ കെട്ടി തന്നതു തന്നെ. പക്ഷെ എന്തോ.. എനിക്ക് അന്നേ ഉപാധികളോട് കടുത്ത എതിര്‍പ്പ് ആയിരുന്നു.

അമ്മ അകത്ത് ഉപ്പേരി വറുക്കുന്നു - എന്റെ ബട്ടന്‍സ് ഇല്ലാത്ത, അതു കൊണ്ട് തന്നെ അരയില്‍ ഒരു വിധം കെട്ടി വച്ചിരിക്കുന്ന (ഉടുത്ത് വൈക്കുക എന്നതാവും കറക്ട് വാക്ക്) കാക്കി നിക്കറിന്റെ പോക്കറ്റ് നിറയെ കുത്തിനിറച്ചിരുന്ന ചെറു ചൂടുള്ള കപ്പ ഉപ്പേരി അഭ്യാസിയേ പോലെ വായില്‍ ഇട്ടുകൊണ്ടാണ് എന്റെ ആട്ടം. നിലത്ത് ഒരല്പം മാറി കണ്ണില്ലാത്ത ചിരട്ട കൊണ്ട് മണ്ണ് ഇഡ്ഡലി ഉണ്ടാക്കി , ഇഡ്ഡലി വേകാന്‍ എടുക്കുന്ന സമയത്ത് “എന്നേം ആട്ട്” എന്നു ശല്യം ചേയ്തു കൊണ്ട് അവള്‍ ഇരുപ്പുണ്ട്.

ഈ ശല്യത്തില്‍ നിന്നു ഒഴിവാകാന്‍ ആവണം ഞാന്‍ സ്വയം ഒരു ചലഞ്ച് ഏറ്റേടുത്തതു - ആടി പ്ലാവിന്റെ ഇല കടിക്കുക എന്ന അതി-സാഹസം. എന്റെ നോട്ടത്തില്‍ തികച്ചും സി‌മ്പിള്‍ ആയോരു ദൌത്യം - കയറിന്റെ നീട്ടം, കൈനറ്റിക്ക് വെലോസിറ്റി, ടോര്‍ക്ക്, ആങ്ങിള്‍ ഓഫ് റീച്ചബിലിറ്റി, ഹുമ്മഡിറ്റി, റ്റൈഡ് പൊസിഷന്‍, എന്നിവ ഒക്കെ വച്ച് കാല്‍ക്കുലേറ്റ് ചേയ്തപ്പോള്‍ അന്നു (വെറും) 180 ഡിഗ്രി ആടിച്ചെന്നു ഒരു പ്ലാവില കടിക്കുന്നതു അത്രക്ക് പ്രശ്നം ആയിട്ട് എനിക്കന്നു തോന്നിയതേ ഇല്ലാ, സത്യം!.

പ്ലാവ്, പ്ലാവില്‍ ഊഞ്ഞാല്‍, ഊഞ്ഞാലില്‍ ഞാന്‍, പ്ലാവിനു പിന്നില്‍ തോട്, തോടിനു പടിഞ്ഞാറ് ചെറിയ ഒരു കാട് പോലത്തെ സംഭവം. (പണ്ട് മുതല്‍ വലിയ മരങ്ങള്‍ - ആഞ്ഞിലി, പാല, പുളി തുടങ്ങിയവ - അവിടെ ആണ് വളര്‍ന്നു വരുന്നതു. ആ പടിഞ്ഞാറേ ‘കാട്ടിലേക്ക്’ ഞങ്ങള്‍ അധികം പോവാറില്ലാ . പൊട്ടിയ കുപ്പിയും റ്റൂബും മറ്റും വലിച്ചെറിയുന്ന സ്ഥലം ആണതു.) ഞാന്‍ ആടുന്നതു കിഴക്കോട്ട് നോക്കി ആണ്, വലത്തേ സൈഡില്‍ - അതായതു തെക്ക് -കിഴക്ക് വശത്ത് ഒരല്പം മാറി എന്റെ വീടിന്റെ അടുക്കള ഭാഗം, ഇടത്തേ സൈഡില്‍ പ്ലാവിന്റെ കട, ആ തോടിന്റെ മട്ടല്‍ ആണ് നമ്മുടെ കാലു കുത്തി കുതിക്കുന്ന ലോഞ്ച്പാഡ്. ഇങ്ങനെ ആണ് സെറ്റപ്പ്.

അങ്ങനെ ഞാന്‍ ആ സി‌മ്പിള്‍ ദൌത്യം ആരംഭിച്ചു... ഞാന്‍ ആടിത്തുടങ്ങി .. കാലേല്‍ കുത്തി പിന്നോട്ട് ഉന്തി, മുന്നോട്ട് കാലു നീട്ടി ശരീരം പിന്നോട്ട് ആഞ്ഞ് മുന്നോട്ട് കുതിച്ച്, റൈറ്റ് ആംഗിള്‍ വരെ വളരെ ഈസിയായിട്ട് ഞാന്‍ എത്തി. നാലു പാടും നോക്കി, ചെവി വട്ടം പിടിച്ച് ശബ്ദം ശ്രദ്ധിച്ച്, ഞാന്‍ ഊഞ്ഞാലേല്‍ എഴുന്നേറ്റ് നിന്നു - പടി ഒരു കവളം മടല്‍ രണ്ട് സൈഡില്‍ ‘വി’ പോലെ കുഴിച്ച് ഉണ്ടാക്കിയ ഒന്നാണ് - അതു ആണേല്‍ പുതിയതും, അതു കൊണ്ട് കയര്‍ അകത്തേക്ക് അധികം കിഴിഞ്ഞ് ഇറങ്ങിയിട്ടില്ല - അതു തെന്നി പോവാന്‍ ചാര്‍സ് കൂടുതല്‍ ആയത് കൊണ്ട് വളരെ ശ്രദ്ധിച്ച് തന്നെ ആണ് എഴുന്നേറ്റ് നിന്നതു.

കാലു കൊണ്ട് കുതിച്ചൂ ഞാന്‍, കയറ് ഞെരുങ്ങി, പടി ആക്കിയ കവളം മടല്‍ കീറിക്കുഴിഞ്ഞു, പക്ഷെ പ്ലാവില മാത്രം താഴ്‌ന്ന് തന്നില്ല. അതു ശരിയാണോ? പ്ലാവിലക്ക് അത്രക്ക് അഹങ്കാരം പാടുണ്ടോ?

കാല്‍ ആദ്യം പ്ലാവിലയില്‍ മുട്ടി, തട്ടി, ചിലത് ഇടര്‍ന്നു വീണൂ. പക്ഷെ കടി എന്നാല്‍ തൊഴി അല്ലാല്ലോ, കടിക്കുക തന്നെ ഇനി. ഊഞ്ഞാല്‍ ഏകദേശം 180 ഡിഗ്രിയില്‍ നിക്കുന്ന ടോപ്പ് പൊസിഷനില്‍ തല മുന്നോട്ടാഞ്ഞ് പ്ലാവില കടിക്കുക എന്ന ‘സി‌മ്പിള്‍’ പണി ഇനിയാണ്. ആദ്യം രണ്ട് തവണ കടിക്കാന്‍ ശ്രമിച്ചത് പ്ലാവിലയുടെ അടുക്കെ എത്തിയതേ ഇല്ലാ.

വീണ്ടും കുതിച്ചൂ ഞാന്‍, പ്ലാവിങ്കൊ‌മ്പ് ഉലഞ്ഞൂ, പ്ലാവ് കിതച്ചൂ, ഊഞ്ഞാല്‍ കരഞ്ഞൂ .. അവള്‍ പേടിച്ച് സേഫായി മാറി നിന്നു .. കടിച്ചൂ .. കടിച്ചില്ലാ .. വീണ്ടും .. ഒന്നൂടെ .. അടുത്തത് കിട്ടും .. കിട്ടണം .. ഒരിഞ്ച് കൂടെ .. കടിച്ചു .. ഇപ്പ കടിക്കും .. കടിച്ചൂ .. തെന്നി .. കാലു തെന്നി .. ഡിം !!!!!!!

കവളം മടല്‍ അറിയാല്ലോ ? എണ്ണ തേച്ച മാര്‍ബിള്‍ പോലെ ആണ് അതിന്റെ മുകള്‍ ഭാഗം. അത് ചതിച്ചൂ. പക്ഷെ വീണില്ലാ. കൈ കയറില്‍ ചുറ്റി അതില്‍ കറങ്ങി നിലത്തടിച്ച് നിലത്തുരഞ്ഞ് മണ്ണ് കുഴിച്ച് തൂങ്ങിക്കിടന്ന് , സര്‍ക്കസില്‍ റഷ്യന്‍ സുന്ദരിമാര്‍ കയറില്‍ തൂങ്ങിക്കിടന്നു ‘ഇതൊക്കെ വെറും സി‌മ്പീള്‍‘ എന്ന മട്ടില്‍ കാലു പൊക്കി കാട്ടി ഒരു സെക്കണ്ട് നിന്ന ശേഷമേ ഞാന്‍ വീണോള്ളൂ.

നിലത്ത് നിന്നും എഴുന്നേറ്റ ഞാന്‍ ആദ്യം നോക്കിയതു അമ്മയുടെ ഒച്ചയാണ്, ഇല്ല, അടുക്കളയില്‍ എന്തോ പാത്രം നിലത്ത് എറിഞ്ഞ് കളിക്കുകയാണമ്മ. പിന്നെ ഒരു സെക്കന്റ് ഞാനവിടെ നിന്നില്ലാ .. തുടയില്‍ കുത്തി കയറിയ ഉപ്പേരി വകവക്കാതെ, ഉരഞ്ഞ് കുഴിഞ്ഞ കൈത്തണ്ട വകവൈക്കാതെ, അവളുടെ ചിരി വകവക്കാതെ, വീണു തുടങ്ങിയ നിക്കര്‍ വകവക്കാതെ, ഞാനോടി .. വേദന എനിക്കില്ലായിരുന്നു അപ്പോള്‍, ആകെ ഒരു മരവിപ്പ് മാത്രം!

പറ‌മ്പില്‍ ഒരു മൂലക്ക് ചെന്നിരുന്നു കൈ പരിശോധിച്ചു, അങ്ങോട്ടും ഇങ്ങോട്ടും അനക്കി നോക്കി .. ഇല്ലാ അധികം പ്രശ്നം ഇല്ല. കുറച്ച് കമ്മ്യൂണിസ്റ്റ് പച്ച പിഴിഞ്ഞ് മുറിവില്‍ ഒഴിച്ചു, നീറ്റല്‍ കടിച്ചമര്‍ത്തി വൈകിട്ട് വരെ കറങ്ങി നടന്നു ഞാന്‍ സന്ധ്യക്ക് വീട്ടില്‍ ചെന്നു കയറി..

വാല്‍ക്കഷ്ണം : ആ മുറിവിന്റെ പാട് ഇപ്പോഴും എന്റെ കൈത്തണ്ടയിലുണ്ട് - അതാണ് എന്റെ SSLC ബുക്കിലെ ഐഡിന്റിഫിക്കേഷന്‍ മാര്‍ക്കുകളില്‍ ഒന്നു! അമ്മ വൈകിട്ട് തന്നെ എനിക്ക് എനിക്കവകാശപ്പെട്ട ഡോസ് തന്നിരുന്നു, ചൂലില്‍ നിന്നും ഒരു പിടി ഈര്‍ക്കിലി വലിച്ചൂരി പുറമെന്നോ കൈയ്യെന്നോ കാലെന്നോ നോക്കാതെ പൂശി അമ്മ എനിക്കിട്ട്. ചൂലു കൊണ്ടുള്ള അടിക്ക് ഒരു ഗുണം ഉണ്ട് - എവിടെ ആണ് അടി കിട്ടിയതെന്നു നമുക്ക് മനസ്സിലാവില്ലാ - മൊത്തം പരന്നു വീഴും അതു പുറത്ത്! ;)


Wednesday, April 15, 2009

പൊതുജനം രാജാക്കന്മാര്‍ ..




പൊതുജനം കഴുതകള്‍ എന്ന 'മഹത് വാക്യം' ഒരു ദിവസത്തേക്ക് അവധിയില്‍ പോയി, പകരം ‘പൊതുജനം രാജാക്കന്മാര്‍‘ എന്നു ആവന്ന ഒരു അപൂര്‍വ ദിനമാണ് നാളെ. അതെ, നാളെ, നാളെയാണ് നമ്മുടെ ദിവസം .. നീലക്കുറിഞ്ഞി മനം നിറയെ പൂക്കും പോലെ, ഹാലീസ് കോമറ്റ് ചിരിച്ചുകൊണ്ട് കടന്നു പോവ്വും പോലെ, വല്ലപ്പോഴും ഒരിക്കല്‍ നമ്മുക്കുണ്ടാവുന്ന ഒരു ഭാഗ്യം - അതെ, നാളെ ആണ് വോട്ടിങ്ങ് ഡേ.


“ഓ .. എന്തിനു വോട്ട് ചേയ്യണം, ഈ നാടു ഒരിക്കലും നന്നാവില്ലാ!!“


ഒരു നാടും നന്നായി അല്ല പിറന്നു വീഴുന്നതു, അതു നന്നാക്കപ്പെടുകയാണ്, ഉത്തരവാദിത്യമുള്ള ജനങ്ങളാല്‍, ആ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന കഴിവുറ്റ നേതാക്കളാല്‍. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നമ്മുടെ നാടിന്റെ ഭാവി നിശ്ചയിക്കാനൊരു അവസരം നമുക്ക് നമ്മുടെ മഹാന്മാരായ നേതാക്കള്‍ പണ്ട് പട പൊരുതി വാങ്ങിത്തന്നതാണ്. ആ ദിവസം വീട്ടിലിരുന്നു കപ്പലണ്ടി കൊറിച്ചാല്‍, ഈ രാജ്യം നന്നാവുമെന്നു നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?

ഇല്ലായെങ്കില്‍, നാളെയാണ് ആ ദിവസം .. പുറത്തിറങ്ങുക, പാര്‍ട്ടിയോ, മതമോ, സമുദായമോ, കൊടിയുടെ നിറമോ ഒന്നും നോക്കാതെ, സ്ഥാനാര്‍ഥിയുടെ കഴിവും, വിദ്യാഭ്യാസവും, പ്രകടന പത്രികയും അവയിലെ നയങ്ങളും, രാഷ്ട്രീയ സംശുദ്ധതയും നോക്കി മാത്രം നിങ്ങള്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക. ഓര്‍ക്കുക, നിങ്ങളാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുക. ഭാരിച്ചൊരു ഉത്തരവാദിത്യം ആണതു - ആ അവസരം നന്നായി വിനിയോഗിക്കുക !


“എല്ലാം കള്ളന്മാരാ .. “


അതിനു ആരാണ് ഉത്തരവാദികള്‍? നമ്മള്‍ തന്നെ. വോട്ടിടാത്ത നമ്മളാണ് ഈ പറയുന്ന കള്ളന്‍‌മാരെ ഈ കസേരയില്‍ പിടീച്ചിരുത്തിയതു. നമ്മള്‍ തീരുമാനിച്ചാല്‍ നാടിനെ കട്ടുമുടിക്കുന്ന കള്ളന്മാരെ വീട്ടിലിരുത്താന്‍ ആവും. വിശ്വാസിക്കില്ല?? ഞാന്‍ തരാം തെളിവു!

കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പിനും ഉണ്ടാവുന്ന വോട്ടിങ്ങ് ശതമാനം, ഏകദേശം 70% ആണു. ബാക്കി വരുന്ന 30% ചുമ്മാ വീട്ടിലിരുന്നു അവധി ആഘോഷിക്കുന്നു, അവര്‍ക്ക് ഒന്നുകില്‍ ഈ സിസ്റ്റത്തോടു വെറുപ്പു, അല്ലായെങ്കില്‍ വിശ്വാസമില്ലാ! ഒരു സ്ഥാനാര്‍ഥി വിജയിക്കുന്നതു വെറും രണ്ടോ മൂന്നോ ശതമാനത്തിനാണെന്നിരിക്കെ, വോട്ട് രേഖപ്പെടുത്താത്ത ആ 30%-ല്‍ 10% എങ്കിലും ആളുകള്‍ കൂടെ വോട്ട് ബുദ്ധിപരമായി രെഖപ്പെടുത്തിയാല്‍ .. നമുക്കു തീരുമാനിക്കാനാവും, ആര്‍ നമ്മളെ ഭരിക്കണമെന്നു!

സൊ, അവസരം പാഴാക്കാതിരിക്കൂ, നാളെ രാവിലെ തന്നെ പ്രതികരിക്കൂ .. അഞ്ച് കൊല്ലത്തിലൊരിക്കല്‍ ഒരു അര മണിക്കൂര്‍ നമ്മുടെ രാജ്യത്തിനായി മാറ്റി വൈക്കൂ ..


Wednesday, April 8, 2009

എന്റെ അടുത്ത സാഹസം .. കാഴ്‌ച്ചക്കപ്പുറം. !

ഇതിനെ സാഹസമെന്നോ അതിക്രമമെന്നോ, എന്താണ് വിളിക്കേണ്ടതെന്ന് എനിക്ക് തീരെ പിടിയില്ല .. പക്ഷെ ഞാന്‍ മൂന്നും കല്പിച്ചു ചാടിയിറങ്ങുകയാണ് ഈ ഗോദയിലേക്ക് ..

ഞാന്‍ എന്റെ രണ്ടാ‍മത്തെ ബ്ലോഗ് ആരംഭിക്കുകയാണ് , ‘കാഴ്‌ച്ചക്കപ്പുറം‘ (http://kaazchakkappuram.blogspot.com/) എന്നാണ് ഞാനതിനിട്ടിരിക്കുന്ന പേരു, അതില്‍ ഞാന്‍ ഉദ്ദേശിക്കുന്നതു, ഫോട്ടോഗ്രാഫിയില്‍ തികച്ചും അമച്വര്‍ ആയ എന്റെ കൊറേ പടങ്ങളും, പിന്നെ സിനിമാ പ്‌രാന്തനെന്ന നിലയില്‍ ഞാന്‍ കാണുന്ന പടങ്ങളുടെ എന്റെ അഭിപ്രായ പ്രകടനങ്ങളും ആണ് .. സിനിമാപ്രേമികളേ, ഫോട്ടോഗ്രാഫറന്മാരേ .. എന്നോടു ക്ഷമിക്കുമല്ലോ, അല്ലെ?

നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് തുടരട്ടേ .. ജയ് ക്യാമറാ ..


Friday, April 3, 2009

ഫൂളസ്റ്റ് എക്സ്പരിമെന്റ്സ്




ദി ഫൂളസ്റ്റ് ഡേ ഓഫ് ദി ഇയര്‍ ഈസ് വെന്‍ ദി സ്മാര്‍ട്ടസ്റ്റ് ഓഫ് ദീസ് എക്സ്പരിമെന്റ്സ് ഹാപ്പന്‍ ..


എല്ലാ കൊല്ലവും ഈ ഏപ്രില്‍ ഒന്നിനു ഞാന്‍ വളരെ അധികം പേരെ പറ്റിക്കാറുണ്ട്, അല്ലങ്കില്‍ പറ്റിക്കാന്‍ ശ്രമിക്കാറുണ്ട്, ഇത്തവണ ആ നറുക്കു വീണതു, നിങ്ങള്‍ക്കാണ് .. ഏറ്റോ ഇല്ലായോ എന്നു വരും നാളുകള്‍ നമ്മളെ കാണിക്കട്ടെ.

അതെ .. അതു ഇപ്പോഴും ഒരു സ്വപ്നം മാത്രം .. സ്വപ്നത്തില്‍ നിന്നും ഇറങ്ങി വരാന്‍ ആ സുന്ദരികള്‍ ഇപ്പോഴും വിസമ്മതിക്കുന്നു .. റിയല്‍ ലൈഫില്‍ ഞാന്‍ ഇപ്പോഴും സിംഗിള്‍ .. സ്റ്റില്‍ എ ലുക്കിങ്ങ്, ബ്ലഡി ബാച്ചിലര്‍ ഐ ആം. :)


ഒരാഴ്ച മുന്‍പേ വരെ ഓഫീസിനു മുന്നിലൂടെ ഈ വേനല്‍ക്കാലത്തെ ഉണങ്ങിയ കാറ്റിനെ മദം പിടിപ്പിച്ചുകൊണ്ട് ആ റ്റാറ്റാ ഇന്‍ഡിക്കോം പെണ്‍കുട്ടി നടന്നു പോകു‌മ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു, ഇവളായിക്കൂടേ, .. ഇവളുടേതായിക്കൂടെ ആ സ്വപ്നത്തിലെ പെണ്‍കുട്ടിയുടെ മുഖം എന്നു, പക്ഷെ ഞാന്‍ അതു മനസ്സില്‍ ആലോചിച്ചതു പോലും ദൈവത്തിനു ഇഷ്ടപ്പെട്ടില്ലാന്നു വേണം കരുതാന്‍ .. അവളിപ്പോ നടക്കാറില്ലാ മുന്നിലൂടെ, അവളെ ഇപ്പോള്‍ കാണാറില്ലാ എങ്ങും - എപ്പോഴത്തേം പോലെ എന്റെ ആലോചന തുടങ്ങിയപ്പോഴേ അവളുടെ കല്യാണം കഴിഞ്ഞു കാണും!! ലോകത്തിലേറ്റവും കൂടുതല്‍ കല്യാണം നടത്തിയതിന്റെ ഗിന്നസ് റെക്കോഡ് എനിക്ക് മിക്കവാറും കിട്ടാന്‍ സാധ്യതയുണ്ട് - എനിക്ക്‍ ഒരു പെണ്ണിനെ ആലോചിച്ചാല്‍ വിത്തിന്‍ അ മന്ത്, ആ പെണ്ണിന്റെ മൊതിരമാറ്റം നടക്കും - വേറെ ആരെങ്കിലുമായിട്ട് !

അപ്പോള്‍, എല്ലാവര്‍ക്കും എന്റെ ഏപ്രില്‍ ഫൂള്‍ ആശംസകള്‍ .. യ്യെന്‍‌ജ്ജോയ്!! ..



Tuesday, March 31, 2009

അയ്യോ .. എനിക്കും പ്രണയം ..





ആ മെയ് മാസത്തില്‍, കാലം തെറ്റി നിലക്കാതെ പെയ്യുന്ന ആ വേനല്‍മഴയുടെ കുളിരില്‍, കട്ടന്‍ കാപ്പിയുടെയും കപ്പ പുഴുങ്ങിയതിന്റെയും, ചാളക്കറിയുടെയും സുഖമുള്ള ചൂടില്‍, സ്ക്രീനില്‍ ആദ്യമായി അവളുടെ പോസ്റ്റുകള്‍ കണ്ടു ... അവജ്ഞയുടെ, അപരിചത്വത്തിന്റെ കറുത്ത നിഴലില്‍ അവളുടെ ശോഭ ഒരു സോഡിയം വേപ്പര്‍ ലാമ്പ് പോലെ ഇടക്കു തെളിഞ്ഞും പിന്നെ മങ്ങിയും ജ്വലിച്ചു നിന്നു .. വളരെ പെട്ടെന്നു തന്നെ, സുന്ദരിയെന്നു ഞാന്‍ പിന്നീടു അറിഞ്ഞ, ആ സുന്ദരിയുടെ മണ്ടത്തരങ്ങളും, പോഴത്തരങ്ങളും, ആരാലും കബളിപ്പിക്കപെടാന്‍ കാത്തു നില്‍ക്കുന്ന യോഗത്തെയും ഞാന്‍ തിരിച്ചറിഞ്ഞു .. വിശന്നു വലഞ്ഞ് നടന്ന സിംഹത്തിന്റെ മുന്നിലെ മാന്‍പേടയെപ്പോലെ നിസ്സാഹായ ആയിരുന്നു അവള്‍ .. ചെറുത്തു നില്‍ക്കാന്‍ കഴിവില്ലാത്ത ഒരു ആട്ടിന്‍ കുട്ടിയെപ്പോലെ ..

അവള്‍, അവള്‍ എന്റെ ഹൃദയം കീഴടക്കി .. ഇറാക്കിന്റെ സൈന്യം കുവൈറ്റിനെ ഒരു രാത്രി കൊണ്ട് കീഴടക്കിയ പോലെ .. ഒരു മാലാഖയെപ്പോലെ .. ബ്ലോഗ്ഗറിലെ, ഈ വസുദൈവക കുഡുംബത്തിന്റെ തണലില്‍ .. ആ സ്നേഹം പൂത്തുലഞ്ഞു .. അവളുടെ പുഞ്ചിരി എന്നെ ഏതു അര്‍ഥരാത്രിയിലും ഉണര്‍ത്തുന്നു .. എന്റെ തലയിണകള്‍ക്കു ഇപ്പൊ അവളുടെ പേരു ആണു .. എന്റെ ദിവസങ്ങള്‍ക്കു ഇപ്പൊ അവളുടെ സുഗന്ധമാണ് .. എന്റെ ദിവാസ്വപ്നങ്ങള്‍ക്ക് ഇപ്പോള്‍ അവളാണ് നായിക .. എന്റെ പുഞ്ചിരിക്ക് അവള്‍ ഉത്തരവാദിയാകുന്നു .. അവളുടെ മണ്ടത്തരങ്ങള്‍ക്കു, അവളുടെ ചമ്മലുകള്‍ക്കു ... അവളുടെ താനേയുള്ള, കടിച്ചമര്‍ത്തിയുള്ള തന്നെത്താന്‍ ചിരികള്‍ക്കു .. ഞാനും ..

അവള്‍ ഇനിയും കാലങ്ങളോളം എന്റെ ഉള്ളില്‍ ഇതേ ചൂടോടെ ഉണ്ടാവട്ടെ എന്നു ആഗ്രഹിച്ചു കൊണ്ട്, പ്രാര്‍ത്ഥിച്ചു കൊണ്ട് .. ജയ് കാംദേവ് !



Friday, March 27, 2009

ആനപ്പാട്ട് : ഒരു കുട്ടിപ്പാട്ട്

എനിക്കധികം ഒന്നും പറയാനില്ല .. ഒരു കിടിലന്‍ പാട്ട് കണ്ടു, യൂട്യൂബില്‍ കറങ്ങി നടന്നപ്പോള്‍ .. അതു നിങ്ങളേയും കാട്ടാം എന്നു കരുതി ..




എപ്പടി? ;) എറിക്ക് ഹെര്‍മന്‍ കൊള്ളാമല്ലേ?


Thursday, March 26, 2009

നമ്മുടെ ചിഹ്നം ഊട്ടവട ..

പ്രിയ ബൂലോകരേ,

നിങ്ങള്‍ക്കറിയാം, ഈ ബൂലോകം എത്രമാത്രം ലോകഗതിയെ സ്വാധീനിക്കുന്നുവെന്നു, സ്വാധീനിച്ചു കൊണ്ടേയിരിക്കുന്നുവെന്നു, സ്വാധീനിക്കാന്‍ ഇരിക്കുന്നുവെന്നു..

പക്ഷെ, നിങ്ങള്‍ക്കറിയാമോ എന്നെനിക്കൊട്ടുമറിയില്ല, ‘ഒരു ബ്ലോഗ്ഗര്‍ വളര്‍ന്നാല്‍ ബെര്‍ളി വരെ,
അതിലും വളര്‍ന്നാല്‍ പിങ്ക്സ്ലിപ്പ് വരെ‘ എന്നു പറഞ്ഞ് നമ്മളെ അവഹേളിക്കുന്നവര്‍ക്കൊരു തിരിച്ചടി ലോകത്തിന്റെ പല ഭാഗങ്ങളിലും കിട്ടി തുടങ്ങിക്കഴിഞ്ഞിരിക്കുന്നു, ലോക പോലീസ്സിന്റെ കേന്ദ്രത്തിലിപ്പോള്‍ ഒരു മുന്‍ ബ്ലോഗ്ഗര്‍ ആണ് - ബാരക്ക് ഒബാമ. ഈ ബാരക് എന്ന പേരു തന്നെ ബ്ലോഗര്‍ എന്ന വാക്കില്‍ നിന്നും ശുഷ്ക്കിച്ചുണ്ടായതാണെന്നും അദ്ദേഹമിപ്പോഴും ബോംബിടാത്ത ഒഴിവുവേളകളില്‍ ബ്ലോഗ്ഗ് ചേയ്തു രസിക്കാറുണ്ടെന്നും വെള്ളവീടിന്റെ പിന്നാമ്പുറങ്ങളില്‍ സംസാരമുണ്ട് - അതെന്തെങ്കിലുമാവട്ടെ, പക്ഷെ നമ്മള്‍, മഹാന്മാരായ മലയാളം ബൂലോകര്‍ എവിടെ എത്തി നില്‍ക്കുന്നു, ഇങ്ങനെ പോയാല്‍ എവിടെ എത്തി നില്‍ക്കും ?

സത്യം പറയുന്നതില്‍ ക്ഷമിക്കണം, പക്ഷെ ഇപ്പൊഴും ഇന്റെര്‍നെറ്റിന്റെ ഇരുണ്ട ഇടുങ്ങിയ തെരുവുകളില്‍ കുശുമ്പും കുന്നായ്മയും പറഞ്ഞ് തമ്മില്‍തല്ലിയും വെടി പറഞ്ഞും ഇരിക്കുകയാണ്
നമ്മള്‍. നമുക്കും വേണ്ടേ ഒരു ശബ്ദം? നമുക്കും വേണ്ടേ അധികാരമെന്ന ശര്‍ക്കരക്കുടത്തില്‍ കൈയ്യിട്ടു വാരാനുള്ള അവകാശം? അതിനാല്‍, ലോകക്രമത്തെ മാറ്റിമറിക്കാനും ‘ബ്ലോഗ്ഗോളജി’ മതത്തെ ഈ വിഡ്ഡിയായ ലോകത്തിനു പരിചയപ്പെടുത്താനും, നമ്മുടെ വേറിട്ട ശബ്ദത്തെ അധികാരത്തിന്റെ ഇടനാഴികളില്‍ മുഴക്കുവാനും നമ്മളിലൊരാള്‍ പാര്‍ലമെന്റിലേക്കു മത്സരിക്കേണ്ടതിന്റെ ആവശ്യകത ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ?

പക്ഷെ ആരു?

സത്‌സ്വഭാവിയും, അഴിമതി നടത്തി പരിചയമുള്ളവനും, കട്ടാലും നിക്കാന്‍ അറിയാവുന്നവനും, ഇല്ലാത്ത റോഡിനു ഫുഡ്പാത്ത് ഉണ്ടാക്കാന്‍ കരാര്‍ കൊടുത്തു നമ്മുടെ ബ്ലോഗോളഗി മതത്തിനു പത്തു ചിക്കിളി നേടിത്തരാന്‍ കഴിവുള്ള ഒരാളെ ആണ് നമ്മള്‍ സ്ഥാനാര്‍ത്ഥിയാക്കേണ്ടത് ..
ഗവര്‍മ്മേന്റിനു നാലു കാശ് ലാഭമുണ്ടാക്കി കൊടുത്തിട്ട് നമുക്കെന്തു ഗുണം? നമ്മള്‍ നന്നാവുക - അങ്ങനെ നമ്മുടെ സമൂഹം നന്നാവും, സമൂഹം നന്നായാല്‍ നമ്മുടെ സംസ്ഥാനം, പിന്നെ നമ്മുടെ രാജ്യം എന്നിങ്ങനെ ഓട്ടോമാറ്റിക്കായി നന്നായിക്കോളും .. അതിനു പറ്റിയൊരാള്‍ .. ?

സ്നേഹക്കൂടുതല്‍ കൊണ്ട് നിങ്ങള്‍ വേണ്ടായെന്നു പറയുവായിരിക്കാം .. പക്ഷെ
എന്റെ ജീവിതം കട്ടപ്പൊക ആയാലും സാരമില്ല സോദരരേ, ഞാന്‍ എന്റെ ജീവിതം നിങ്ങള്‍ക്കായി നീക്കിവൈക്കാന്‍ തീരുമാനിച്ചിരിക്കുന്നു - എനിക്ക് നിങ്ങളെ സേവിക്കണം - എനിക്കീ രാജ്യത്തെ ഒരു ലെവല്‍ ആക്കണം .. (വെരി ഹൈ ലെവല്‍) അതിനായി നിങ്ങളെ സേവിക്കാന്‍ എന്നെ നിങ്ങള്‍ അനുവദിക്കണം ... ജയിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്കും ഞാന്‍ അവസരം തരാം .. എന്നെ സേവിക്കാനുള്ള അവസരം..

ഞാന്‍ ജയിച്ചാല്‍ നിങ്ങള്‍ക്കെന്തു ഗുണം .. അതല്ലേ അടുത്ത ചോദ്യം? ഐ ആം ദി ആന്‍സര്‍ ... ഐ ആം ദി ആന്‍സര്‍.

ബൂലോകരുടെ ജീവിതം പതിന്‍‌മടങ്ങ് സുഖകരമാക്കുന്നതിനായി ചില ഭരണഘടനാ ഭേദഗതികള്‍ വരെ എന്റെ മനസ്സിലുണ്ട് സോദരരേ .. അതില്‍ ചിലവ - ‘ബൂലോക പ്രജകള്‍ക്കു പിങ്ക്സ്ലിപ്പ് കൊടുക്കാന്‍ പാടില്ല‘ തുടങ്ങിയവ - ഷെഡ്യൂള്‍ 9 ഇല്‍ ഉള്‍പ്പെടുത്തി അവ മുതലാളിത്വ-കോടതിയുടെ നീരാളികൈകളില്‍ നിന്നും സംരക്ഷിക്കുന്നതിനും എന്റെ പ്രത്യേക പരിഗണന ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ,

# നിങ്ങളുടെ ഓരോ പോസ്റ്റിനും ഗവ: ഗ്രാന്‍ഡ്

# കിട്ടുന്ന കമന്റുകള്‍ക്കു പെര്‍-കിലോക്ക് തറവില പ്രഖ്യാപിക്കും.

# ഓരോ ഫോളോവര്‍ക്കും നോക്കു കൂലി, സൌജന്യ അപകട ഇന്‍ഷ്വറന്‍സ് ,

# ബ്ലോഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി, പെന്‍ഷന്‍ പാക്കേജ്


# ബ്ലോഗിലെ ഗൂഗിള്‍ ആഡ് വേര്‍ഡ്സില്‍ നിന്നുള്ള വരുമാനത്തിനു ആദ്യ അഞ്ച് കൊല്ലത്തേക്കു ആദായ നികുതി എക്സ്സെംപ്ക്ഷന്‍.

# അനോനികളായി തെറി പറയുന്ന ബൂലോകര്‍ക്കായി പ്രത്യേക ജയില്‍ പാക്കേജ് .

# സരസ്വതിയുടെ തുട, ശിവന്റെ ചന്തി എന്നിങ്ങനെ മതനിന്ദ മാത്രം ലാക്കാക്കി പോസ്റ്റിടുന്നവരെ
നിയന്ത്രിക്കാനായി പ്രത്യേക ബ്ലോഗ്ഗര്‍-ബഞ്ച് തിരുവനന്തപുരത്തു തുടങ്ങും. അതിനായി POKKA -( പ്രിവന്റേഷന്‍ ഓഫ് കമ്മ്യൂണല്‍ & കമ്മ്യൂണിറ്റി ഇന്‍സള്‍ട്ട് ആക്റ്റ് )എന്ന ശക്തമായ നിയമം നടപ്പില്‍ വരുത്തും. (ഇനി ഇവന്മാരുടെ കാര്യം പോക്കാ ..! )

# പുതിയ ബ്ലോഗ്ഗര്‍മാര്‍ക്കായി ഫോളോവേഴ്‌സ്, കമന്റ്സ് എന്നിവ സബ്സീഡി നിരക്കില്‍ റേഷന്‍ കടകള്‍ വഴി വിതരണം ചേയ്യും. ഇതിനായി കമന്റ്സ്-സംഭരണം എല്ലാ സീസണുകളിലും..
(ഈ വാഗ്ദാനങ്ങള്‍ വെറും തുടക്കം മാത്രം .. ആഗെ ആഗെ ദേഖൊ, ഹോത്താ ഹൈ ക്യാ! )



നമുക്കും ഈ ഭാഗ്യങ്ങളൊക്കെ ഉണ്ടാവേണ്ടേ? നമുക്കും സ്വസ്ഥവും സ്വൈര്യവുമായി ബ്ലോഗ്ഗേണ്ടേ? എത്ര നാളിങ്ങനെ ബോസിനെ പേടിച്ചു ഒളിച്ചും പാത്തും ബ്ലോഗില്‍ കുത്തിക്കുറിക്കും? ബ്ലോഗ്ഗിങ്ങ് നമ്മുടെ ജന്മാവകാശമാണ് .. ഒരുമിക്കുക, സംഘടിക്കുക ..

അതു കൊണ്ട്, ഒരു സുഖഃസുന്ദര സ്വര്‍ഗ തുല്യ ബൂലോകത്തിന്റെ സാക്ഷാത്കാരത്തിനായി
ദയവായി എന്നെ ‘ഉഴുന്നു വട‘ ചിഹ്നത്തില്‍ വോട്ട് ചേയ്തു വിജയിപ്പിക്കാന്‍ ഞാന്‍ താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു ..

നമ്മുടെ ചിഹ്നം വട ..





വടക്കുള്ളിലെ ഊട്ടയിലൂടെ ലോകത്തെ കാണുന്നവര്‍ക്കൊരു ഉത്തരം, അതേ ഉഴുന്നുവടയിലൂടെ കൊടുക്കാന്‍ നേരമായി സോദരരേ .. ഉണരുവിന്‍ ..

ചടപടാ ശടകൊടഞ്ഞെഴുന്നേല്‍ക്കൂ .. കുത്തൂ വടയുടെ നടുക്ക് ..


Wednesday, March 18, 2009

കണ്ണുപൊത്തിക്കളി - എന്റെ ക്യാമറാ പരീക്ഷണങ്ങള്‍


എന്നുമീ ആകാശം കറുത്തിരുണ്ടു വരുന്നു .. പക്ഷെ എന്നെത്തെയും പോലെ ഇന്നും മഴ പെയ്യില്ലായിരിക്കാം .. വഞ്ചനയാണല്ലോ ഇപ്പോഴത്തെ ലേറ്റസ്റ്റ് ട്രന്‍‌ഡ് ! ഈ ആകാശം കണ്ടപ്പോള്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ഒന്നു ക്ലിക്ക് ചേയ്തു .. അതു ഇവിടെ പോസ്റ്റുന്നു ..


Tuesday, March 17, 2009

തിരഞ്ഞെടുപ്പു കുരിശുകള്‍ - എന്റെ ചുവന്ന ചിന്തകള്‍

ഇതു തിരഞ്ഞെടുപ്പു കാലം. വല്യേട്ടന്മാര്‍ സഹോദരന്മാരെയും അനന്തിരവന്മാരേയും മൂലക്കിരുത്തുന്ന വഷളന്‍ കാലം. ഇതു ഇടതുപക്ഷത്തിന്റേയും മറ്റു കക്ഷികളുടെയും പരീക്ഷണകാലം.

ഇടതുപക്ഷത്തില്‍, വളരെ അധികം കാലങ്ങളായിട്ട് സഹചാരികള്‍ ആയിട്ടുള്ള ജനതാദള്‍, കമ്മ്യൂണിസ്റ്റ് കക്ഷികളെ പിണക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല മാവോയുടെ പിന്‍‌തലമുറക്കാര്‍ എന്നതു വളരെ അധികം അപകടകരമായ സ്ഥിതി വിശേഷമായിട്ടാണ് എനിക്കു അനുഭവപ്പെടുന്നതു. അതില്‍ കമ്മ്യൂണിസ്റ്റുകളെ പിണക്കാന്‍ പാടുപെടുന്നതു PDP എന്ന മതാധിഷ്‌ഠിത തീവ്രവാദി പാര്‍ട്ടിയുമായുള്ള ഗാന്ധര്‍വ വിവാഹം രജിസ്റ്റര്‍ വിവാഹം ആക്കി മാറ്റാനുള്ള തത്രപ്പാടില്‍ ആണെന്നുള്ളതു ആണ് ഏറ്റവും ദുഃഖകരമായ കാര്യം - കേരളത്തില്‍ തീവ്രവാദിപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ഏറ്റവും അധികം ഇടയായതു ഇടതു പാര്‍ട്ടികള്‍ക്കുള്ള സ്വാധീനം ആയിരുന്നു ഇത്രയും കാലം - അതിനി എങ്ങനെ ആകുമോ അവോ . ലീഗിനേയും ബി ജെ പി യെയും ഒതുക്കാനാണത്രെ തീവ്രവാദികളെ ഇടതു സഖ്യത്തിനു വേണ്ടത്... എലിയെ പേടിച്ചു ഇല്ലം ചുടൂക എന്നു കേട്ടിട്ടേ ഉള്ളു - ദാ ഇതാണതു !

(ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഞാന്‍ ഇന്നലെയോ മറ്റോ ഒരു വാര്‍ത്ത കണ്ടു - അതു മദനിക്കു പല തീവ്രവാദി ആക്രമണങ്ങളിലും പങ്കുണ്ടെന്നു സംശയിക്കുന്ന സൈന്നുദ്ദീന്‍ എന്ന ആളുമായിട്ടുള്ള അപൂര്‍വ്വ സഹൃദബന്ധത്തെ പറ്റിയായിരുന്നു. (വാര്‍ത്ത ഇവിടെ വായിക്കാം) ഇടതുപക്ഷം - പ്രത്യേകിച്ചു പിണറായി വിജയന്‍ വെള്ളം കുറച്ചു കുടിക്കും, ഈ ബന്ധം സത്യമാണെന്നു തെളിഞ്ഞാല്‍!)





ഇന്നത്തെ വാര്‍ത്ത .. CPI -ക്കു മറ്റൊരു സീറ്റ് കൊടുക്കാമെന്നു CPM അറിയിച്ചിരിക്കുന്നു ... മുകറിലെ പടം പോലെ നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ട ‘സമ്മര്‍ദ്ദ് ചുവരെഴുത്തു’ കളില്‍ സ്ഥാനാര്‍ത്ഥിയുടെ പേരുകള്‍ വരുമോ, അതോ അരിവാള്‍ നെല്‍ക്കതിരിനു പകരം അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചു ചേര്‍ക്കുമോ എന്നതു വരും ദിവസങ്ങളില്‍ തീരുമാനമാകുമെന്നു നമുക്കു പ്രതീക്ഷിക്കാം ..

വാല്‍ക്കഷ്ണം : ഇന്ത്യാവിഷനില്‍ വോട്ട് ആന്‍‌ഡ് ടാക്ക്. അവിടെ, 70% ത്തില്‍ അധിക്ം പേര്‍ വിചാരിക്കുന്നതു, ഈ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു മോഹങ്ങളെ വളരേ ദോഷകരമായി ബാധിക്കും എന്നതാണ് .. എനിക്കും അതു തന്നെ തോന്നുന്നു!

കോണ്‍ഗ്രസ്സിലും പ്രശ്നങ്ങള്‍ ഇല്ലാതില്ല .. ചെന്നിത്തലയും ചാണ്ടിയും പിണങ്ങിയിരിക്കുന്നു. ആന്റണി പാര്‍ട്ടിയില്‍ പിടി മുറുക്കുന്നു .. ചെന്നിത്തലക്കു വേണ്ടി എടുത്ത തീരുമാനം ചാണ്ടിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു രാഹുല്‍ ഗാന്ധിക്കു 24 മണിക്കൂറുകള്‍ക്കകം പുനഃപരിശോധിക്കെണ്ടി വരുന്നു. .. സഭകള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഇടപെടുന്നതിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെ മറ്റു കേണ്‍ഗ്രസ്സുകാര്‍ ശബ്ദമുയര്‍ത്തുന്നു.. അവിടെയും പൊട്ടലും ചീറ്റലും കുറവല്ല എന്നതാണ് ഇടതു പക്ഷത്തിനു ആകെഉള്ള ആശ്വാസം.!!


Monday, March 9, 2009

ഒരബദ്ധകഥ : ഗോ പര്‍വ്വം

ഇടിയുന്ന സമ്പദ്‌വ്യവസ്ഥയും, കുറയുന്ന ജോലിയും ജോലിക്കൂലിയും, കുതിച്ചുകയറുന്ന ഡോള‌ര്‍ നിരക്കും മനസ്സിലിട്ട് കടഞ്ഞ് വെണ്ണയാക്കി, ആ വെണ്ണക്കു പോലും സാമ്പത്തിക മാന്ദ്യം മൂലം വിലയിടിവാണെന്നു മനസ്സിലാക്കി ബൂഷിനെയും സഖി കോണ്ടോളിസാ റൈസിനേയും പ്‌രാകിക്കൊണ്ട് വീട്ടില്‍ ഉണ്ണാനെത്തിയ ഞാന്‍ കാണുന്നതു കാരി കുത്തിയ മുഖഭാവവും ആയിട്ട് ആരുടേയോ മെലുള്ള ദേഷ്യം ടി വി യുടെ റിമോട്ടില്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന അഛനേയും, ചാനല്‍ ചേഞ്ചായി ചേഞ്ചായി സഹികെട്ട് പണിമുടക്കി തുടങ്ങിയ ആ പാവം ഇരുപത്തിയഞ്ചിഞ്ച് ടി വി യേയും ആണ്. ചാനല്‍ മാറുന്നതിന്റെ സ്‌പീഡ് പോരാ എന്നു അഛനു തോന്നുണ്ടെന്നു റിമോട്ടില്‍ കൊടുക്കുന്ന ആരോഗ്യം കൊണ്ട് തികച്ചും സ്പഷ്ടം. എന്റെ ഉച്ചക്കത്തെ ‘ചിരിക്കും തളിക‘ ഗോവിന്ദ!! ആകെ ഞാന്‍ ആ വിഡ്ഡിപ്പെട്ടിയില്‍ കാണുന്ന പരിപാടി ആണ് ഇന്നു സ്വാഹ ആയതു! അഛന്റെ ഈ മൂഡില്‍ ഞാന്‍ റിമോട്ട് ചോദിച്ചാല്‍ .... “ധാണ്‍‌ണ്ടേ കെടക്കണു നിന്റെ കോപ്പ്” എന്നും പറഞ്ഞ് ആ റിമോട്ട് ഒരു പറക്കും തളിക ആക്കും അഛന്‍ , അതുറപ്പു !!

എന്താവും അഛനെ ഇത്രേയും ദേഷ്യം പിടിപ്പിക്കാന്‍ കാരണം .. ഡ്രസ്സ് മാറിക്കൊണ്ട് മിന്നി മറയുന്ന ചാനലുകള്‍ക്കിടയില്‍, വാര്‍ത്താ ചാനലുകളുടെ ഓടുന്ന ഫ്ലാഷ് ന്യുസുകളില്‍, ഞാന്‍ ക്ലൂസ് പരതി ... ഇല്ല .. കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും ജീവനോടുണ്ടെല്ലോ .. ? , അതാ വെളിയം പ്രാന്തു പിടിച്ചു നടക്കുന്നു, പിണറായിയെ ചീത്ത പറയുന്നു .. ഇതു കണ്ടാല്‍ അച്ചനു സന്തോഷം ആവേണ്ടതാണല്ലൊ - നട്ടേല്ലില്ലാതെ മാര്‍ക്സിസ്റ്റുകളുടെ പിന്നാലെ നടക്കുന്ന ഏര്‍പ്പാടു തീരുന്നതിന്റെ അത്രേം സന്തോഷം അഛനു വേറെ ഇല്ലാ .... പിന്നെന്തു? അഛന്‍ അതൊന്നും കാണാനുള്ള മൂഡിലേ അല്ലാന്നു ഉറപ്പ്.! ചാനല്‍ വീണ്ടും മാറി ..

സാധാരണ പോലെ, പലതവണത്തെ നിര്‍ബന്ധങ്ങള്‍ക്കും, ഭീഷണികള്‍ക്കും ശേഷം ചോറ് വിളമ്പപ്പെട്ടു, കഴിക്കാന്‍ തുടങ്ങി വയറ്റിലെ കാളല്‍ ഒന്നടങ്ങിയ ശേഷം ആണ് അമ്മയുടെ ചുവന്ന മുഖവും ഭക്ഷണം കഴിക്കുന്നതിലെ താല്പര്യമില്ലായ്മയും എന്റെ കണ്ണില്‍ പെട്ടതു .. അല്ലക്കിലും ഫുഡ് മുന്നില്‍ എത്തിയാല്‍ ചുറ്റും കൊലപാതകം നടന്നലും അറിയില്ലാല്ലോ ഞാന്‍ ! നല്ലോണം ഉരുട്ടിയ ഒരുരുള മീഞ്ചാറില്‍ പകുതി മുക്കി ഞാന്‍ അതേ പടി വായില്‍ ഒതുക്കി.

പുലിവാലില്‍ ആണ് പിടീക്കാന്‍ പോകുന്നതെന്നു നേരത്തേ അറിയാനുള്ള ഒരു മെഷീന്‍ ഉണ്ടാക്കിയാല്‍ എന്തെന്നു എനിക്ക് പല തവണ തോന്നിയിട്ടുള്ളതാണ് - അതു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പണ്ടേ എവിടെയിക്കിലും ഒക്കെ എത്തിയേനെ! സാധാരണ, വാലേല്‍ പിടിച്ചു വാലിന്റെ ഉടമസ്ഥന്‍ എന്നേം വലിച്ചൊണ്ട് ഓട്ടം തുടങ്ങി കഴിഞ്ഞാവും ഞാന്‍ അറിയുക, പിടിച്ചതു വാലില്‍ ആണെന്നും, അതു രണ്ടാഴ്ച ആയിട്ട് പട്ടിണി കിടന്നിരുന്ന ഒരു പുലിയുടേതു ആയിരുന്നെന്നും .. വിടാനും, പിടിച്ചോണ്ടിരിക്കാനും പറ്റാത്തൊരവസ്ഥ!! ഇത്തവണയും അതു തന്നെ സംഭവിച്ചു. എന്നേം വലിച്ചോണ്ട് ആ പുലി ഇത്തവണയും ഓടി.

സംഭവം ഇങ്ങനെ. അഛനും അമ്മക്കും കുറച്ചും കൂടി വിശ്രമം ആവശ്യമാണെന്ന പലരുടെ വിദദ്ധ ഉപദേശങ്ങളുടെ നിര്‍ബന്ധത്താലും, എനിക്കു ഫുഡ് പോലുള്ള അവശ്യ സര്‍വ്വീസുകളുടെ വിഘ്നരഹിതമായ ഒഴുക്ക് തന്നെ എപ്പോഴും ആവശ്യമുണ്ടെന്ന എന്റെ പോളിറ്റ്ബ്യൂറോ ആയ വയറിന്റെ നിരന്തര ആവശ്യത്തിന്റെ സ്വാധീനത്താലും, ആദ്യ കാരണം മുന്നിര്‍ത്തി ഞാന്‍ വീട്ടില്‍ ഒരു അടിയന്തിര പ്രമേയം അവതരിപ്പിച്ചിരുന്നു. എത്രെയും പെട്ടന്നു വീട്ടിലെ പശുവിനെ വില്‍ക്കണം - ടി പശു ആണ് അമ്മയുടെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്നതു - അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ (മേഘത്തിന്റെ - ‘ഘ’ ) നേരിടേണ്ടി വരും എന്നു. എന്റെ അതിശക്തമായ സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഫലമായി, അഛന്‍ എങ്ങാണ്ടൊക്കെ പറഞ്ഞ് ആരാണ്ടൊക്കെ പശുവിനെ കാണാന്‍ അന്നു ഉച്ചക്കു മുന്‍പു വന്നിരുന്നു.

പശുവിനെ കാണാന്‍ വന്ന ആള്‍ക്കാരെ കണ്ട ഉടനെ അമ്മ അഛനോട് അവരുടെ മുന്നില്‍ വച്ചു പറഞ്ഞത്രെ .. “ആ ഡേവിസ് കൊണ്ട് വരുന്ന ആളുകള്‍ക്കു നമ്മുടെ പശുവിനെ കൊടുക്കാന്‍ പറ്റില്ലാ” എന്നു. (ഡേവിസ് എന്ന കക്ഷി, ചന്തയില്‍ പണം ന്യായമായ കൊള്ള-കൂട്ടു-പലിശക്ക് കടം കൊടൂക്കുന്ന ടീം ആണ്. അതിനാല്‍ ഡെയിലി മൂന്നും നാലും മാടുകളെ കൊന്നു കൊലവിളിക്കുന്ന വെട്ടുകാരും ആയിട്ടൊക്കെ എടാ-പോടാ ബന്ധം ആണ്.) അമ്മ ശക്തമായി ഇതു നിഷേധിക്കുന്നു, അഛനെ മാറ്റിനിര്‍ത്തി ആണ് ഇതു പറഞ്ഞതെന്നു ആണ് ഇപ്പോഴും അമ്മയുടെ ഔദ്യോഗിക നിലപാട്, ആ നിലപാട് അഛന്‍ പിന്നീടു തള്ളികളഞ്ഞെങ്കിലും.

എന്നിട്ടും സ്വതവേ ഒരല്പം സ്‌ലോ ആയ എനിക്ക് കാര്യം മനസ്സിലായില്ല .. “എന്തു കൊണ്ട് ഡെവിസ് കൊണ്ട് വരുന്ന ആള്‍ക്കു പശുവിനെ കൊടുത്തുകൂടാ ?“ എന്നു ഞാന്‍ പതുക്കെ .. മയത്തില്‍ .. ഒന്നു ചോദിച്ചതു മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു .. പിന്നെ അവിടെ നടന്നതു എന്താണെന്നു ഞാന്‍ ഓര്‍ക്കണില്ല, ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലാ എന്ന് പറയുന്നതാവും കൂടുതല്‍ സത്യം .. അമ്മയുടെ കരച്ചില്‍, എന്റെ കണ്ണിലെ മൂടല്‍, അഛന്റെ പല്ലുകടി, ഇതിനൊക്കെ ഇടയില്‍ ഞാന്‍ അമ്മയുടെ ശബ്ദം കേട്ടു .. “പശുവിനെ കറന്നു പാല്‍ അടുക്കളയ്യില്‍ പാതാമ്പുറത്തു ഇരിക്കുന്നു, പത പോലും വറ്റിയിട്ടില്ല ... ആ പശുവിനെ തന്നെ വെട്ടുകാര്‍ക്കു കൊടുക്കാന്‍ നിനക്കൊക്കെ എങ്ങനെ മനസ്സു വരുന്നെടാ .. ആ പത ഒന്നു പൊയ്ക്കോട്ടേ, എന്നിട്ട് പോരേ ഈ കണ്ണില്‍ചോരയില്ലായ്മ ??”

അഛന്റെ തികച്ചും ന്യായമായ - “വെട്ടുകാരു എങ്ങനെ ഈ കൊച്ചു പശുവിനു ലിറ്ററിനു 3000 വച്ചു - 18000 രൂഭാ തരും? അവരെന്തിനാ മോക്ഷത്തിനാണോ പശുവിനെ ഇത്രേം കാശു കൊടൂത്തു വാങ്ങുന്നേ ? “ എന്ന ചോദ്യം അമ്മയുടെ ദേഷ്യം കലര്‍ന്ന സങ്കടത്തിനിടയില്‍ ഉച്ചത്തില്‍ മുഴങ്ങാന്‍ വിസമ്മതിച്ചു. എന്റെ അടിയന്തിരപ്രമേയത്തെ അമ്മയുടെ വീറ്റോ എയ്തു വീഴ്‌ത്തിയിരിക്കുന്നു എന്നു എനിക്കു മനസ്സിലായി ..

.. അല്ലെങ്കിലും എനിക്കങ്ങനെ തന്നെ വേണം .. വല്ല കാര്യവും ഉണ്ടായിരുന്നോ പശുവിനെ വില്‍ക്കാന്‍ ആവശ്യപ്പെടാന്‍? വല്ല കാര്യവും ഉണ്ടായിരുന്നോ എനിക്കു ചോറൂണിനിടയില്‍ 'എന്തു പറ്റി' എന്നു ചോദിക്കാന്‍? ഹല്ല, വല്ല കാര്യവും ഉണ്ടായിരുന്നോ .. !! അതു കൊണ്ട് ഒരു ഗുണമേ ഉണ്ടായൊള്ളു - എന്റെ ഉച്ചക്കത്തെ ഫുഡ് അതിന്റെ ടേസ്റ്റില്‍ കഴിക്കാന്‍ പറ്റിയില്ല എന്നതു. ദോഷങ്ങള്‍ പലതുണ്ടായി താനും - പശുവിനെ കറവ തീരും വരെ വില്‍ക്കേണ്ടാ എന്നു കുടുംബത്തിന്റെ ഹൈക്കമാണ്ട് തീരുമാനിച്ചു !


Sunday, February 15, 2009

ബെല്ലടിക്കൂ .. അക്രമം തടുക്കു ... ബെല്‍ ബജാവോ ആന്തോളന്‍

ഈ വിഷയത്തില്‍ ഞാന്‍ എന്റേതായിട്ടു ഒന്നും പറയുന്നില്ല .. പറയേണ്ട കാര്യം ഈ മൂന്നു വീഡിയോകള്‍ വളരെ നന്നായിട്ട് തന്നെ പറയുന്നുണ്ടു... കാണു, ബ്ബെല്ലടി തുടങ്ങു. ബെസ്റ്റ് ഓഫ് ലക്ക് ...

1. ബോമന്‍ ഇറാനിയുടെ ആഡ്:
ബെല്ലടിക്കു - ഫോണ്‍



2. ബെല്ലടിക്കു - മില്‍ക്ക്



3. ബെല്ലടിക്കു - ബോള്‍





എന്റെ വീടിനു രണ്ടു വീടുകള്‍ അകലെ, ഒരു വീട്ടില്‍ ഈ പരിപാടി ഡെയിലി രാത്രി നടക്കാറുണ്ട്. ആ ചേട്ടന്‍ ആണെല്‍ സര്‍ക്കര്‍ ഉദ്യോഗസ്ഥനും .. ഡെയിലി വെള്ളം അടിച്ചു വന്നു നല്ല ഒന്നാംതരം തെറി അഭിഷേകവും, അടുത്ത പടി ഭാര്യയെ അടിക്കുകയും ആണു - ഒന്നു രണ്ടു തവണ നാട്ടുകാരാണ്‍ ആ പെണ്ണിനെ രക്ഷിച്ചതു. ഞാനും ഈ ബെല്ലടി ഇവിടെഒന്നു പരീക്ഷിക്കാം അല്ലെ?

പക്ഷെ, പാതിരാത്രിയില്‍ ഞാന്‍ എന്തു ചെന്നു ചൊദിക്കും? അടിച്ചു പൂക്കുറ്റി ആയിട്ടു നിക്കണ അങ്ങേരുടെ അടുക്കെ പാതിരാത്രി ചെന്നു ക്രിക്കറ്റ് ബാള്‍ ചോദിച്ചാല്‍ .. അയ്യാള്‍ നമ്മളെ എന്തു ബാള്‍ കാട്ടിത്തരും എന്നു ഉറപ്പു പറയാന്‍ പറ്റാത്തതു കാരണം ബോള്‍ വേണ്ട. ... രാത്രിയില്‍ പാലും, ഫോണ്‍ വിളിയും ശെരിയാകില്ല ... അയ്യാള്‍ നമ്മളെ വേറെ പലതും വിളിക്കും - പലതും കുടിപ്പിക്കും .. പിന്നെ ആകെയുള്ളതു എന്താണ്‍ .. ഒരു സ്മാള്‍ ചോദിച്ചാലോ?? പ്രശ്നം ആവ്വും... !!

പക്ഷെ, എന്നെ പോലുള്ള ഒരു ആള്‍ രാത്രി അവിടെ ചെന്നാല്‍, ആദ്യം അയ്യാള്‍ പറയ്യാന്‍ പൊകുന്നതു - എടി ^&%^%$^%, ദാണ്ടേ, നിന്റെ മറ്റവന്‍ വന്നേക്കണു, ഞാന്‍ ഇല്ലാത്ത നേരത്ത് ഇവിടെ ഇവനെ പോലുള്ളവമ്മാരു കയറി ഇറങ്ങുന്നുണ്ടെന്നു നാട്ടുകാരു പറഞ്ഞപ്പൊ ഞാന്‍ വിശ്വസിച്ചില്ല ... ഈ കൊച്ചിന്റെ തന്ത ഇവനല്ലേടീ?????? ആരാടീ ഇവന്‍ നിന്റെ .... ^&%*##@$ .. ഡിഷും ... ഡിഷും ... - എന്നു ആയിരിക്കും എന്നതു ഏകദേശം ഉറപ്പായതു കൊണ്ട്, ഈ ബെല്ലടി അത്ര സുരക്ഷിതം ആണോ?

നിങ്ങളും ബെല്ല് അടിക്കുന്നതു സമയവും കാലവും, ആളും ഒക്കെ നോക്കി സൂക്ഷിച്ചു വേണേ ... :)


Friday, February 13, 2009

ആ‍ പുലിവാലന്റയിന്‍സ് ഡേ

എന്റെ പ്രൊ: കൊളേജ് കാലഘട്ടം ... കൊച്ചി എന്ന മഹാനഗരം ഇപ്പൊഴത്തതിന്റെ പകുതി ഭാഗം പോലും ഇല്ലാതിരുന്ന ആ കാലം .. മസാലദോശക്കു എട്ടു രൂപ മാത്രം ഉണ്ടായിരുന്ന ആ സുവര്‍ണ്ണ കാലം. ആന്നെനിക്കു മീശയിത്ര വളര്‍ന്നിട്ടില്ല, അന്നെനിക്കു ബുദ്ധി ഇത്ര തെളിഞ്ഞിട്ടില്ല... കോളേജിന്റെ അടുക്കെ തന്നെ ഒരമ്പലം ഉണ്ടായിരുന്നതും, അവിടെ അന്നു തന്നെ ഒരു കല്യാണം ഉണ്ടായിരുന്നതും, എന്റെ കുറ്റം ഒട്ടുമേ ആയിരുന്നില്ല, പക്ഷെ അന്നെത്തെ ദിവസം തന്നെ ക്ലാസ്സ് കുട്ട് ചൈയ്തു കല്യാണ സദ്യ കഴിക്കാന്‍ പോയ്യതു മാത്രം - വേണമെങ്കില്‍ എന്റെ തെറ്റായിട്ടു നിങ്ങള്‍ക്കു ആരോപണം ഉന്നയിക്കാം - പക്ഷെ എന്റെ അന്നത്തെ കോളേജിലെ പുള്ളേര്‍ക്കു ആ അമ്പലത്തിലെ എല്ലാ കല്യാണത്തിന്റെയും ഹൊള്‍സൈയില്‍ ഫൂഡ്ഡിംഗ്സ് ചരിത്രാതീതകാലം മുതല്‍ക്കെ വീതം വച്ച് കിട്ടിയതാണെന്നുള്ള നഗ്ന-വാസ്തവം അറിഞ്ഞാല്‍ ആ ആരോപണം വെറും പണം വെട്ടാനുള്ള വെടക്കു അടവാണെന്നു സ്ഥിരബുദ്ധിയുള്ള നിങ്ങള്‍ക്കു മനസ്സിലാ‍ക്കാവുന്നതേ ഉള്ളു.

പക്ഷെ, അന്നത്തെ ആ ദിവസം, എന്റെ എട്ടില്‍ ശനിയും വ്യാഴവും കെതുവും ഗുളികനും കൂടി ഇന്നാ‍രെ തട്ടണം എന്നു ചിന്തിച്ചു വിഷമിച്ചു ഇരിക്കുകയായിരുന്നു എന്നു നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ എന്നു ഞാന്‍ പല തവണ അതു കഴിഞ്ഞും ചിന്തിച്ചിട്ടുണ്ട് ...

രാവിലെ കഴിച്ച ദോശയുടെ ഓര്‍മ്മകളെ മറക്കാന്‍ കൂടെ കഴിച്ച സാമ്പാര്‍ സമ്മതിക്കാതിരുന്നതിനാലും, ആ സമ്പാറിന്റെ രുചി വീണ്ടും വീണ്ടും യാതൊരു ഔചിത്വവും ഇല്ലാതെ വായിലേക്കു ഏമ്പക്കം വഴി കയറി വന്നുകൊണ്ടിരുന്നതും ആവണം തിങ്കളാഴ്ച എന്ന നല്ല ദിവസം ആയിരുന്നിട്ട് കൂടി അടുത്ത അമ്പലത്തിലെ കല്യാണമണ്ഡപത്തിലെ കല്യാണ സദ്യ ഇടിച്ചു കയറി കഴിക്കാന്‍ എന്നെ എന്റെ മനസ്സു നിര്‍ബന്ധിച്ചതു. കുറ്റം പറയരുതല്ലൊ - നല്ലൊരു പാര്‍ട്ടിയുടെ, നല്ലൊരു കല്യാണവും, അതിനെക്കാള്‍ നല്ലൊരു നായര്‍ സദ്യയും..

കൈ കൊണ്ടും, വാ കൊണ്ടും, നാക്കു കൊണ്ടുമുള്ള ദ്വന്ദയുദ്ധം കഴിഞ്ഞു ഇറങ്ങാന്‍ നേരം, നാരങ്ങാ കൂടെ വാങ്ങി കൊണ്ടു പോവ്വാം എന്നു തോന്നിയത് കൊണ്ട്, അതു വാങ്ങിയതിന്റെ കൂടെ ഒരു റൊസാപ്പൂ കൂടെ ഫ്രീ ആയിട്ടു കിട്ടിയതു വാങ്ങി, ഉച്ച കഴിഞ്ഞുള്ള ക്ലാസ്സുകള്‍ പാര്‍ക്കില്‍ പോയ്യിരുന്നു വായ്യില്‍നൊക്കി വേസ്റ്റും ചെയ്തു വീട്ടിലേക്കു മടങ്ങിയതു ഫ്രീ കിട്ടിയ റോജാപുഷ്പം ഷര്‍ട്ടിന്റെ പൊക്കറ്റില്‍ നാട്ടാരു കാണ്‍കെ കുത്തിക്കൊണ്ടായിരുന്നു, കണ്ടാല്‍ നെഹ്രുവിന്റെ ഗ്രാമര്‍ ഇല്ലേലും റോസാപ്പൂ കൊണ്ടു എങ്കിലും ആരെലും തന്നെ നോക്കട്ടെ എന്നു തൊന്നിയത് തെറ്റാണൊ, കുറ്റം ആണൊ, പാപം ആണോ ? അല്ലായിരിക്കും, പക്ഷെ അതൊരു ആന മണ്ടത്തരം ആയിരുന്നുവെന്നതു എനിക്ക് മനസ്സിലാവാന്‍ കുറച്ചധികം നാളുകള്‍ വേണ്ടി വന്നു.

തനി കണ്ട്രി ആയ എനിക്കു മനസ്സിലാക്കാനാവാത്ത പലതും കൊച്ചിക്കാര്‍ക്കു മനസ്സിലാവ്വും എന്നു എനിക്കു മനസ്സിലായ സംഭവങ്ങള്‍ ആയിരുന്നു പിന്നീടങ്ങോട്ടു ഉണ്ടായതു .. ബസ്സിലെ കിളി മുതല്‍, വികലാംഗ സീറ്റില്‍ ഇരുന്ന, സ്റ്റാന്റില്‍ പാട്ട് പാടി കാശ് വാങ്ങണ ആളു വരെ എന്നെ നോക്കി ഒരു വഹ ചിരി ചിരിക്കുന്നു ... കണ്ടക്ടര്‍ ബാലന്‍സ് കാശിനു കൂടെ ഇരുത്തി ഒരു മൂളലും തരുന്നു .. ഹൈസ്കൂളിലെ ഹെഡ്മാസ്റ്റര്‍ സാര്‍ ‘യെവനൊന്നും ഒരിക്കലും നെരെ ആവാന്‍ പോവുന്നില്ല‘ എന്ന മട്ടില്‍ തല ആട്ടി കുനിഞ്ഞിരിക്കുന്നു ... മുന്നിലെ (സുന്ദരികളായ) പെണ്‍പട തിരിഞ്ഞു നോക്കി എന്തൊക്കെയ്യൊ പറഞ്ഞു ചിരിക്കുന്നു ... ആകെപ്പാടെ, ഒരു അവലക്ഷണം ... പെട്ടെന്നു പാന്റ്സ് കീറിയ പൊലത്തെ ഒരു ഫീലിങ്ങ് .... പക്ഷെ കളസം കീറിയ ശബ്ദം കേട്ടതായി ഞാന്‍ ഓര്‍ക്കുന്നതും ഇല്ല .. എല്ലാവര്‍ക്കും വട്ടായിരിക്കണം.. അല്ലെല്‍ അസൂയ ആയിരിക്കണം .. എന്നാലും ... എന്റെ മുഖത്തു വല്ലതും പറ്റിയിരിക്കുന്നുണ്ടോ, അതോ .. ? ..

വണ്ടി ഇറങ്ങി ചങ്ങാടത്തില്‍ കയറിയപ്പോഴും തുടര്‍ന്ന ഈ കലാപരിപാടി തീരുന്നതു, ടൌണിലെ ലേഡീസ് സ്റ്റോറിന്റെ മുന്നിലെത്തിയപ്പൊള്‍ ആണു. അവിടെ വള ഇടീച്ചു കൊടുക്കാന്‍ നില്‍ക്കുന്ന പാറു എന്നു ഞാന്‍ വിളിക്കുന്ന കറുത്ത സുന്ദരിയുടെ മുഖം, എന്നെ കണ്ട സന്തൊഷത്തില്‍ പെട്ടെന്നു വികസിക്കുന്നതും, കാറ്റ് കുത്തി വിട്ട ബലൂണ്‍ പോലെ അതിലും വേഗത്തില്‍ ചൊങ്ങൂന്നതും കണ്ടപ്പൊള്‍ ... വീണ്ടും പാന്റ്സ് തപ്പി നോക്കാനുള്ള ചേതോവികാരം ഉള്ളില്‍ അടക്കി, കാര്യം ചോദിച്ച എന്റെ നേര്‍ക്കു ഫയര്‍ഫൊര്‍സുകാരുടെ ഹോസില്‍ നിന്നും വരുന്നതിനെക്കാളും സ്പീഡിലും അളവിലും അവള്‍ ചീറ്റിച്ച കണ്ണുനീര്‍ ധാരക്കിടയിലൂടെ തെറിച്ചു വന്ന വാക്കുകളില്‍ ‘വാലന്റയിന്‍സ് ഡേ‘ എന്ന പുലിവാലിനെ കുറിച്ചുള്ള സൂചനകള്‍ ഉണ്ടാ‍യിരുന്നു, അവള്‍ എനിക്കു വെറുതെ തന്ന സൈക്കിള്‍ കീ ചെയിനുകളുടെ കണക്കുകള്‍ ഉണ്ടായിരുന്നു, പറയാതെ പറഞ്ഞു തീര്‍ത്ത പ്രേമസല്ലാപങ്ങളുടെ സ്ഥിതിവിവരകണക്കുകള്‍ ഉണ്ടായിരുന്നു ...

പാറുവിനു ആ റോസാപ്പൂ എതൊ പുതിയ കാമുകിയുടെ പ്രെമസമ്മാനം ആണെന്നു തെറ്റിദ്ധരിക്കാന്‍ വലിയ കാരണങ്ങള്‍ വേണ്ടീയിരുന്നില്ല, സര്‍ക്കാരു വെറുതേ കൊടുക്കണ ചെമ്പക തൈയ്യും, അവള്‍ പാടു പെട്ടു വീട്ടീന്നു കൊണ്ടൂ വന്ന മഞ്ഞ ചെമ്പരത്തി കഷ്ണവും നിഷ്കരുണം റോട്ടില്‍ വലിച്ചെറിഞ്ഞ ഈ ഞാന്‍, ഒരു റൊസാപ്പൂവ്വും വച്ചുകൊണ്ടു നടന്നാല്‍ .... അതും ‘വാലന്റയിന്‍സ് ഡേ‘ എന്ന പെരില്‍ പുണ്യ പുരാതന കാലം മുതല്‍ കമിതാക്കള്‍ ആചരിച്ചു വരുന്ന പവിത്ര ദിനത്തില്‍ ...

അവള്‍ പിന്നെ എനിക്കു വള ഇട്ടു തന്നിട്ടില്ല .. ആ വെറുതേ കിട്ടിയ സദ്യക്കവസാനം വെറുതേ കിട്ടിയ റോസാപ്പൂ എനിക്കു നഷ്ടപ്പെടുത്തിയതു പാറുവിനെ മാത്രം അല്ലായിരുന്നു, ബസ്സില്‍ അന്നത്തെ ദിവസം കാണാതിരുന്ന വെളുത്ത സുന്ദരിയെയ്യും പിന്നീടു എന്നൊട് ചിരിച്ച മുഖത്തില്‍ സംസാരിച്ചിട്ടില്ല... ജുനിയര്‍ ക്ലാസ്സിലെ ധന്യയും പിന്നീടൊരിക്കല്‍ എന്നൊട് ചൊദിച്ചു .. ... അന്ന് ഒരിക്കല്‍ അവള്‍ ഒരു ഗിഫ്റ്റ് തരാന്‍ വന്നപ്പൊള്‍ ആരുടെ ആയിരുന്നു എന്റെ ഷര്‍ട്ടില്‍ ഉണ്ടായിരുന്ന റോജാപ്പൂ എന്നു ... ആ ധന്യയുടെ ഫൊട്ടം ഇപ്പൊഴും എന്റെ പഴയ ഓര്‍മ്മകള്‍ക്കിടയില്‍ കാണുമ്പോള്‍ .. അവളെ എനിക്കിഷ്ടം ആയിരുന്നു!!!

ക്ഷണമില്ലാത്ത സദ്യകള്‍ ഞാനിപ്പൊളും വെറുക്കുന്നു. ... “വാലന്റയിന്‍സ് ഡേ‘ എന്നയീ അല്‍ക്കൂല്‍ത്തു ഏര്‍പ്പാട് ഞാന്‍ ഒരിക്കലും പിന്നീടു മറന്നിട്ടില്ല ... എന്തിനാ വെറുതെ വരാന്‍ പൊവ്വണ പൂക്കളും കൂടി എന്റെ അജ്ഞത കൊണ്ടൂ വേസ്റ്റ് ആക്കുന്നെ? !!


Saturday, February 7, 2009

അഭിയും നാനും .. ഒരു വലിയ കൊച്ചു പടം ...

തമിഴ്/ഡ്രാമ-ഹുമര്‍് (9/10)

ഇതൊരു പടമല്ല, ഇതൊരു സംഭവം ആണ് .. ഇതൊരു സംഭവമല്ല, ഇതൊരു മഹാസംഭവം ആണ് .. തിരക്കഥ ആണ് അല്ലെങ്കില്‍ തിരക്കഥാകൃത്ത്‌ ആണ് ഒരു പടത്തിന്റെ മെയിന്‍ സ്റ്റാര്‍ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ പടം. നിര്‍്മ്മാതാവായ പ്രകാശ് രാജിനും, സംവിധായകന്‍ - തിരക്കഥാകൃത്ത് രാധാമോഹനും എന്റെ അഭിനന്ദനത്തിന്റെ പൂച്ചണ്ടുകള്‍.

പ്ലോട്ട് : ഒരച്ഛന്റെ മകള്‍, ആ മകളുടെ അച്ഛന്‍, ആ അച്ഛന്റെ ഭാര്യ, അവരുടെ കഥയാണ്‌. ഇതു ആ മകളുടെയും ആ അമ്മയുടെയും കഥ അല്ല, പക്ഷെ ഇതു ആ നല്ല അച്ഛന്റെ കഥ ആണ്, ആ നല്ല അച്ഛന്റെ സ്വകാര്യ സന്തോഷങ്ങള്‍, വാശികള്‍, സ്നേഹം, കെയര്‍, ഇതൊക്കെ ആണ് ഈ പടത്തിന്റെ ഹൈലൈറ്റ്. പടം ഒരു ഫ്ലാഷ് ബാക്കില്‍ അടിസ്ഥിതമായ ഒരെണ്ണം ആണെങ്കിലും, ആ ഒരു ബോറടി ഇല്ലാതെ ഡയറക്ടര്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ട് . (വീണ്ടും പൂച്ചെണ്ടുകള്‍).

കാസ്റ്റിംഗ് : അതിലും വലിയ കുറ്റം പറയ്യാനില്ല. ജ്യോതിക നിര്‍ത്തിപ്പോയതിനാല്‍ തൃഷ തന്നെ പറ്റിയ നായിക. ഐശ്വര്യ .. കുഴപ്പം വരുത്തിയിട്ടില്ല, സൊ നോ പ്രോബ്ലെംസ്. പ്രകാശ് രാജ് : ഇതിനെക്കാളും നല്ലൊരു ആളെ ഈ കഥാപാത്രത്തിന് സ്യൂറ്റബിള്‍് ആയി ഉണ്ടാവില്ല, ഷുവര്‍്. പൃഥ്വിരാജ് ഒരു ഗസ്റ്റ് അപ്പീയറന്‍്സില്‍് ഉണ്ട്. അതും ഓവര്‍ ആവാതെ നോക്കിയിട്ടുണ്ട്. പിന്നെ പറയ്യാനുള്ളത്, ഇതിലെ വേലക്കാരന്‍ കഥാപാത്രം ചെയ്തിരിക്കുന്ന ആള്‍ ആണ്. വളരെ നന്നായിട്ടുണ്ട്‌, ഓവര്‍ ആവേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടും അതൊക്കെ ഇങ്ങേരു അനായാസം ആയിട്ട് കൈകാര്യം ചെയ്തിരിക്കുന്നു. .. ഭാവി ഉണ്ട്. അടുത്ത കൊറേ കാലത്തേക്ക് തമിഴിലെ ക്യാരക്ടര്‍ റോളുകള്‍ ഇങ്ങേരുടെ ചുമലില്‍് ആയിരിക്കും, അതൊക്കെ ഒരു പരിധി വരെ സുരക്ഷിതവും ആയിരിക്കും.

വെര്‍ഡിക്റ്റ് :
ആദ്യമേ തന്നെ അത് വേണ്ട സ്ഥലങ്ങളില്‍ ഹുമാരും, ഒന്നുകൂടെ പറയുന്നു. ഇങ്ങനെ വേണം ഒരു ഫിലിം പിടിക്കാന്‍. ഇതിലും ഈ പടം നന്നാക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. അത്രെക്കു നന്നായിട്ടുണ്ട്‌ ഈ പടം. രാധാമോഹന്റെ, പ്രകാശ് രാജിന്റെ, ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു ഞാന്‍ .. ഈ ഫിലിം - "അഭിയും നാനും" .. ഹൊ .. സമ്മതിക്കണം ഇവരെ - ഇങ്ങനത്തൊരു കമ്പ്ലീറ്റ്‌ എന്റെര്‍്റ്റേയിനര്‍് നിര്‍മ്മിച്ച ഈ രണ്ടു പേരെയ്യും. !

ഇതൊരു മസ്റ്റ് സീ ഫിലിം ആണ്. മിസ് ആക്കിയാല്‍, നിങ്ങള്‍ കൊല്ലാതെ ആദ്യത്തെ നല്ല പടം മിസ് ആക്കി എന്നാണര്‍ത്ഥം.


Thursday, February 5, 2009

ഈശ്വരനൊരു സങ്കട ഹര്‍ജി ..

എത്രെയും ബഹുമാനപ്പെട്ട ദൈവം അറിയുന്നതിന് പാവപ്പെട്ടവരില്‍ പാവപ്പെട്ടവനും, തങ്കപ്പെട്ടവരില്‍ തങ്കപ്പെട്ടവനും ആയ ഈ പാച്ചു. ഡബ്ലു. എല്‍ എഴുതുന്ന ഭീമ സങ്കട-പ്രതിഷേധ ഹര്‍ജി.

ഇതു കാണാന്‍ വേണ്ടി ആണോ ഈശ്വരാ നീ എന്നെ ഇത്രെയും കാലം നിത്യ-കുമാരന്‍ ആയി ഈ ആലപ്പുഴ ഡിസ്ട്രിക്ട് നിറച്ചു നിര്‍ത്തിയെ? ഞാന്‍ എന്ത് പാപം ചെയ്തു നിന്നോട്? ഇങ്ങനതൊരു കൊടും ചതി വരുന്നതു നീ അറിഞ്ഞതല്ലേ? അറിഞ്ഞിട്ടും എന്തിന് ..? ഡെയിലി അമ്പതു പൈസ ഇടാനും തെക്കേതിലെ ലൌലി ബസ്സ് സുരക്ഷിതമായിട്ട് കയറി പോവുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും ആയിട്ട് കാണിക്ക വഞ്ചിയുടെ അടുക്കെ ഞാന്‍ വരുമ്പോ നിനക്കു ഒന്നു പറയാമായിരുന്നില്ലേ .. ഒന്നു മൂളിയിരുന്നെങ്കില്‍ .. ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ .. ഞാന്‍ കരുതിയിരുന്നേനെയില്ലേ? അവള്‍ .. എന്റെ കാവ്വ്യ .. ഇന്നു വേറൊരാളുടെ ആവുന്നത് ഞാനെങ്ങനെ സഹിക്കും!! ഇതു എന്നോട് ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ് അങ്ങേക്ക് എന്നെ അങ്ങ് കൊല്ലമായിരുന്നില്ലേ ?

എന്റെ അമ്പതു പൈസ കാണിക്ക അമ്പല കമ്മറ്റിക്കാര്‍് അടിച്ചെടുത്തു പുട്ടടിച്ചത് എന്റെ കുറ്റമാണോ? അവര്‍ അത് അടിച്ച് മാറ്റിയതിനു എന്നെ എന്തിന് നീ ശിക്ഷിച്ചു, ഈശ്വരാ? ഈ കൊടുംപാതകം എന്നോട് ചെയ്യുന്നതിന് പകരം ആ കമ്മറ്റിക്കരുടെ ഒന്നോ രണ്ടോ കാല് ഓടിക്കാമായിരുന്നില്ലേ, കുഷ്ടം വരുത്താമായിരുന്നില്ലേ, മൂലക്കുരു രണ്ടെണ്ണം വീതം കൊടുക്കാമായിരുന്നില്ലേ? പകരം എന്തിനെന്റെ ലോലഹൃദയം നീ തവിടുപൊടിയാക്കി? ഇതിന് നിന്നോട് നീ പോലും ക്ഷമിക്കില്ല, നോക്കിക്കോ ..

ഇനി ഞാന്‍ ആ നഗ്നസത്യം നിന്നോട് മാത്രം പറയ്യാം .. എനിക്കവളെ വളരേ ഇഷ്ടമായിരുന്നു .. അവളെപറ്റി തടി കൂടുതലാണ്, ജാഡ ആണ്, പോസ് മാത്രമേ ഒള്ളു, അഹങ്കാരം ആസ്തിയില്‍ പിടിച്ചിരിക്കുകയാണ്, ആ വെളുപ്പു വെളുപ്പല്ല - രണ്ടിഞ്ചു കട്ടിയിലെ മേക്കപ്പ്‌ ആണ്, എന്നൊക്കെ പറഞ്ഞു നടന്നത് എന്റെ സ്നേഹക്കൊടുതല്‍ കൊണ്ടാണെന്ന് നിനക്കെങ്കിലും മനസ്സിലാക്കാമായിരുന്നില്ലേ? അവളെ മാക്സിമം ചീത്ത ആക്കിക്കൊണ്ടുള്ള - ഒരു 'ബെടക്കാക്കി തനിക്കാക്കല്‍്' അടവ് മാത്രം ആയിരുന്നില്ലേ അത്? അതും നീ പൊളിച്ചു പെട്ടിയിലാക്കി തന്നില്ലേ?

ഈ നാഷണല്‍ കാലാമിറ്റിയുടെ അവസരത്തില്‍ ചില അടിയന്തിര അമെന്റ്മെന്റുകള്‍ നമ്മുടെ ഇരുപ്പു വശത്തില്‍ നടപ്പാക്കേണ്ടി വന്നിരുക്കുകയാണ്, ദയവായി ഭഗവാന്‍ ക്ഷമിക്കുക. ഇനി മുതല്‍ ആ അമ്പതു പൈസ ഈശ്വരാ, നിനക്കു ഞാന്‍ ഒട്ടും തരില്ല ... പകരം അത് കൂട്ടി വച്ചു ഞാന്‍ ലൌലിക്കു മാസാ മാസം ഓരോ മൊബൈല് റീ-ചാര്‍ജ് കൂപ്പണ്‍ വാങ്ങി കൊടുക്കാന്‍ തീരുമാനിച്ചു .. കാവ്വ്യയുടെ കേസില്‍ ഉണ്ടായ പോലെ ഒരു കമ്മ്യൂണിക്കേഷന്‍് ഗ്യാപ്പ് ഉണ്ടാവാതിരിക്കാന്‍ അതുപകരിക്കില്ലേ? അങ്ങയോ എന്നെ ഒരു മൈന്‍ഡ് ഇല്ല .. ഇനി അംബാനി ഭഗവാന്‍ മാത്രം ആണ് എന്റെ ഏക ആശ്രയം ! പ്ലീസ് ഡോണ്ട് മിസ്-അണ്‍്ഡര്‍്സ്റ്റാന്റ് മീ ..

എന്നാലും .. എന്നോടിങ്ങനെ വേണ്ടായിരുന്നു .. സുമലതയെ ഞാന്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുന്‍പ്‌ നീ കല്യാണം നടത്തി, സംയുക്തയെ ലവന്‍ അടിച്ചോണ്ട് പോവ്വുന്നത് നീ കൈയും കെട്ടി നോക്കി നിന്നു, ഇപ്പൊ ഇതാ കാവ്യ .. ഞാന്‍ എങ്ങനിത് സഹിക്കും .. !! എന്നാലും .. എന്നോടിങ്ങനെ ഒന്നും വേണ്ടായിരുന്നു .. ഇതിനൊക്കെ നീ നിന്നോട് തന്നെ ഉത്തരം പറയേണ്ട ഒരു കാലം വരും .. ഓര്‍ത്തോ ..


നെഞ്ച് നീറുന്ന സങ്കടത്തോടെ,
പാച്ചു. ഡബ്ലു. എല്‍
(ഒപ്പ്)


Wednesday, February 4, 2009

നായരു പിടിച്ച ബ്ലോഗുവാല്‍

ചൊവ്വാഴ്ച ദിവസം അല്ലേലും എനിക്ക് അത്ര പോര. ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന സുന്ദരിക്ക് മറ്റൊരു സുന്ദരന്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞത് ഒരു ചൊവ്വാഴ്ച ആയിരുന്നു. അപ്പത്തില്‍ ഇടാനുള്ള സോഡാപ്പൊടിക്കു പകരം കാരം വാരി ഞാന്‍ ഇട്ടതും മറ്റൊരു ചൊവ്വാഴ്ച ആയിരുന്നു .. അതേ അപ്പം എന്നെ ഇരുത്തി അമ്മ മൊത്തം തീറ്റിച്ചതും അതേ ചൊവ്വാഴ്ച ആയിരുന്നു .. അത് പോലെ, അന്നും ഒരു ചൊവ്വാഴ്ച ആയിരുന്നു ..

ഉച്ചക്ക് ഊണിനു വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് അച്ഛന്റെ കൂരംമ്പുകളെ പോലുള്ള സംശയങ്ങള്‍ ആയിരുന്നു. ആരാടാ ഈ കുമ്പസാരി (കണ്‍്ഫസ്സര്‍്) ? നിനക്കും അവളും ആയിട്ട് എന്തേലും പരിചയം ഉണ്ടോ? നിന്റെ ചാറ്റിങ്ങില്‍ ലവളും വരാറുണ്ടോ? എന്തോന്നാ ഈ ബ്ലോഗ്? കുമ്പസാരിയുടെ ബ്ലോഗിലെ ലവന്മ്മാരും നിനക്കും തമ്മില്‍ എന്തേലും സാമ്യം?

... എന്റമ്മോ ..

ചോദ്യങ്ങള്‍ ഒരു വിധം തീര്‍ത്തു, നല്ല കുത്തരി ചോറില്‍ അയലക്കറിയുടെ ചാര്‍ ഒഴിച്ച്, പപ്പടവും കൂടെ വേണേല്‍ ഒരിച്ചിരി തൈരും കൂടി ചേര്‍ത്ത് കുഴച്ച് പായസപരുവത്തില്‍ ആക്കി രസിച്ചു ഉണ്ണാന്‍ ചെന്നിരുന്ന എനിക്ക് ഊണിനു മീങ്കറിക്ക് പകരം അമ്മ ഒഴിച്ച് തന്നത് ആ മാധവന്റെ അധികപ്രസംഗത്തെ പറ്റി ഉള്ള മറ്റു കഥകള്‍ ആയിരുന്നു. അവള്‍ ഇങ്ങനെയാണത്രേ .. അങ്ങനെയാണത്രേ ..

ഈശ്വരാ .. അതിന് ഞാന്‍ എന്ത് ചെയ്തു!! ഇനിയും ചോദ്യങ്ങളോ? ഞാന്‍ ഇന്നു ക്ഷീണിക്കും!

ഞാന്‍ അവരുടെ ആരോപണങ്ങളെ നിര്‍ദ്ദയം തള്ളിക്കളഞ്ഞു. അത് ഇന്റര്‍നെറ്റ് എന്ന തങ്കപ്പെട്ട മാധ്യമത്തെ മനപ്പൂര്‍്വ്വം കരിവാരി തേക്കാനുള്ള മുതലാളിത്വ പത്രങ്ങളുടെ തികച്ചും രാഷ്ട്രീയ പ്രേരിതമായ ഗൂഢനീക്കം ആണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കി വന്നപ്പോഴേക്കും ഇനി ഉണ്ണാന്‍ ആവാത്ത വിധം കൈ ഉണങ്ങിയിരുന്നു .. എന്റമ്മേ .. കൈ ഉണങ്ങിയാല്‍ പെണ്ണുകെട്ടാന്‍ താമസിക്കുമെന്നാ കാര്‍്ന്നോന്മാരു പറയ്യുന്നെ ..!

ഊണോ പോയ്യി, ഒരു കാപ്പി കുടിച്ചു ആപ്പീസിലേക്കു നീങ്ങാം എന്ന് കരുതി അമ്മയുടെ അടുക്കേല്‍ ഒരു കാപ്പിക്കുള്ള നിവേദനവും കൊടുത്തു സോഫയില്‍ ചെന്നു ഇരുന്ന എന്നെ തേടി പുലിവാല് എത്തിയത് പെട്ടന്നായിരുന്നു .. "എടാ .. നിനക്കും ബ്ലോഗ് ഉണ്ടോ?" - അച്ഛന്‍!

"പിന്നില്ലേ .... എന്റെ ബ്ലോഗില്‍ മിനിങ്ങാന്ന് വന്നു കയറിയത് 32 പേരാ .. അറിയ്യോ?" എന്ന് പറഞ്ഞാല്‍ ഒരാഴ്ചത്തേക്ക് മീന്‍കറി എന്നല്ല മീന്‍ കഴുകിയ വെള്ളം പോലും കിട്ടില്ല എന്ന് ഉറപ്പായിരുന്നത് കൊണ്ടും, ബാലന്‍ ചേട്ടന്റെ ചായക്കടെന്നു ഉഴുന്നു വടയും ചായയും കഴിക്കാന്‍ മിനിമം നമ്പര്‍ പല്ലെങ്കിലും വേണം എന്ന് നന്നായി അറിയാവുന്നത് കൊണ്ടും, "യ്യേ ... ബ്ലോഗ്ഗോ ... അയ്യേ .. ഛേ ഛേ .. എന്റെ അച്ഛാ, കുടുംബത്തില്‍ പിറന്ന ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഈ ബ്ലോഗ് എഴുത്ത് എന്ന വഷളത്തരം? ഡെയിലി ഞാന്‍ അപ്പി ഇട്ടു എന്നും, അപ്പി മര്യാദക്ക് പോയില്ല എന്നും ഒക്കെ എഴുതാന്‍, നമുക്കൊക്കെ ഒരു സ്റ്റാറ്റസ് ഇല്ലേ അച്ഛാ? അഭിമാനം പണയം വച്ചോണ്ടുള്ള ഒരു പരിപാടിക്കും നമ്മളില്ല .. ഛെ .. ഛെ .. അച്ഛന്‍ എന്നോട് ഇങ്ങനെ ചോദിച്ചത് തന്നെ തെറ്റായിപ്പോയി" എന്നും പറഞ്ഞു കാപ്പി ക്യാന്‍സല്‍ ചെയ്തു ഞാന്‍ എന്റെ വണ്ടിയുടെ കീ എടുത്തു എലിപ്പെട്ടിയില്‍ നിന്നും രക്ഷപ്പെട്ട എലിയെപ്പോലെ ചാടി പുറത്തേക്കിറങ്ങി .. ... എസ്കേപ്പ് ബോയ്, എസ്കപ്പ്‌ .. ഇന്നു ചോവ്വാഴ്ചയാ ..


Thursday, January 29, 2009

MSI യുടെ ഹൃദയമുരളികക്ക് എന്റെ എല്ലാ ഭാവുകങ്ങളും ..

ആദ്യം ഞാന്‍ M.S.I (www.malayalasangeetham.info) എന്ന ടീമിനെ പരിചയപ്പെടുത്താം. ഒരു കൂട്ടം സംഗീത സ്നേഹികള്‍ .. അതില്‍ ഒരാളുടെ പേര്‍സണല്‍ ഹോബി ആയിട്ട് തുടങ്ങിയ സംഗീത ഡാറ്റ കളക്ഷന്‍, അത് വളര്‍ന്നു പന്തലിച്ചു മലയാളത്തിലെ തന്നെ ഏറ്റവും വലിയ സംഗീത ഡാറ്റാബേസ് ആയി എത്തി നില്‍ക്കുന്നു. ഞാന്‍ അതിന്റെ ഭാഗം അല്ല എങ്കിലും, അവരുടെ ഡെഡിക്കേഷന്‍, അവരുടെ ജ്ഞാനം, അവരുടെ പരിശ്രമം ഒക്കെ വളരെ അധികം ആരാധിക്കുന്ന ഒരാള്‍ ആണ്.

അവരുടെ പുതിയ ഉദ്യമത്തെ പറ്റി അവര്‍ തന്നെ പറയുന്നതു ഞാന്‍ ഇവിടെ താഴെ കോപ്പി-പേസ്റ്റ് ചെയ്യുന്നു.

---

മലയാളസംഗീതം.ഇന്‍ഫോ എന്നത്‌ ഇന്റര്‍നെറ്റില്‍ ഇന്ന് മലയാളികളുടെ ഇടയില്‍ എറ്റവും പ്രധാനപ്പെട്ട സംഗീത വെബ്‌സൈറ്റുകളില്‍ ഒന്നാണ്‌. ദിവസവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന്‌ മലയാളികള്‍ സന്ദര്‍ശിക്കുന്ന ഈ സൈറ്റില്‍ ഇന്നുവരെ മലയാളത്തില്‍ ഉണ്ടാക്കിയിട്ടുള്ള എല്ലാ ഗാനങ്ങളെ കുറിച്ചും വിവരങ്ങള്‍ ലഭിക്കും. വെളിച്ചം കാണാത്തതും മൊഴി മാറ്റം നടത്തിയതുമായുള്ള ചിത്രങ്ങളുള്‍പ്പെടെ നാലായിരത്തില്‍ പരം ചിത്രങ്ങളില്‍ നിന്ന്‌ 16000 ഗാനങ്ങളുടെ സംഗീതം, രചന, ഗായകര്‍, വര്‍ഷങ്ങള്‍, രാഗങ്ങള്‍, വരികള്‍ എന്നുള്ള വിവരങ്ങള്‍ ഇംഗ്ലീഷിലും മലയാളത്റ്റിലും ഇവിടെ കാണാന്‍ സാധിക്കും. ഇതിന്‌ പുറമെ, നൂറുകണക്കിന്‌ പാട്ടുപുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ഗാനങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍, അനുസ്മരണങ്ങള്‍ തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ MSI-യില്‍ നിന്നും ലഭിക്കുന്നു. ഇന്നു സാധാരണ സംഗീതസ്നേഹികള്‍ മാത്രമല്ല, TV സ്റ്റേഷനുകളും , പുസ്തക്ങ്ങളും മറ്റും പോലും MSI-യെയാണ്‌ ആധികാരികമായ വിവരങ്ങള്‍ അറിയാന്‍ ഉപയോഗിക്കുന്നത്‌. മലയാള സംഗീത സ്നേഹികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ സൈറ്റില്‍ ദിനംപ്രതി പുതിയ വിവരങ്ങള്‍ ചേര്‍ത്തു വരുന്നു. MSI Media-യുടെ ആഭിമുഖ്യത്തില്‍ അജയ്‌ മേനോന്‍ തുടങ്ങിയ MSI-യുടെ പുറകില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എകദേശം 60 മലയാളികള്‍ ഉണ്ട്‌. അമേരിക്കയിലെ കോളറാഡോയില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഈ സൈറ്റില്‍ ഇന്നു ഇന്‍ഡ്യ, ഗള്‍ഫ്‌ രാജ്യങ്ങള്‍, യൂറോപ്പ്‌ തുടങ്ങിയ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള മലയാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌

ഹൃദയമുരളിക എന്നതു MSI-യുടെ നല്ല സംഗീതം പ്രോല്‍സാഹിപ്പിക്കനുള്ള ഒരു സംരംഭത്തിലെക്കുള്ള ആദ്യ കാല്‍വെപ്പാണ്‌. ഈ ഓഡിയോ ആല്‍ബത്തില്‍ ശ്രീദേവി പിള്ള രചിച്ച്‌ വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയ 8 ഗാനങ്ങളുണ്ട്‌. ആദ്യ ഗാനം പാടിയിരിക്കുന്നത്‌ ഇന്ന് ഭാരതത്തിലെ ഏറ്റവും നല്ല ഗായികയെന്ന് വിശേഷിപ്പിക്കാവുന്ന കെ.എസ്‌.ചിത്രയാണ്‌. അതിനു പുറമെ പ്രഗല്‍ഭ ഗായകരായ ശ്രീവല്‍സന്‍ ജെ മേനോന്‍, രവിശങ്കര്‍, നിഷാദ്‌, രൂപ, അശ്വതി വിജയന്‍ തുടങ്ങിയവരും ഇതിലെ ഗാനങ്ങള്‍ ആലപിചിട്ടുണ്ട്‌. ഗായികയായ രൂപ വയലിനില്‍ വായിച്ച ഒരു ഗാനവും ഈ ആല്‍ബത്തിന്റെ പ്രത്യേകതയാണ്‌.

ഫെബ്രുവരി 8ആം തീയതി മറൈന്‍ ഡ്രൈവിലുള്ള DC ബുക്സിന്റെ അന്താരാഷ്ട്ര പുസ്തകമേളയിലാണ്‌ ഹൃദയമുരളികയുടെ ഔദ്യോഗിക പ്രകാശനം. ഈ ആല്‍ബത്തിന്റെ CD എക്സിബിഷന്‍ പവിലിയണിലെ MSI Music കിയൊസ്കില്‍ നിന്ന് വാങ്ങിക്കാവുന്നതാണ്‌.
http://www.kschitra.info/hridayamuralika/promo.htm

---

അവരുടെ നല്ല സംഗീതത്തിനായുള്ള ശ്രമങ്ങള്‍ക്ക് എന്റെ എല്ലാ ഭാവുകങ്ങളും ..



Thursday, January 22, 2009

ഒരു പാലക്കാടന്‍ ദു:സ്വപ്നം

ഒരു കല്യാണം എന്ന ഫൂഡ്ഡിംഗ് മഹാമഹം കൊഴുപ്പിക്കാന്‍ ആയിരുന്നു, ഞാന്‍ ആ പാലക്കാട് യാത്ര നടത്തിയത്. എനിക്ക് പാലക്കാടെന്നാല്‍, സുന്ദരിമാരായ പട്ടത്തിമാരുടെ നാട് .. പനയുടെയും പനംകള്ളിന്റേയും നാട് .. നല്ല മസാലദോശയുടേയും (സലിംകുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മദാലസ) ചട്ണിയുടേയും സാമ്പാറിന്റെയും നാട് .. എന്നൊക്കെ ആയിരുന്നു. 'ഇതൊരു സംഭവം ആക്കിക്കളയാം' എന്നും കരുതി വെളുപ്പിനെ 6 മണിക്ക് വെറും വയറ്റില്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ എന്റെ മനസ്സില്‍ കഴിക്കാനിരിക്കുന്ന ചൂടു മദാലസയും, വിവിധ ഭക്ഷ്യ വിഭവങ്ങളും കുളിര്‍്കോരിയിട്ടു.

ചോദിച്ചും, പറഞ്ഞും, പറഞ്ഞും പറയിപ്പിച്ചും ഞങ്ങള്‍ ( എന്ന് വച്ചാല്‍ ഞാനും എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളും) പാലക്കാടുള്ള ഞങ്ങളുടെ താവളം ആകാന്‍ വിധിക്കപ്പെട്ട ആ കിടുക്കന്‍ ഹോട്ടലില്‍ എത്തി. കിടുക്കന്‍ എന്ന് വച്ചാല്‍്, കൊച്ചിയിലെ ലെ മേറിഡിയന്‍് തോറ്റു പോവ്വും വിധമുള്ള രംഗ സജ്ജീകരണങ്ങള്‍ .. ബാത്ത് റൂമിലെ അപ്പി ഇടണ പാത്രം - അതായത് ബൌള്‍ - ഒക്കെ സീല്‍ ചെയ്തു സാക്ഷ ഇട്ടു വച്ചേക്കുന്ന ടൈപ്പ് സ്റ്റാര്‍ ഹോട്ടല്‍ - വല്ലോരും അപ്പി കട്ടോണ്ട് പോവ്വും എന്ന് കരുതിയാവണം! കൊള്ളാം .. ഹോട്ടല്‍ കണ്ടാല്‍ അറിയ്യാം, ഇവിടത്തെ ഫൂഡ്ഡിന്റെ ടേസ്റ്റ്! ഇന്നു ഒന്നു അര്‍മാദിക്കണം !!

വഴിയില്‍ പലയിടത്തും - പല മുറുക്കാന്‍ കടയിലും തെണ്ടിതിരിഞ്ഞു വഴിയില്‍ കണ്ട കപ്പലണ്ടിയും കടലയും മുറുക്കും അവലോസ്സു‌ണ്ടയും വാങ്ങി കഴിച്ചു അവിടെ എത്തിയപ്പോഴേക്കും വിശന്നു പൊരിഞ്ഞ എന്നെ, ആ റൂമില്‍ കാത്തിരുന്നത് നാലഞ്ചു പേജുള്ള വമ്പന്‍ മെനു ആയിരുന്നു .. ചെന്നിരുന്നാല്‍ ദോശയും ചമ്മന്തിയും മാത്രം കിട്ടുന്ന ബാലന്നായരുടെ കട കണ്ടു ശീലിച്ച നമുക്കു എന്തോന്ന് മെനു? ഇട്ടു വന്ന ഡ്രസ്സ് മാറും മുന്‍പ് ആ മെനു കാണാപ്പാഠം പഠിച്ച ഞാന്‍, വെളുത്ത ഡ്രസ്സ് ഇട്ടു ഞങ്ങളെ റൂമില്‍ കൊണ്ടാക്കി ടിപ്പും വാങ്ങി ഒരു പുഞ്ചിരിയും സമ്മാനിച്ച്‌ പോയ ആ വെയ്റ്ററെ ഫോണ്‍ ചെയ്തു. താമസംവിനാ വെയ്റ്റര്‍ ഹാജരായി ..

ആദ്യം ഞങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇരുന്നത് പൊറോട്ട ആയിരുന്നു ... എന്റെ കൂടെ ഒള്ളവര്‍ ഓരോരുത്തര്‍ ആയിട്ട് സ്പെസിഫിക്കേഷന്‍് മാറ്റി ചോറും കറിയും ഓര്‍ഡര്‍ ചെയ്തപ്പോള്‍, പോറോട്ടയെക്കാട്ടിലും അര്‍മാദിക്കാന്‍ പറ്റിയ ഐറ്റം ചോറ് ആണെന്ന് എനിക്ക് തോന്നിയപ്പോള്‍, ചോറാണേല്‍് വെറും ഒരു ഇറച്ചിക്കറി മാത്രം അല്ല പകരം വേറേം ഐറ്റംസ് ട്രൈ ചെയ്യാമെന്നുള്ള സാധ്യതള്‍ മനസ്സില്‍ മിന്നി മറഞ്ഞപ്പോള്‍ , ഞാനും - ഒന്നല്ല പക്ഷെ രണ്ടു പ്ലേറ്റ് - ചോറ് ഓര്‍ഡര്‍ ചെയ്തപ്പോള്‍, ഞാന്‍ മനസ്സാ-വാചാ-കര്‍മ്മണാ അറിഞ്ഞില്ല, ഓര്‍ത്തില്ല, ചിന്തിച്ചില്ല ... .. ആ വെയിറ്റര്‍ എടുത്തു പോയ്യ ഓര്‍ഡര്‍ എന്റെ ക്വട്ടേഷന്‍് ഓര്‍ഡര്‍ ആണെന്ന്!

മൂന്നു പ്ലേറ്റ് നെയ്യ് മീന്‍ കറിക്കു പകരം നാലു പ്ലേറ്റ് കൊണ്ടു വന്നപ്പോള്‍ എന്റെ ഹൃദയം അവരുടെ സ്നേഹത്തിനു മുന്നില്‍ നമിച്ചു. കൂടാതെ ഒരു തൈരും ഒരു ചിക്കന്‍ കറിയും അഞ്ചു പ്ലേറ്റ് ചോറും, ഒരു ബീഫ് റോസ്റ്റും, കല്ലുംമെക്കാ ഫ്രയ്യും പറഞ്ഞതു പോലെ ആ വെളുത്ത കുപ്പായം അണിഞ്ഞ മീശ വച്ച മാലാഖ ഞങ്ങള്‍ക്കായി കൊണ്ടുവന്നു.

ആരുണ്ടടാ ഈ ടേബിളില്‍ എന്നെ മലര്‍ത്തിയടിക്കാന്‍ .. എന്നും അട്ടഹസിച്ചുകൊണ്ട് തീന്മേശ എന്ന ഗോദയിലേക്ക് തുടയില്‍ ആഞ്ഞടിച്ചു ഇറങ്ങിയ എന്റെ നാഭിക്കിട്ടുള്ള ആദ്യ അടി ആയിരുന്നു ആ മീന്‍ കറി. ഒരു നെയ്യ് മീന്‍ കറി ഇത്രേം മോശമായിട്ടൊക്കെ ഉണ്ടാക്കാന്‍ കഴിയുവ്വോ മനുഷ്യന്?

പണ്ടു പാലാഴി മഥനം നടത്തിയപ്പോള്‍ കിട്ടിയ സംഭവങ്ങളുടെ കൂടെ ഈ മീനും ഒണ്ടോ എന്ന് എനിക്കിപ്പോള്‍ ഡൌട്ട് ഉണ്ട്... ! എന്തായാലും പുരാവസ്തു സ്റ്റാറ്റസ് ഉള്ള ഒരു മീന്‍ ഇട്ടു വച്ചൊരു മീന്‍ കറി. 'ഇട്ടു വച്ചു' എന്ന് പറഞ്ഞതു, എന്ത് കോണ്ടിനെന്‍റല്‍ സ്റ്റൈലില്‍ ആണ് മീന്‍ വേവിക്കാതെ കറി വയ്ക്കുക എന്ന് എനിക്കറിയില്ലാത്തതു കൊണ്ടും, ആ ചോദ്യം അവരോട് ചോദിച്ചു കഴിയുമ്പോള്‍ "നിങ്ങള്‍്ക്കു വെവരം ഇല്ലാത്തത് ഞമ്മടെ കൊയപ്പം ആണോ?" എന്നൊരു മറുചോദ്യം ഉയരാന്‍ സാധ്യത ഉള്ളത് കൊണ്ടും ആണ്. അതും അല്ല, ഹോട്ടലില്‍ കയറി വന്നപ്പോള്‍ കണ്ട റിസപ്ക്ഷനിലെ ചേട്ടന് എന്നെക്കാട്ടിലും 'വിങ്ങ്സ്' ഉണ്ടെന്നു ഞാന്‍ ശ്രദ്ധിച്ചത് കൊണ്ടും കൂടി ആയിരുന്നു "എന്ത് കോപ്പിലെ കറിയാണടാ ഇതു" എന്നുള്ള ചോദ്യം ഞാന്‍ എന്റെ മനസ്സില്‍ ഉണ്ടാവ്വും മുന്‍പ് തന്നെ ആ കറിയ്യോടൊന്നിച്ചു കണ്ണുമടച്ചങ്ങ് വിഴുങ്ങിയത്. .

സാധാരണയില്‍ നിന്നും വ്യതസ്തമായി, വിശപ്പിന്റെ അതിപ്രസരം മൂലം, ടേസ്റ്റും ചുവയും ഒക്കെ അറിയുന്നതിന് മുന്‍പു തന്നെ ഞാന്‍ അര പ്ലേറ്റ് ചോറും ഒരു പ്ലേറ്റ് മീന്‍ കറിയും അകത്താക്കി കഴിഞ്ഞിരുന്നു .. അത് കഴിഞുള്ള ഫൂഡ്ഡിലേ ഞാന്‍ നേരത്തെ പറഞ്ഞ ആപത്തിനെ പറ്റി ബോധവാന്‍ ആയോള്ളൂ. പക്ഷെ നഞ്ചെന്തിനാ നാന്നാഴി?

മൈ സ്റ്റൊമക് ... മൈ ബിലോവ്ഡ് സ്റ്റൊമക് ..

ത്രേതാ യുഗത്തിനും മുന്‍പു ജീവിച്ചിരുന്ന ആ മീനിനു മരിച്ചാലും ജീവിക്കാനുള്ള ദിവ്യശക്തി ഉണ്ടെന്നു വേണം കരുതാന്‍. ആ മീന്‍ കഷ്ണം എന്റെ വയറ്റില്‍ ഓടി നടന്നു ഖോ ഖോ കളിച്ചു .. അവന്‍ എന്റെ വയറ്റില്‍ ഒരു കുഴല്‍ കിണര്‍ കുഴിച്ചു, വയറ്റില്‍ ഓടി നടന്നു എന്റെ വയറു ഉഴുതു മറിച്ചു .. ഉഴുതു മറിച്ച വയറ്റില്‍ അവന്‍ പ്രോബ്ലെംസ് വ്യാവസായികാടിസ്ഥാനത്തില്‍് വിതച്ചു .. ഇതൊന്നും സഹിക്കാതെ എന്റെ വയര്‍ ങുര്‍ ങുര്‍ എന്ന് 'എസ്.ഓ.എസ്' അയച്ചു കൊണ്ടേ ഇരുന്നു .. ബട്ട് വാട്ട് യൂസ് ?

വാട്സൊഎവര്‍്, ഞാന്‍ തിന്നു തീര്‍ത്ത ആ മീന്‍ എന്റെ ഫുള്‍ ഡേ തിന്നു തീര്‍ക്കുന്ന ദയനീയ കാഴ്ചക്ക് ഞാന്‍ മൂക സാക്ഷിയാവാനെ എനിക്ക് കഴിഞ്ഞൊള്ളു . .. മിസ് ആയ ഐറ്റംസ് : കല്യാണ റിസപ്ക്ഷ്ന്റ് മദാലസ, വട, ചട്ണി, റൈസ് പൊരിച്ചതും (ഫ്രൈഡ് റൈസ് ), പോരിക്കാത്തതും, പലതരം ഐസ്ക്രീംസ്, അകത്തു കാറ്റു നിറച്ച ഒരു പപ്പടവട്ടത്തിലെ എണ്ണയില്‍ ഇട്ടു പൊരിച്ചെടുക്കുന്ന വട്ടൂര എന്നോ ബട്ടൂര എന്നോ പറയണ ആ സാധനം, .. ലിസ്റ്റ് അപൂര്‍ണ്ണം ..

ഇനി, ജീവിതത്തില്‍ ഞാന്‍ മീന്‍ കറി കഴിക്കുവാണേല്‍ മീനിനു ജീവനുണ്ടോ എന്നും അത് കഴിച്ചാല്‍ എനിക്ക് ജീവന്‍ ബാക്കിയുണ്ടാവുമോ എന്നും ടെസ്റ്റ് ചെയ്തിട്ടേ കഴിക്കു .. തീരുമാനിച്ചു ഞാന്‍ .. കമ്പ്‌ മുറിച്ചിട്ടു ഞാന്‍ .. ! (ഈ കേസില്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തായ മാലാഖനെ എനിക്ക് സംശയം ഉണ്ട്. അത്രേം നേരം വിശന്നു വലഞ്ഞിരുന്ന ലവന്‍ പെട്ടെന്ന് വിശപ്പില്ലാത്തവന്‍് ആയതിനു പിന്നിലെ ദുരൂഹത ഇനിയും ബാക്കി. ലവന്മ്മാര് മൂന്നിന് പകരം നാലു പ്ലേറ്റ് മീന്‍ കറി കൊണ്ടു വന്നതിന്റെ രഹസ്യവും എന്താണാവ്വോ ???? )